Pages

കഥക്കാലം

Monday, January 6, 2014

പുലിയും പെണ്‍കുട്ടിയും

.                         




പ്രഭാതം കിഴക്ക് മൈലാഞ്ചി പൂശി. തേന്മാവിൽ ഇരുന്ന് കാക്ക കരഞ്ഞു. അമ്മാളു അപ്പോഴും ഉണർന്നിരുന്നില്ല..കാക്ക അവളെ വിളിച്ചു.
"അമ്മാളൂ , നീയെന്തേ ഉണരാത്തത് ? കണ്ണുകൾ തുറക്കൂ. താമരപ്പൂക്കൾ അല്ലി വിടർത്തി; നിന്റെ കണ്താമരയല്ലികൾ  ഇനിയും വിടരാത്തതെന്താണ് ?" കാക്ക തുടർന്നു : "നിന്റെ ഏഴ് ആങ്ങളമാരും അവരുടെ ഭാര്യാ വീടുകളിൽ നിന്ന് വരാറായി.അവർ വരും മുൻപേ മുറ്റം അടിച്ചു തളിക്കണ്ടേ? പ്രാതൽ ഒരുക്കണ്ടേ ?"
അമ്മാളു ഉണർന്ന് കണ്ണ് തിരുമ്മി. അവൾ ചോറിൻ കലവുമെടുത്ത് മാവിൻ ചുവടിലേക്ക് പോയി. അത്താഴത്തിന്റെ കുറെ വറ്റുകൾ അതിൽ ബാക്കിയുണ്ടാവും .അത്  കാക്കയ്ക്ക് കൊടുക്കുകയാണ് പതിവ്. കലത്തിലെ വറ്റുകൾ വാരിയെടുത്ത് അവൾ കാക്കയെ വിളിച്ചു.കാക്ക വേഗം പറന്നെത്തി. അവൾ നോക്കിയപ്പോൾ കാക്കയുടെ ചുണ്ടിൽ അവൾക്കൊരു സമ്മാനം!മനോഹരമായൊരു ചെമ്പകപ്പൂവ്.ചെമ്പകപ്പൂവ് അവൾക്ക് ജീവനാണ്.
കാക്ക ചുണ്ടിൽ  നിന്ന് പൂവ് ഇട്ടുകൊടുത്തു.അമ്മാളു പൂവെടുത്ത് ചുംബിച്ചു.തന്റെ കവിളിൽ വെച്ച് തടവി. അവൾക്ക് കവിളിലും കരളിലും  രോമാഞ്ചമുണർന്നു.പൂവും ചൂടി അവൾ കുളക്കരയിലേക്ക്‌ പോയി.കുളി കഴിഞ്ഞു വീണ്ടും അടുക്കളയിൽ എത്തി.ആങ്ങളമാർക്കുള്ള  ചോറും കറികളും ഒരുക്കി.
പണി തീർന്നപ്പോൾ അവൾ വീണ്ടും പുറത്ത് വന്നു.അപ്പോഴും തേന്മാവിൻ കൊമ്പിൽ  ഇരിക്കുന്നുണ്ടായിരുന്നു.
"കാക്കേ, ആ ചെമ്പകമരം എവിടെയാണ് ?എനിക്കൊന്നു കാണിച്ചു തരൂ."
എന്റെ പിറകെ പോരൂ " കാക്ക പറഞ്ഞു.
അത് പറക്കുവാൻ തുടങ്ങി.അമ്മാളു പിന്തുടർന്നു. അവർ സമീപത്തുള്ള ഒരു വനത്തിലെത്തി. അവിടെ നിറയെ പൂക്കളുമായി ഒരു .ചെമ്പക മരം നിൽക്കുന്നു. ചെമ്പകപ്പൂവിന്റെ പരിമളം അവിടെയെല്ലാം അലയടിച്ചിരുന്നു.അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
കാക്ക പൂക്കൾ ഓരോന്നായി     കൊത്തിയടർത്തിയിട്ട് തുടങ്ങി. പുളിയിലക്കരയൻ മുണ്ട് കൊണ്ട് അമ്മാളു കുമ്പിൾ ഉണ്ടാക്കി.അത് നിറയെ പൂക്കൾ  സംഭരിച്ചു.

