Pages

കഥക്കാലം

Sunday, September 26, 2010

സന്തോഷവാനായ രാജകുമാരന്‍. -ഓസ്കാര്‍ വൈല്‍ഡ്‌.

 യൂറോപ്പിലെ ഒരു നഗരത്തിന്റെ മധ്യത്തില്‍ മനോഹരമായ ഒരു ഉദ്യാനത്തിലാണ്‌ ആ പ്രതിമ നിന്നത്‌.കെട്ടിയുയര്‍ത്തിയ ഒരു കല്‍മണ്ഡപത്തില്‍ ഭീമാകാരവും സുന്ദരവുമായ ആ പ്രതിമ നഗരത്തിലെ കാവല്‍ക്കാരനെപ്പോലെ നിന്നു.

സന്തോഷവാനായ രാജകുമാരന്റെ പ്രതിമ ആയിരുന്നു അത്‌;പ്രതിമ ആസകലം സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. കണ്ണുകളുടെ സ്ഥാനത്ത്‌ രണ്ട്‌ വിലയേറിയ ഇന്ദ്രനീലക്കല്ലുകളും, വാളിന്റെ പിടിയിന്മേല്‍ ഒരു വലിയ പത്മ രാഗക്കല്ലും പതിച്ചിരുന്നു.

നഗരത്തിലെ ഏറ്റവും നല്ല കാഴ്ചയായിരുന്നു ആ പ്രതിമ.എല്ലാവരും അത്‌ കണ്ട്‌ അഭിനന്ദിച്ചു. അനാഥാലയത്തിലെ കുട്ടികള്‍ അതിനു ചുറ്റും ഓടി നടന്ന് ആര്‍ത്ത്‌ വിളിച്ചു.

അവര്‍ ചുവന്ന നിക്കറും വെള്ളയുടുപ്പും കൊണ്ടുള്ള യൂണിഫോറം ധരിച്ചിരുന്നു.; അധ്യാപകരോടൊത്ത്‌ ഉദ്യാനത്തില്‍ വന്നതാണ്‌."നോക്കൂ. സന്തോഷവാനയ രാജകുമാരന്‍ ഒരു മാലാഖയെപ്പോലെ നില്‍ക്കുന്നു!"- അവര്‍ വിളിച്ചു പറഞ്ഞു.

"അതെങ്ങനെ അറിയാം.നിങ്ങള്‍ മാലാഖയെ കണ്ടിട്ടുണ്ടോ?"- അധ്യാപകര്‍ ചോദിച്ചു.

"ഉണ്ട്‌.സ്വപ്നത്തില്‍ ഞങ്ങള്‍ മാലാഖയെ കണ്ടിട്ടുണ്ട്‌"- ആ അനാഥക്കുട്ടികള്‍ പ്രതിമയുടെ ചുവട്ടില്‍ കളിച്ച്‌ തിമിര്‍ത്ത്‌ തുള്ളിച്ചാടി..

ഒരു രാത്രിയില്‍ ഒരു മീവല്‍പ്പക്ഷി ആ നഗരമധ്യത്തിലൂടെ പറന്നു വന്നു. തണുപ്പ്‌ കാലത്ത്‌ അത്തരം പക്ഷികള്‍ അവിടെ അപൂര്‍വ്വം ആണ്‌.

തണുപ്പ്‌ തുടങ്ങുന്നതിന്‌ ഒരു മാസം മുന്‍പേ അതിന്റെ കൂട്ടുകാരെല്ലാം പറ്റം പറ്റമായി ഈജിപ്റ്റിലേക്ക്‌ പോയിക്കഴിഞ്ഞിരുന്നു.

ഈ മീവല്‍പ്പക്ഷി മാത്രം അവിടെ തങ്ങി.അതിനു മറ്റൊരു പക്ഷിയോടുണ്ടായിരുന്ന അളവറ്റ സ്ണേഹം ആയിരുന്നു അതിനു കാരണം. തണുപ്പ്‌ കാലം തുടങ്ങിയപ്പോള്‍ മീവല്‍പ്പക്ഷിക്ക്‌ പോകാതെ വയ്യെന്നായി.അത്‌ തന്റെ ഇണയെ ഈജിപ്റ്റിലെക്ക്‌ ക്ഷണിച്ചു. പക്ഷേ ജന്മനാട്‌ വിട്ട്‌ പോക്കാന്‍ ഇണ കൂട്ടാക്കിയില്ല.വേദനയോടെ മീവല്‍പക്ഷി യാത്ര പറഞ്ഞു. ഈജിപ്റ്റിലേക്ക്‌ മടങ്ങുമ്പോളാണ്‌ അത്‌ നഗരമധ്യത്തില്‍ എത്തിയത്‌.