ആങ്ങളമാരുടെ ഭാര്യമാർക്ക് ഈ പൂക്കൾ  കൊടുക്കണം " പെട്ടെന്നാണ് അവളുടെ കണ്ണുകൾ ചെമ്പക മരച്ചോട്ടിൽ എത്തിയത് .അവിടെ എന്തോ തിളങ്ങുന്നു.അവൾ സൂക്ഷിച്ചു നോക്കി.ആറു കണ്ണുകളാണ് വെട്ടി തിളങ്ങുന്നത്. ആദ്യമവൾക്ക്  ഭയമുണ്ടായി.,ഒപ്പം അദ്ഭുതവും.
മൂന്ന് പുലിക്കുഞ്ഞുങ്ങൾ ! ആ ചെമ്പക മരച്ചുവട്ടിൽ പുലിമട ഉണ്ടായിരുന്നു. ഭയമുണ്ടായെങ്കിലും അവൾ ആ മടയുടെ അരികിൽ  ചെന്നു .ഉടനെ മൂന്നു കുഞ്ഞുങ്ങളും മുറുമ്മിക്കൊണ്ട് അവളുടെ അരികിലേക്ക് ചെന്നു.
അമ്മാളു അവയെ വാരിയെടുത്ത് വീട്ടിൽ കൊണ്ട് പോയി.അമ്മാളു പുലി കുഞ്ഞുങ്ങളെ ഒരു തൊട്ടിലിൽ കിടത്തി ആട്ടി. ഉണർന്നപ്പോൾ കുളിപ്പിച്ചു.അവയുടെ കണ്ണുകളിൽ അഞ്ജനമെഴുതി .ചോറ് ഉരുട്ടിക്കൊടുത്തു .വീണ്ടും തൊട്ടിലിൽ കിടത്തി ഉറക്കി. ഉണർന്നപ്പോൾ പുലിമടയിൽ തിരിച്ചു കൊണ്ട് ചെന്നാക്കി.
കുറെ കഴിഞ്ഞപ്പോൾ തള്ളപ്പുലി മടങ്ങി വന്നു.അവിടെയെല്ലാം മനുഷ്യമണം ഉള്ളതായി അവൾക്കു തോന്നി. കോപം കൊണ്ട് അവളുടെ കണ്ണുകൾ ജ്വലിച്ചു.  അടിമുടി വിറച്ച് കൊണ്ടവൾ ചോദിച്ചു :
"സത്യം പറയണം , നിങ്ങൾക്ക് മനുഷ്യന്റെ മണം ഉണ്ട് .
ഇതെങ്ങനെയുണ്ടായി.?നിങ്ങളെ കുളിപ്പിച്ചതാരാണ് ഹാ! നിങ്ങളുടെ കണ്ണുകളും എഴുതിയിട്ടുണ്ടല്ലോ.നിങ്ങൾ ചോറും ഉണ്ട് അല്ലെ ?ഇതെല്ലാം ചെയ്തത് ആരാണ് പറയൂ ?"
"ഇല്ല ഞങ്ങൾ പറയില്ല.  കൊല്ലും. ഞങ്ങൾക്ക് ഭയമാണ് " കുഞ്ഞുങ്ങൾ പറഞ്ഞു.നടു
"സത്യം പറഞ്ഞാൽ  ഞാൻ കൊല്ലുകയില്ല. നിങ്ങൾക്ക്  തുണ നൽകിയതല്ലേ .അത് കൊണ്ട് ഞാൻകൊല്ലുകയില്ല." അമ്മയുടെ വാക്കുകൾ  കുഞ്ഞുങ്ങളെ സന്തോഷിപ്പിച്ചു.അവർ പറഞ്ഞു.
ചെമ്പകപ്പൂ  പോലൊരു  മനുഷ്യപെണ്‍കുട്ടി ഇവിടെ പൂ പെറുക്കാൻ വന്നു.അവളാണ് ഞങ്ങളെ വീട്ടിലേക്ക് കൊണ്ട് പോയത് "
"അവൾ എവിടെയാണ് കാണിച്ചു തരൂ. "
"ആ തീപുകയുന്ന വലിയ തറവാടില്ലേ അവിടെ തന്നെ."
പെണ്‍ പുലി കുഞ്ഞുങ്ങളെ മുലയൂട്ടി അവയുടെ ശരീരമാകെ നക്കി വെടിപ്പാക്കി. അവളുടെ മിന്നി തിളങ്ങുന്ന ക്രൂരമായ കണ്ണുകൾക്ക്  മുന്നിൽ ആ പുലിക്കുട്ടികൾ ചാടിക്കളിച്ചു .