നേരം ഇരുട്ടി.നിലാവുദിച്ചിട്ടില്ല.രാത്രി കഴിഞ്ഞു കൂടാന്‍ ഒരു താവളം വേണം.നഗരമധ്യത്തില്‍ അത്‌ വട്ടമിട്ട്‌ പറന്നു.അപ്പൊഴാണു മീവല്‍ ആ സ്വര്‍ണ്ണപ്രതിമ കണ്ടത്‌. ഇതു തന്നെ പറ്റിയ താവളം. പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ അതിരുന്നു.കാലുകളൊതുക്കി,ചുണ്ട്‌ ചിറകുകള്‍ക്കിടയില്‍ തിരുകി. കണ്ണുകളടച്ചു.മീവല്‍ പക്ഷി ഉറക്കം ആരംഭിച്ചു.

മയക്കം ആരംഭിക്കുമ്പോളാണ്‌ തന്റെ ശരീരത്തില്‍ ഒരു തുള്ളി വെള്ളം വന്ന് വീണത്‌.
മീവല്‍ പക്ഷി ഞെട്ടിയുണര്‍ന്നു.

മഴയോ മഴക്കാറോ ഇല്ല. പിന്നെ ഈ ജലം എവിടെ നിന്ന്?അപ്പൊഴിതാ വീണ്ടും ഒരു തുള്ളി കൂടി വീണു. പറന്ന് പൊയ്ക്കളയാമെന്ന് കരുതി ചിറക്‌ വിരിച്ചപ്പോള്‍ വീണ്ടും ഒരു തുള്ളി കൂടി!.മീവല്‍പക്ഷി നോക്കി.പ്രതിമയുടെ കണ്ണുകളില്‍ നിന്നാണ്‌ കണ്ണുനീര്‍ത്തുള്ളികള്‍ അടര്‍ന്നടര്‍ന്ന് വീഴുന്നത്‌.

സന്തോഷവാനായ രാജകുമാരന്‍ കരയുന്നു!പക്ഷിയുടെ ഹൃദയം അലിഞ്ഞു.

"അങ്ങ്‌ ആരാണ്‌?" പക്ഷി ചോദിച്ചു."

"സന്തോഷവാനായ രാജകുമാരന്‍" പ്രതിമ മറുപടി പറഞ്ഞു.

"അങ്ങ്‌ എന്തിനാണ്‌ കരയുന്നത്‌? എന്റെ ദേഹം മുഴുവന്‍ അങ്ങയുടെ കണ്ണുനീരിനാല്‍ കുതിര്‍ന്നു കഴിഞ്ഞല്ലോ!"

"ജീവിച്ചിരുന്നപ്പോള്‍ കണ്ണീരെന്തെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല.ഞാന്‍ ജീവിച്ചിരുന്ന കൊട്ടാരത്തിലേക്ക്‌ സങ്കടം കടന്നു വരുവാന്‍ അനുവദിച്ചിരുന്നില്ല. ജനങ്ങള്‍ എന്നെ "സന്തോഷവാനായ രാജകുമാരന്‍" എന്ന് വിളിച്ചു. ഞാന്‍ മരിച്ചപ്പോള്‍ അവര്‍ എന്നെ ഇവിടെ പ്രതിഷ്ഠിച്ചു.

"ഇപ്പോള്‍ ഈ നഗരം എനിക്ക്‌ കാണാന്‍ കഴിയും. ജനങ്ങളുടെ ദുഖങ്ങളും ദുരിതങ്ങളും ഞാന്‍ കാണുന്നു.എനിക്ക്‌ അത്‌ സഹിക്കാനാവുന്നില്ല."

"നോക്കൂ, ദൂരെ ജീര്‍ണ്ണിച്ച ആ ചെറിയ കുടിലില്‍ ഒരു പാവപ്പെട്ട സ്ത്രീ ഉറക്കമിളച്ചിരുന്നു തുന്നുന്നത്‌ കണ്ടോ?പട്ടിണി കൊണ്ട്‌ വലഞ്ഞ അവളുടെ കൈവിരലുകളില്‍ സൂചിപ്പാടുകള്‍ വീണിട്ടുണ്ട്‌.അവളുടെ കൊച്ചുമകന്‍ പനി പിടിച്ച്‌ തളര്‍ന്ന് കിടക്കുന്നു.അവനു കോരിക്കൊടുക്കാന്‍ പച്ചവെള്ളമല്ലാതെ അവള്‍ക്കൊന്നുമില്ല.