അമ്മാളു ധൃതിയിൽ അടുക്കള പണികൾ ചെയ്യുകയായിരുന്നു .ഒരു ശബ്ദം കേട്ട് അവൾ പുറത്ത് വന്നു നോക്കി. ഒരു പെണ്‍ പുലിയുണ്ട് പുറത്ത് വന്നു നിൽക്കുന്നു .അവളാകെ ഞെട്ടി വിറച്ചു."ഈശ്വരാ രക്ഷിക്കണേ " അവൾ നിലവിളിച്ചു .
 പുലി കോപം കൊണ്ടലറി. "എടീ പെണ്ണേ , നീയാണോ എന്റെ കുഞ്ഞുങ്ങളെ തൊട്ടത് ?" അമ്മാളു ആലില പോലെ വിറച്ചു. അവളുടെ കണ്ണിലൂടെ ചുടു കണ്ണീർ ഒഴുകി. അവൾ ഗദ്ഗദത്തോടെ പറഞ്ഞു. "വാത്സല്യം കൊണ്ട് മാത്രമാണ് ഞാൻ അവയെ എടുത്തത് .
പുലി അവഞ്ജയോടെ പറഞ്ഞു.:
മനുഷ്യർക്കെവിടെയാണ് വാത്സല്യം ?  തമ്മിൽ തല്ലി  തല കീറുന്ന നിങ്ങൾക്കാണോ വാത്സല്യം നിങ്ങൾക്കന്യോന്യം സ്നേഹമില്ല .പിന്നെയല്ലേ പുലിയെ സ്നേഹിക്കുക ! ആകട്ടെ നിന്ന്റെ സ്നേഹിക്കുന്നവരായി ആരെങ്കിലുമുണ്ടോ ? ഒന്ന് കാണിച്ചു തരൂ. "
"ഏഴാങ്ങള മാരുടെ കൊച്ചു പെങ്ങളാണ് ഞാൻ. അവരെല്ലാം എന്നെ സ്നേഹിക്കുന്നുണ്ട്."
"അവരെവിടെയാണ് " പുലി ചോദിച്ചു.
"അവരെല്ലാം നാത്തൂന്മാരുടെ വീടുകളിലാണ് " അമ്മാളു പറഞ്ഞു .
"ശരി, നമുക്കങ്ങോട്ടു പോകാം .അവരാരെങ്കിലും നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാം "
നീ എന്റെ കഴുത്തിൽ കയറി ഇരുന്നോളൂ .അവർ നിന്നെ സ്നേഹപൂർവ്വം സ്വീകരിച്ചാൽ എനിക്ക് സന്തോഷമായി .അവർ നിന്നെ സ്വീകരിക്കാതിരുന്നാൽ ഞാൻ നിന്നെ കടിച്ചു കൊന്ന് പകരം വീട്ടും "
അമ്മാളുവിനെ കഴുത്തിൽ കയറ്റി പുലി ആങ്ങളമാരുടെ വീടുകള നോക്കി നടന്നു. ആങ്ങളയുടെ വീട്ടിലേക്കാണ് ചെന്നത്.ആങ്ങളയും നാത്തൂനും കിന്നാരം പറഞ്ഞിരിക്കുകയായിരുന്നു. വാതിൽ അടച്ചിരുന്നതിനാൽ പുലി വന്നത് അവർ കണ്ടില്ല.പടിവാതിലിനു പുറത്ത് നിന്ന് കൊണ്ട് അമ്മാളു വിളിച്ചപേക്ഷിച്ചു .
"എന്റെ പൊന്നാങ്ങളെ , മൂത്തോരാങ്ങളെ ,
എന്നെയിപ്പോൾ വന്നു കൈക്കൊള്ളണേ
അലിവുള്ളോരാങ്ങളയെന്റെ  മൂത്താങ്ങളെ
പുലി തിന്നും മുമ്പെന്നെ രക്ഷിക്കണേ "

"ആരോ കരയുന്നു. അമ്മാളുവിന്റെ ശബ്ദം പോലുണ്ടല്ലോ ഞാൻ അന്വേഷിക്കട്ടെ." മൂത്ത ആങ്ങള പറഞ്ഞു
"ഓ ,ഇപ്പോൾ അമ്മാളു വന്നു വിളിക്കില്ല .അയൽപക്കത്ത്‌ ചക്കാട്ടുന്ന ഒച്ചയാണ്‌. "നാത്തൂൻ പറഞ്ഞു .കുറെ നേരം കഴിഞ്ഞിട്ടും കതക് തുറക്കാതെ ആയപ്പോൾ പുലി അമ്മാളുവിനെയും കൊണ്ട് രണ്ടാമത്തെ ആങ്ങളയുടെ വീട്ടിൽ പോയി.

രണ്ടാമത്തെ ആങ്ങളയും നാത്തൂനും വെറ്റില മുറുക്കി രസിക്കയായിരുന്നു. അവിടെയും വാതിൽ അടച്ചിട്ടിരുന്നു.പടി വാതിൽക്കൽ ഒരു ശബ്ദം കേട്ട് ആങ്ങള ചെവിയോർത്തു .
"രണ്ടാമത്തോരാങ്ങളെ , പൊന്നൊരങ്ങളേ
പുലിക്കഴുത്തിൽ വന്നു ഞാൻ എന്നെ രക്ഷിക്കണേ "
അമ്മാളുവിന്റെ വിലാപം അയാൾ കേട്ടു  .'അതാരാണ്? അമ്മാളുവിന്റെ വിളി പോലെ തോന്നുന്നല്ലോ "ആങ്ങള പറഞ്ഞു.
"ഓ ,അമ്മാളു ഇപ്പോൾ വരില്ല ,അത് അയലത്തെ വീട്ടിൽ തയിർ കലക്കുന്ന ഒച്ചയാണ്‌ " വളരെ അലസമായി നാത്തൂൻ  പറഞ്ഞു. അവരും വാതിൽ തുറന്നില്ല.
പുലിക്കഴുത്തിൽ ഇരുന്ന് ആറാങ്ങളമാരുടെയും പടിവാതിൽക്കൽ ചെന്ന് അമ്മാളു വിളിച്ചു .ആരും അവളുടെ നിലവിളി കേട്ടില്ല. ഒടുവിൽ അവൾ ഏഴാമത്തെ കുഞ്ഞാങ്ങളയുടെ വീട്ടിലേക്കു പോയി. പാലപ്പൂവിന്റെ പരിമളം വഴിയിലെങ്ങും വീശിയിരുന്നു .കൊതുമ്പ് നിരന്ന പാടങ്ങളും നെല്ലികൾ പൂത്ത താഴ്വരകളും കടന്ന് അവൾ ഏഴാമത്തെ ആങ്ങളയുടെ മാളികപ്പടിക്കൽ ചെന്നു .അവിടെയും ആരെയും കണ്ടില്ല. അമ്മാളു ഏങ്ങലടിച്ചു വിളിച്ചു പറഞ്ഞു.