രാജ്ഞിയുടെ നൃത്തസദസ്സില്‍ ചെറുപ്പക്കാരിയായ നര്‍ത്തകിക്ക്‌ ധരിക്കുവാനുള്ള പട്ടുടുപ്പിന്‌ അവള്‍ പൂക്കള്‍ തുന്നിച്ചേര്‍ക്കുന്നു.പനിച്ച്‌ കിടക്കുന്ന അവളുടെ ഓമനമകന്‍ മധുരനാരങ്ങ സ്വപ്നം കണ്ട്‌ മയങ്ങുന്നു...

"എന്റെ മീവല്‍പ്പക്ഷീ,എന്റെ വാളിന്റെ പിടിയിന്മേല്‍ പതിച്ചിട്ടുള്ള ഈ ചുവന്ന രത്നക്കല്ല് നീ കൊത്തിയെടുത്ത്‌ അവള്‍ക്ക്‌ കൊണ്ട്‌ പോയി കൊടുക്കൂ. അവര്‍ എന്നെ ഇവിടെ ഉറപ്പിച്ച്‌ നിര്‍ത്തിയിരിക്കുകയാണ്‌. എനിക്കനങ്ങാന്‍ കഴിവില്ല."

"എനിക്ക്‌ ഈജിപ്റ്റില്‍ എത്തണം."- മീവല്‍പ്പക്ഷി പറഞ്ഞു. "എന്റെ കൂട്ടൂകാര്‍ അവിടെ എത്തിക്കഴിഞ്ഞു. നാളെ അവര്‍ നൈല്‍നദിയുടെ മുകളിലൂടെ ഉയര്‍ന്നു പറക്കും;പിന്നീട്‌ അവ താണിറങ്ങി അവിടെയുള്ള താമരപ്പൂക്കളീല്‍ വിശ്രമിക്കുകയും ചെയ്യും.രാത്രിയില്‍ അവിടത്തെ രാജാക്കന്മാരുടെ കല്ലാറകളില്‍ കയറി സുഖമായി ഉറങ്ങും. ഞാന്‍ പോകട്ടെ..."

"എന്റെ കൊച്ചുപക്ഷിയല്ലേ, എന്നെയൊന്ന് സഹായിക്കൂ...അതാ ആ കുട്ടി മധുരനാരങ്ങയ്ക്ക്‌ വേണ്ടി കരയുന്നു...."

പക്ഷിയുടെ മനസ്സലിഞ്ഞു. അത്‌ വാളിന്റെ പിടിയില്‍ നിന്ന് വിലയേറിയ ആ രത്നം കൊത്തിയെടുത്ത്‌ കൊണ്ട്‌ കുടിലിലേക്ക്‌ പറന്നു.

രാജകൊട്ടാരത്തിന്റെ മുകളിലൂടെ പറക്കുമ്പോള്‍ ഒരു യുവാവും യുവതിയും മട്ടുപ്പാവിലിരുന്നു സല്ലപിക്കുന്നത്‌ കണ്ടു.

അയാള്‍ പറയുന്നു " ഈ നക്ഷത്രങ്ങള്‍ എത്ര മനോഹരം.! നിന്റെ പ്രേമം പോലെ!"

അവള്‍ പറയുന്നു.."എനിക്ക്‌ നാളെ നൃത്തം ഉണ്ട്‌.നൃത്തതിനു ധരിക്കാനുള്ള ഉടുപ്പില്‍ പൂക്കള്‍ തുന്നുന്നതിന്‌ ആ തയ്യല്‍ക്കാരിയെ ഏല്‍പ്പിച്ചിരിക്കുന്നു.നശിച്ചവള്‍ അത്‌ തീര്‍ത്തു തരുമോ ആവോ..?"

താന്‍ അന്വേഷിച്ച്‌ പോകുന്ന തയ്യല്‍ക്കാരിയെപ്പറ്റിയാണ്‌ അവള്‍ ഈര്‍ഷ്യയോടെ സംസാരിക്കുന്നതെന്ന് പക്ഷി മനസ്സിലാക്കി.

പക്ഷി ആ കുടിലില്‍ എത്തി. തയ്യല്‍ക്കാരി തന്റെ തളര്‍ന്ന കൈകളീല്‍ തല താങ്ങിയിരുന്ന് മയങ്ങുകയായിരുന്നു.അവളുടെ മകന്‍ പനിയുടെ ശക്തി കൊണ്ട്‌ കിടന്നു പിടയുന്നു.

പക്ഷി രത്നം അവളുടെ കൈകളില്‍ വെച്ചു. മകന്റെ ചുറ്റും ചിറകുകള്‍ വീശി ഒന്നു വട്ടമിട്ടു പറന്നു. എന്നിട്ട്‌ അത്‌ പറന്നുയര്‍ന്നു പോയി.