"ഏഴാമത്തൊരാങ്ങളേ കുഞ്ഞാങ്ങളെ ,
പുലി തിന്നും മുമ്പെന്നെയേറ്റു വാങ്ങൂ ..."

കുഞ്ഞാങ്ങളയ്ക്ക് അത് അമ്മാളുവിന്റെ സ്വരം ആണെന്ന് തോന്നി . "നമ്മുടെ അമ്മാളുവിന്റെ സ്വരമാണല്ലോ കേൾക്കുന്നത് " അയാള് ഭാര്യയോട്‌ പറഞ്ഞു  "അതെ, നമ്മുടെ അമ്മാളുവിന്റെ ശബ്ദം പോലുണ്ട്." നാത്തൂനും പറഞ്ഞു. അവർ പെട്ടെന്ന് വാതിൽ തുറന്നു .
പുലിക്കഴുത്തിലിരിക്കുന്ന അമ്മാളുവിനെ കണ്ട് അവരാകെ ഭയപ്പെട്ടു .പുലിയുടെ കണ്ണുകളിൽ നിന്ന് തീ ചിതറുന്നത് പോലെ തോന്നി .ദംഷ്ട്രകൾ പുറത്ത് കാണാമായിരുന്നു. അമ്മാളു പുലിമോതിരം കഴുത്തിലിട്ടിട്ടുണ്ട് .അവളുടെ ചുരുൾ മുടികൾ കഴുത്തിലൂടെ വീണിഴയുന്നുണ്ട് .വിളറിയ കവിളിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടുമിരുന്നു.  അവൾ ഒരു പ്രേതത്തെപ്പോലെ പുലിക്കഴുത്തിൽ മരവിച്ചിരിക്കയാണ് .ആങ്ങളയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു. എന്നാലും ധൈര്യം അവലംബിച്ചു ചോദിച്ചു: "എന്താണിത് ?" "നിങ്ങൾക്ക് ഇവളെ തിരിച്ചു കിട്ടണം എന്നുണ്ടോ ?
പുലി ചോദിച്ചു
"തീർച്ചയായും .എനെ കുഞ്ഞു പെങ്ങളാണിവൾ .അവളെ മടക്കിത്തരിക "
"ശരി തന്നെ. മടക്കിത്തരുവാൻ വിരോധമില്ല .ഇപ്പോൾ ഇവൾ  എന്റെ കൂടി കുട്ടി ആയി തീർന്നിരിക്കുന്നു . നിങ്ങൾ ഇവളെ കാര്യമായി വളർത്തണം .സംരക്ഷിക്കണം.പ്രായമാകുമ്പോൾ ഇണങ്ങിയ പുരുഷന് കല്യാണം കഴിച്ചു വേണം. പുടമുറി കല്യാണത്തിനു എന്നെ കൂടി ക്ഷണിക്കുവാൻ മറക്കരുത് .എന്നെ വിളിക്കാതിരുന്നാൽ ഞാൻ വന്നു ഇവളെ കൊല്ലും; ഓര്ത്ത് കൊള്ളണം മൂത്ത കുഞ്ഞിനെ കൊന്നു തിന്നുക ഞങ്ങളുടെ പതിവാണ് . വാക്ക് തെറ്റിക്കരുത് "പുലി ആങ്ങളയെ ധരിപ്പിച്ചു.
കുഞ്ഞാങ്ങള എല്ലാം സമ്മതിച്ചു. പുലി ഉടനെ അമ്മാളുവിനെ തോളിൽ നിന്ന് ഇറക്കി യാത്ര പറഞ്ഞു മടങ്ങിപ്പോയി.
ചെമ്പകം നാല് വട്ടം പൂത്തു. വയലുകൾ കതിരിട്ടു. പുലിക്കുഞ്ഞുങ്ങൾ വളർന്നു .കാടുകൾ കുലുക്കി  ഇടിമുഴക്കങ്ങൾ സൃഷ്ടിച്ചു. അമ്മാളുവും വളർന്നു .കല്യാണ പ്രായമായപ്പോൾ ആങ്ങളമാർ  പുടമുറി കല്യാണവും നിശ്ചയിച്ചു. ഏഴാങ്ങള മാരും കല്യാണ നിശ്ചയത്തിനു ഒരുമിച്ചു കൂടി.

കല്യാണ നിശ്ചയം കഴിഞ്ഞപ്പോൾ ഏഴാമത്തെയാങ്ങള പുലി പറഞ്ഞ കാര്യങ്ങൾ ഓർത്തു .അയാള് ജ്യേഷ്ഠൻ മാരോട് പറഞ്ഞു.
"അമ്മാളുവിന്റെ പുടമുറി കല്യാണമാണല്ലൊ നമുക്ക് ആ പുലിയെ കൂടി കല്യാണത്തിനു ക്ഷണിക്കണ്ടേ?"
കുഞ്ഞാങ്ങള പറഞ്ഞത് കേട്ട് ആങ്ങളമാരെല്ലാം പൊട്ടി ചിരിച്ചു. അവർ പറഞ്ഞു :
"ഇവനൊരു പൊട്ടനാണ്‌ .ഏതോ പേടി സ്വപ്നം കണ്ടതാവാം .എവിടെയാണ് മനുഷ്യന്റെ കല്യാണത്തിനു പുലിയെ വിളിക്കുന്ന പതിവ്. നീ പിച്ചു പറയാതെ.പുലി പോയി തിന്നട്ടെ .നമുക്കിവിടെ പുടമുറി കല്യാണം കേമമായി നടത്താം."

അമ്മാളുവിന്റെ  പുടമുറി കല്യാണം ആഘോഷമായി നടന്നു. വിരുന്ന് സൽക്കാരം  കഴിഞ്ഞ ശേഷം ആങ്ങളമാർ ആറ് പേരും  വീടുകളിലേക്ക് പോയി. ഏഴാമത്തെ ആങ്ങളയുടെ ശങ്ക മാറിയില്ല. പുലി വരുമെന്ന് തന്നെ അയാൾ  ഭയപ്പെട്ടു. അയാൾ  കരുതലും ചെയ്തു.

അമ്മാളുവിനും മണവാളനും തട്ടുമ്പുറത്ത് കിടപ്പുമുറി ഒരുക്കി.ഒരു കാരണവശാലും മുറി തുറക്കരുത് താക്കീത് ചെയ്തു. മുറിയുടെ ചുറ്റും വാല്യക്കാരെ കാവലിരുത്തി. കാളൻ പട്ടിയെ മുറ്റത്ത് കാവലിനാക്കി.ഒരു കൊമ്പനാനയെ പടി വാതിലിൽ തളച്ചു, പടിവാതിൽ ഭദ്രമായി പൂട്ടിയിട്ടു. ഇത്രയും ഒരുക്കങ്ങൾ ശേഷം ആങ്ങള ഭാര്യ വീട്ടിലേക്ക് പോയി .
അമ്മാളുവിന് ഉറക്കം വന്നില്ല.മണവാളൻ കൂര്ക്കം വലിച്ച് ഉറങ്ങി .മുറിയ്ക്കകത്ത് വിളക്ക് മങ്ങുകയും ആളുകയും ചെയ്തു. അവൾ ഉൽകണ്ഠ  ഇരിക്കുകയാണ് .ഇടയ്ക്ക് ചെവിയോർക്കുന്നു മുണ്ട്