തിരിച്ചെത്തിയ ശേഷം സംഭവങ്ങളെല്ലാം പക്ഷി പ്രതിമയോടു പറഞ്ഞു. തനിക്ക്‌ തണുപ്പ്‌ തീരെ തോന്നുന്നില്ലെന്നും അത്‌ പറഞ്ഞു.

"ഒരു നല്ല പ്രവൃത്തി ചെയ്തതിന്റെ ഫലമായിട്ടാണ്‌ നിനക്ക്‌ തണുപ്പ്പ്പ്‌ തോന്നാത്തത്‌"പ്രതിമ പറഞ്ഞു. പ്രതിമയുടെ പാദങ്ങള്‍ക്കിടയില്‍ ഒതുങ്ങിയിരുന്ന് പക്ഷി സുഖമായി ഉറങ്ങി.

പിറ്റേന്ന് പകല്‍ നഗരം മുഴുവന്‍ ചുറ്റി പരരന്നു കണ്ടു. പള്ളിമണിയുടെ സമീപത്തിരുന്നു അത്‌ പകല്‍ക്കിനാവു നെയ്തു. അന്ന് ഈജിപ്റ്റിലേക്കു പോകാമെന്ന ചിന്ത അതിനെ സന്തോഷിപ്പിച്ചു.

നേരം ഇരുണ്ട്‌ തുടങ്ങി. ഇരുളറിയാത്ത വണ്ണം ചന്ദ്രന്‍ പ്രകാശിച്ചു. പൂനിലാവില്‍ കഠിനമായ തണുപ്പില്‍, വിറച്ച്‌ കൊണ്ട്‌ അത്‌ പ്രതിമയുടെ സമീപം പറന്നെത്തി യാത്ര ചോദിച്ചു.

സങ്കടം കലര്‍ന്ന ശബ്ദത്തില്‍ പ്രതിമ പറഞ്ഞു." എന്റെ കുഞ്ഞു പക്ഷിയല്ലേ..ഒരു രാത്രി കൂടെ എന്നോടൊത്ത്‌ കഴിയൂ".
"എന്റെ കൂട്ടൂകാര്‍ ഞാന്‍ ചെല്ലുന്നതും കാത്ത്‌ അവിടെ കഴിയുന്നു. അവര്‍ നൈല്‍ നദിയുടെ തീരങ്ങളില്‍ പറന്നു കളിക്കുകയും , വെള്ളച്ചാട്ടങ്ങളൂം പൂവണിഞ്ഞ കാടുകലൂം കണ്ട്‌ രോമാഞ്ചം അണിയുകയുമാവാം.രാത്രിയില്‍ അവര്‍ അവിടെ ക്ഷേത്രഗോപുരങ്ങളില്‍ തണുപ്പറിയാതെ ഉറങ്ങുകയും ചെയ്യും. ദയവായി എന്നെ പോകാനനുവദിക്കൂ.." മീവല്‍ പക്ഷി കേണു.

"മീവല്‍പ്പക്ഷീ.., അതാ നഗരത്തിലെ ഒരൊഴിഞ്ഞ കോണില്‍ വായു സഞ്ചാരം കുറഞ്ഞ ഇരുണ്ട കൊച്ച്‌ മുറിയില്‍ ഒരു യുവാവ്‌ ഏകനായ്‌ ഇരിക്കുന്നു.പാറിപ്പറക്കുന്ന തലമുടിയും സ്വപ്നം കാണുന്ന വലിയ കണ്ണൂകളും ഉള്ള ആ ചെറുപ്പക്കരന്‍ ഒരു നാടകം എഴുത്തുകാരന്‍ ആണ്‌. അയാള്‍ ആഹാരം കഴിച്ചിട്ട്‌ രണ്ട്‌ ദിവസം ആയി.വിശപ്പും കൊടും തണുപ്പും നിമിത്തം അവനു ഒന്നും എഴുതാന്‍ കഴിയുന്നില്ല.എന്റെ ഒരു കണ്ണിലെ ഇന്ദ്രനീലക്കല്ല് കൊത്തിയെടുത്ത്‌ കൊണ്ട്‌ പോയി നീ അവനു കൊടുക്കൂ"

"കണ്ണ്‍ കൊത്തിയെടുക്കുകയോ? എനിക്കതാവില്ല" പക്ഷി കരയുന്ന ശബ്ദത്തില്‍ പറഞ്ഞു.

പ്രതിമ യാചിച്ചു." എന്റെ ഓമനപ്പക്ഷിയല്ലേ, അങ്ങനെ ചെയ്യൂ"

മനസില്ലാ മനസ്സോടെ മീവല്‍പ്പക്ഷി പ്രതിമയുടെ കണ്ണ്‍ കൊത്തിയെടുത്തു. അതും ചുണ്ടില്‍ പിടിച്ച്‌ കൊണ്ട്‌ പറന്ന് ചെറുപ്പക്കാരന്റെ മേശയില്‍ ചെന്നിരുന്നു;അതവിടെ വെച്ചിട്ട്‌ പക്ഷി തല്‍ക്ഷണം തിരിച്ച്‌ പോയി.

തന്റ്‌ ആരാധകരാരോ തനിക്ക്‌ തന്ന സമ്മാനം ആണതെന്ന് നാടക കൃത്ത്‌ കരുതി.തന്റെ കഴിവില്‍ അയാള്‍ക്കഭിമാനം തോന്നുകയും ചെയ്തു.

മീവല്‍ പക്ഷി പ്രതിമയുടെ പാദങ്ങളില്‍ ഇരുന്നു അന്നും സുഖമായി ഉറങ്ങി.പിറ്റേന്നും പക്ഷി പല സ്ഥലങ്ങളിലും പറന്നലഞ്ഞു.അന്നു നിലാവുദിച്ചപ്പ്പ്പോള്‍ രാജകുമാരന്റെ തോളില്‍ ചെന്നിരുന്ന് യാത്ര ചോദിച്ചു..

"നീ ഒരു രാത്രി കൂടി എന്നോടൊത്ത്‌ താമസിക്കില്ലേ?" രാജകുമാരന്‍ വീണ്ടും കേണപേക്ഷിച്ചു..ഇവിടെ ഇപ്പോള്‍ തണുപ്പ്‌ കൂടിക്കൂടി വരുന്നു. ഈജിപ്റ്റില്‍ ഇപ്പോള്‍ നല്ല കാലവസ്ഥയാണ്‌.എന്റെ കൂട്ടുകാര്‍ അവിടെ ബാല്‍ബെക്കിന്റെ കുടീരഗോപുരത്തില്‍ കൂടുകെട്ടുകയാവും, എന്റെ പ്രഭോ എനിക്ക്‌ വിട തരൂ"- മീവല്‍പ്പക്ഷി യാചിച്ചു.

"നോക്കൂ,ആ തെരുവില്‍ ഒരു പെണ്‍കുട്ടി കൊടും തണൂപ്പില്‍ ആലില പോലെ വിറയ്ക്കുന്നു. അവള്‍ തീപ്പെട്ടീ വില്‍പനക്കരിയാണ്‌.അവളുടെ തീപ്പെട്ടികള്‍ മുഴുവന്‍ ഓടയില്‍ വീണു പോയി.വെറും കയ്യോടെ അവള്‍ മടങ്ങിയെത്തുമ്പോള്‍ അച്ഛന്‍ ക്രൂരമായി അവളെ അടിക്കും. അവള്‍ ഭയന്നു നിലവിളിക്കുന്നു.എന്റെ മറ്റേ കണ്ണ്‍ കൂടി കൊത്തിയെടുത്ത്‌ ആ പെണ്‍കുട്ടിക്ക്‌ കൊടുക്കൂ..

മീവല്‍ പക്ഷി പൊട്ടിക്കരഞ്ഞു.

"ഈ രാത്രി കൂടി ഞാന്‍ അങ്ങയോടൊത്ത്‌ താമസിക്കാം.പക്ഷേ അങ്ങയുടെ ആ കണ്ണ്‍ കൂടെ കൊത്തിയെടുത്ത്‌ അങ്ങയെ അന്ധനാക്കന്‍ എനിക്കാവില്ല.എനിക്കതിനു കഴിവില്ല: പക്ഷിയുടെ കണ്ണു നീര്‍ അണ പൊട്ടിയൊഴുകി.പ്രതിമ വഴങ്ങിയില്ല." സാരമില്ല നീയിത്‌ കൂടി ചെയ്യണം." രാജകുമാരന്റെ നിര്‍ബന്ധം നിരസിക്കാന്‍ പക്ഷിക്ക്‌ കഴിഞ്ഞില്ല.അവശേഷിച്ച കണ്ണും കൂടി കൊത്തിക്കൊണ്ട്‌ പക്ഷി ആ പെണ്‍കുട്ടിയുടെ അടുത്തേക്ക്‌ പറന്നു.അത്‌ അവള്‍ക്ക്‌ കൊടുത്തു. അവള്‍ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി.

വളരെ മൂകനായി മീവല്‍പക്ഷി തിരിച്ച്‌ വന്നു.അതു രാജകുമാരന്റെ തോളില്‍ ഇരുന്നു സൗമ്യനായി പറഞ്ഞു: അങ്ങ്‌ അന്ധനായിതീര്‍നിരിക്കുന്നു.ഇനി ഞാന്‍ അങ്ങയെ വിട്ട്‌ പിരിയില്ല അങ്ങയോടൊത്ത്‌ ഇവിടെ തന്നെ താമസിക്കും."