പാതിരാത്രിയായി പുലി അലറുന്നത് ദൂരേന്നു കേൾക്കുന്നതായി അമ്മാളുവിനു തോന്നി.അവളാകെ ഞെട്ടി വിറച്ചു. ഏങ്ങലടിച്ചു കരഞ്ഞു. കാടിളക്കി പുലി തുള്ളി വരികയാണ്  .
അടുത്ത് കിടന്ന   ഭർത്താവിനെ വിളിക്കാൻ ശ്രമിച്ചു. നാവു പൊങ്ങുന്നില്ല .കൈകൾ മരവിച്ചു പോയി.ശബ്ദം കണ്ഠത്തിൽ തടഞ്ഞു പോവുകയാണ്. അവളുടെ അവയവങ്ങളെല്ലാം നിശ്ചേഷ്ടമായി . പുലി മേൽപ്പുരയിലെക്ക് ചാടിക്കയറി കൊമ്പനാന പുലിയോട് തോറ്റു ,കാളൻ പട്ടിയുടെ അനക്കം ഇല്ല.  ശബ്ദം കേൾക്കാനില്ല പുലി വാതിൽ തകർത്തു കഴിഞ്ഞു. മണിയറയും തകർത്തു അവിടെ ചോര കൊണ്ട് പ്രളയം തന്നെ ഉണ്ടായി .

പിറ്റെ പ്രഭാതം ചോരയിൽ  മുങ്ങി ആണ് കാണപ്പെട്ടത് .തേന്മാവിൽ ഇരുന്ന് കാക്ക കരഞ്ഞു .ചെമ്പകപ്പൂവിന്റെ    ഗന്ധം കാറ്റിൽ തേങ്ങി നിന്നു .

Tuesday, November 22, 2011

അക്ബറും ഒരു ചുണക്കുട്ടനും - ഇന്ത്യന്‍ കഥ






            ഇന്ത്യ ഭരിച്ചിരുന്ന പ്രമുഖ മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഒരാള്‍ ആയിരുന്ന അക്ബര്‍, വേനല്‍ക്കാലത്ത് ഒരു ദിവസം നായാട്ടിനു പോയി.കൂടെ ഒരു സംഘം പരിചാരകരും ഉണ്ടായിരുന്നു. കാടു മുഴുവന്‍ തിരഞ്ഞിട്ടും ഒരൊറ്റ മൃഗത്തെ  പോലും കണ്ടില്ല. അനേകം മൈല്‍ കുതിരപ്പുറത്ത് യാത്ര ചെയ്തു. വല്ലാത്ത ക്ഷീണവും ദാഹവും കൊണ്ടു അക്ബറും സംഘവും തളര്‍ന്നു വാടി. അല്പം വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കില്‍! നാവു വറ്റി വരണ്ട അവര്‍ അവിടെയെല്ലാം വെള്ളത്തിനു വേണ്ടി തിരഞ്ഞു.
"ഏറ്റവും അടുത്ത ഗ്രാമത്തിലേക്ക് പോകാം." അവിടെ ഒരു കുളമെങ്കിലും കാണാതിരിക്കില്ല." അക്ബര്‍ പറഞ്ഞു. കുറെ ദൂരം പോയപ്പോള്‍ ഒരു ചുള്ളിക്കെട്ടും ചുമന്നു കൊണ്ടു നടന്നു വരുന്ന ഒരു ആണ്‍കുട്ടിയെ അവര്‍ കണ്ടു. അക്ബര്‍ കുട്ടിയോട് ചോദിച്ചു:
"ഞങ്ങള്‍ക്ക് കടുത്ത ദാഹം ഉണ്ട്;കുടിക്കാന്‍ കുറച്ചു വെള്ളം എവിടെ കിട്ടും? "
"എന്റെ വീടിനടുത്ത് ഒരു കുളം ഉണ്ട്. അങ്ങോട്ടുള്ള വഴി കാണിച്ചു തരാം." കുട്ടി മറുപടി പറഞ്ഞു.
കുതിരസ്സവാരിക്കാരുടെ വഴി കാട്ടിയാവാന്‍ ആ കുട്ടിക്ക്  വലിയ ഉത്സാഹം ആയിരുന്നു. ഒരാള്‍ ആ കുട്ടിയെ അയാളുടെ കുതിരപ്പുറത്ത് കയറ്റി. കുതിരകള്‍ കുളമ്പടി ശബ്ദം ഉയര്‍ത്തിക്കൊണ്ട് പാഞ്ഞു. അവര്‍ വേഗം കുളത്തിനരികില്‍ എത്തി.