"എന്റെ കൊച്ചുപക്ഷീ. നീ ഈജിപ്റ്റിലേക്ക്‌ പറന്ന് പോകൂ..ഇവിടുത്തെ തണുപ്പ്‌ നിനക്ക്‌ സഹിക്കാനാവില്ല."

മീവല്‍പക്ഷി പോയില്ല! അത്‌ പ്രതിമയുടെ കാല്‍ക്കീഴില്‍ കിടന്നുറങ്ങി.

പിറ്റേന്ന് പകല്‍ പക്ഷി രാജകുമാരന്റെ തോളില്‍ ഇരുന്നു.താന്‍ നഗരത്തില്‍ കണ്ട ദുരിതങ്ങളുടെ കഥ കുമാരനെ പറഞ്ഞു കേള്‍പ്പിച്ചു.വിശപ്പും തണുപ്പും കൊണ്ട്‌ വലയുന്ന കുട്ടികളെ ചില ക്രൂരന്മാര്‍ ആട്ടിയോടിച്ച കഥയും പക്ഷി പറഞ്ഞു.

"എന്റെ ദേഹത്ത്‌ പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്പാളികളെല്ലാം ഓരോന്നയി കൊത്തിക്കൊണ്ട്‌ പോയി അവര്‍ക്കെല്ലാം കൊടുക്കൂ.അവര്‍ സന്തോഷിക്കട്ടെ." പ്രതിമ ആവശ്യപ്പെട്ടു. മീവല്‍പ്പക്ഷി അതു പോലെ ചെയ്തു.

രാത്രി ഇഴഞ്ഞു നീങ്ങി. മഞ്ഞ്‌ ശക്തമായി വീഴാന്‍ തുടങ്ങി.പക്ഷിക്ക്‌ തണുപ്പ്‌ സഹിക്കന്‍ വയ്യാതായി.ഭക്ഷണം പോലും ലഭിചില്ല..ഈ തണുപ്പില്‍ താന്‍ രക്ഷപ്പെടുകയില്ലെന്ന് അതിന്‌ ബോധ്യമായി. വിറച്ച്‌ വിറച്ച്‌ അത്‌ രാജകുമാരന്റെ തോളില്‍ പറന്നു കയറി.വിറയാര്‍ന്ന ശബ്ദത്തില്‍ അതപേക്ഷിച്ചു."പ്രഭോ..അങ്ങയുടെ കൈകളീല്‍ ചുംബിക്കാന്‍ എന്നെ അനുവദിച്ചാലും.."
"നീ എന്റെ കൈകളില്‍ ചുംബിക്കൂ..എന്നിട്ട്‌ ഈജിപ്റ്റിലേക്ക്‌ പറന്ന് പോകൂ.." പ്രതിമ നേരിയ ശബ്ദത്തില്‍ പറഞ്ഞു.

ഞാന്‍ ഈജിപ്റ്റിലേക്കല്ല തണുപ്പും ദാരിദ്ര്യവും നന്ദികേടും ഇല്ലാത്ത ഒരിടത്തേക്ക്‌ പോകാനുള്ള ഒരുക്കമാണ്‌.

അത്‌ മെല്ലെ രാജാവിന്റെ കൈകളില്‍ ചുംബിച്ചു.അതിന്റെ ചിറകുകള്‍ കുഴഞ്ഞു. ചുണ്ടുകള്‍ ഒരു വശത്തേക്ക്‌ കോടി. പ്രതിമയുടെ പാദങ്ങളിലെക്ക്‌ ഊര്‍ന്നു വീണു.പിന്നീടത്‌ അനങ്ങിയില്ല.

പ്രതിമയുടെ ഉള്ളില്‍ എന്തോ ശക്തമായി പൊട്ടിത്തെറിച്ചു.ഹൃദയം രണ്ടായി പിളര്‍ന്നു പോയതിന്റ ശബ്ദമായിരുന്നു അത്‌ നഗരത്തിലെ ഭരണാധികാരി അതിലേ കടന്നു പോയപ്പോള്‍ ഹൃദയം പൊട്ടിയ ആ പ്രതിമ കണ്ടു..

"ഈ പ്രതിമയ്ക്കെന്തു പറ്റി? നമുക്ക്‌ സന്തോഷവാനായ രാജകുമാരന്റെ പ്രതിമയുടെ സ്ഥാനത്ത്‌ മറ്റൊരു നല്ല പ്രതിമ വെയ്ക്കണം."ഭരണാധികാരി അഭിപ്രായപ്പെട്ടു. മറ്റുദ്യൂഗസ്ഥരും അതംഗീകരിച്ചു. ആരുടെ പ്രതിമ വെയ്ക്കണമെന്നായി ആലോചന. ഓരോരുത്തരും അവരവരുടെ പ്രതിമ വെയ്ക്കാണമെന്ന് വാദിച്ചു.അവര്‍ ബഹളം തുടങ്ങി.

സന്തോഷവാനായ രാജകുമാരന്റെ പ്രതിമ ഉരുക്കാന്‍ ചുമതലപ്പെട്ട്വര്‍ എത്ര ശ്രമിച്ചിട്ടും അതിന്റെ ഹൃദയം ഉരുകിയില്ല.അവര്‍ അതെടുത്ത്‌ ദൂരെയെറിഞ്ഞു. രാജകുമാരന്റെ ഹൃദയം ചെന്നു വീണത്‌ നേരത്തെ അവര്‍ എടുത്ത്‌ കളഞ്ഞ മീവല്‍ പക്ഷിയുടെ ജഡത്തിനു സമീപം ആയിരുന്നു. ചപ്പു ചവറുകലുടെ കൂട്ടത്തില്‍ അവ രണ്ടും അവിടെ കിടന്നു.

അടുത്ത ദിവസം ആ നഗരത്തിലെ ഏറ്റവും വിലപ്പെട്ട സാധങ്ങള്‍ എടുത്ത്‌ കൊണ്ട്‌ വരാന്‍ സ്വര്‍ഗത്തിരുന്ന് ദൈവം ദൂതന്മാരോട്‌ കല്‍പിച്ചു.ദൂതന്മാരില്‍ ഒരാള്‍ മാടപ്രാവിനെ പോലെ വെള്ളച്ചിറകും വിരിച്ച്‌ ഭൂമിയിലെത്തി.ആ ദൂതന്‍ എടുത്ത്‌ കൊണ്ട്‌ പോയത്‌ പ്രതിമയുടെ പൊട്ടിയ ഹൃദയവും മീവല്‍ പക്ഷിയുടെ ജഡവും ആയിരുന്നു.

"നീ തെരഞ്ഞെടുത്തത്‌ ഉചിതമായി" ദൈവം അരുളിച്ചെയ്തു. "ഈ മീവല്‍ പക്ഷി സ്വര്‍ഗീയ ഉദ്യാനതില്‍ ഇരുന്ന് എന്നെന്നും മധുര ഗാനം പൊഴിക്കും. സ്വര്‍ഗത്തിലെ സുവര്‍ണ്ണ നഗരത്തില്‍ ഇരുന്ന് സന്തോഷവാനായ രാജകുമാരന്‍ എന്റെ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്യും"

13 comments:

kaattu kurinji said...

Here A story By oscar Wild

A Small Note On Wild:
Oscar Fingal O'Flahertie Wills Wilde (16 October 1854 – 30 November 1900) was an Irish writer, poet, and prominent aesthete; who, after writing in different forms throughout the 1880s, became one of London's most popular playwrights in the early 1890s. Today he is remembered for his epigrams, plays and the tragedy of his imprisonment and early death.

മൻസൂർ അബ്ദു ചെറുവാടി said...

:)
ആശംസകള്‍

Unknown said...

വായിച്ചു മറന്ന കഥ,ഒരു ഓര്‍മപ്പെടുത്തലായി.തുടരുക.ആശംസകള്‍

കാട്ടുപൂച്ച said...

പ്രിസിദ്ധമായ കഥയാണെങ്കിലും ഇതുവരെ വായിച്ചിട്ടുണ്ടായിരുന്നില്ല . ചെറു ക്ലാസ്സില്‍ അദ്യാപകര്‍ പറഞ്ഞുതന്നതിന്റെ തുമ്പും വാലും മാത്രമേ ഓര്‍മ്മയില്‍ ഉള്ളു . പിന്നെ ഏതോ കുട്ടി മാസികകളില്‍ വായിച്ചിട്ടുണ്ടെന്നു തോന്നുന്നു . കഥ പങ്കുവച്ചത് നന്നായി .

Jazmikkutty said...

കാട്ടുകുറിഞ്ഞി,

ഒത്തിരി നന്ദി ട്ടോ..

ശിഥിലമായ ഓര്‍മ്മകള്‍ വായിച്ചാ കഥകളെ ഒക്കെ മറച്ചപ്പോള്‍
കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഥ സ്ടോക്ക് ഇല്ലാതായ ഒരുമ്മയാണ് ഞാന്‍..
ഇപ്പോള്‍ ഈ സംരംഭം ഒത്തിരി സഹായകരമായി തോന്നുന്നു

വി.എ || V.A said...

വളരെ നല്ലതായി അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ ആശയം മുതിർന്നവർക്കുള്ളതാണെങ്കിലും, കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഉത്തമമായത്. ( റിലീസ് ചെയ്യുന്നതിനുമുമ്പ് ഒന്നുകൂടി വായിച്ച്, ചില ചെറിയ അക്ഷരത്തെറ്റ് മാറ്റിയാൽ നല്ലത്.) ആശംസകൾ....തുടരുക....

sulekha said...

kurinjikk 10000000000000000000000000000000000000000000000000000000000000000000000000000000000000000000000000thil adikam nandhi.pandu schookil padikumpo e katha vayichittund.english ayathukondum aa bhasha namukk nalla pidiyundayirunnathukondum annu itratholam aaswadikkan pattiyilla.marannukidanna oru manoharakatha tirike tannallo .nallath.annu njangalude teacher kathayude saaramsam paranjutannirunnu.rajakumaranum kuruviyum manasil ninnu mayunnilla.kuttikalku matramalla muthirnnavarkku koodiyulla kathayanu ith.oscar wildinu abhinandanagal(swargathil blog undo aavvo)

kaattu kurinji said...

ജംസിക്കുട്ടി!! ഈ ഒരൊറ്റ കമന്റെ മതി എന്റെ ഈ എളിയ ശ്രമത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ട്‌

സഗീര്‍, കാട്ട്‌പൂച്ച, വായിച്ച്‌ മറന്നത്‌ ഓര്‍ത്തെടുതതിനൊപ്പം നമ്മുടെ കുരുന്നുകളുടെ ലോകത്തേക്ക്‌ കൂടി ഈ കഥകള്‍ എത്തിക്കുക.അവരെ പുസ്തകങ്ങള്‍ തന്നെ പരിചയപ്പെടുത്തുക..
വി.എ..ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്‌.അക്ഷരപ്പിശകുകള്‍ തീര്‍ത്തും മാറ്റാന്‍ ശ്രമിക്കുന്നുണ്ട്‌..
പിന്നെ സുലേഖ..നന്ദി..ഇനിയും ഇഷ്ടം പോലെ കഥകള്‍ ഉണ്ട്‌..വരുമല്ലോ അല്ലെ..
ചെറുവാടിക്കും പിന്നെ ഇതിലെ വന്ന് പോയ എല്ലര്‍ക്കും നന്ദി..

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

ഞാന്‍ ആദ്യമായിട്ടാണ് വരുന്നത് വായിച്ചു ഒരുപാടിഷ്ട്ടമായി.ഒരു അറബിക്കതപോലെ തോനുന്നു എന്നെപ്പോലെ അക്ഷര"പിശാചു"കാണുന്നുണ്ട്ഇനിയും വരാം
സമയം കിട്ടുകയാണങ്കില്‍ മാത്രം
http://rakponnus.blogspot.com/

kaattu kurinji said...

കൂട്ടുകാരെ.. പ്രോല്സാഹങ്ങള്‍ക്ക് നന്ദി..കഥക്കാലം വീണ്ടും പുഷ്പിക്കുമെണ്ണ്‍ വാക്ക് തരുന്നു..

നളിനകുമാരി said...

കാട്ടുകുരിഞ്ഞി പൂവേ.മുന്പ് വായിച്ചതാനെങ്കിലും ഇപ്പോള്‍ ഇവിടെ വായിച്ചപ്പോഴും എന്റെ കണ്ണ് നിറഞ്ഞു.

ഒരില വെറുതെ said...


എല്ലാം മറ്റുള്ളവര്‍ക്ക് നല്‍കി ഒന്നുമില്ലാതായി തീരുമ്പോഴാണോ ശരിക്കും സന്തോഷം ഉണ്ടാവുക?
ആനന്ദം അഹം എന്നത് വലിച്ചെറിയുമ്പോഴെന്ന് ദാര്‍ശനികര്‍ പറയുന്നു.
സ്വന്തം അകം ഉള്ളിയുടെ തൊലിയുരിയുന്നത് പോലെ ഉരിഞ്ഞുരിഞ്ഞ് അവസാനം എത്തുന്ന സത്തയാണ്
ജീവിതത്തിന്‍റെ അകപ്പൊരുളെന്ന് ഓബ്രിമെനന്‍ അദ്ദേഹത്തിന്റെ ആത്മകഥയിലും പറയുന്നു.

Sarathg said...

നൈറ്റിംഗ് ഗേൾ ആൻഡ് ദ റോസ് ...പറഞ്ഞുതരുമോ ?