കുളത്തില്‍ നിന്ന്‍ ആ കുട്ടി തന്നെ കുടിക്കുവാനുള്ള വെള്ളം കോരി ഏല്ലാവര്‍ക്കും കൊണ്ട് ചെന്ന്  കൊടുത്തു.
ഒരു പുഞ്ചിരിയോടെ അക്ബര്‍ക്ക് അവന്‍ വെള്ളം പകര്‍ന്നു കൊടുത്തപ്പോള്‍, കുട്ടിയോട് ചക്രവര്‍ത്തി ചോദിച്ചു:
"നിന്റെ പേരെന്താണ്?"
"നിങ്ങളുടെ പേരെന്താണ്?" -കുട്ടി തിരിച്ച് അങ്ങോട്ടൊരു ചോദ്യം.!
അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് അക്ബര്‍ ഞെട്ടിപ്പോയി.അദ്ദേഹത്തിന്റെ മനസ്സിലെ വികാരം മുഖത്തും പ്രതിഫലിച്ചു.
ചക്രവര്‍ത്തിയുടെ മുഖം കൂടുതല്‍ ഗൌരവം പൂണ്ടു.  "ഞാന്‍ ആരാണ് എന്ന്‍ അറിയാമോ?" കൂടുതല് ഉയര്‍ന്ന സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.
കുട്ടി ഒട്ടും കൂസല്‍ കൂടാതെ ചിരിച്ചു കൊണ്ടു മറ്റൊരു ചോദ്യം തൊടുത്തു വിട്ടു.   "ഈ ഗ്രാമത്തിലെ ബ്രാഹ്മണ പുരോഹിതനെ നിങ്ങള്‍ക്കറിയാമോ?"   "എനിക്ക് അറിയില്ല" അക്ബര്‍ പറഞ്ഞു.
"അതെ മറുപടിയാണ് എനിക്കും നിങ്ങളോട് പറയാനുള്ളത്." ആ കുട്ടി തന്റെടത്തോടെ മറുപടി പറഞ്ഞു.

     എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ പരിചാരകര്‍ ആകാംക്ഷയോടെ കാത്തുനിന്നു. പെട്ടെന്ന് കാര്‍മേഘം മാറിയ ആകാശം പോലെ അക്ബറുടെ മുഖം തെളിഞ്ഞു. അദ്ദേഹം ചിരിച്ചു; തന്റെ മോതിരം ഊരി കുട്ടിക്ക് കൊടുത്തു; എന്നിട്ട് പറഞ്ഞു: " ഞങ്ങള്‍ക്ക് വെള്ളം തന്നതിനും ചുണയായി സംസാരിച്ചതിനും ഇതിരിക്കട്ടെ. ഞാന്‍ ആരാണ് എന്ന്‍ ആ മോതിരം സംസാരിക്കും."
കുട്ടി മോതിരം തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ അക്ബറും സംഘവും കുതിരപ്പുറത്ത് കയറിക്കഴിഞ്ഞു. മിന്നിത്തിളങ്ങുന്ന ഒരു മാണിക്യക്കല്ല് പതിച്ച ആ മോതിരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു."അക്ബര്‍" !  കുട്ടി അദ്ഭുതത്തോടെ അക്ബര്‍ ചക്രവര്‍ത്തിയെ നോക്കി പകച്ചു നിന്നു.  പ്രായമാകുമ്പോള്‍ നീ ദല്‍ഹിയിലെ എന്റെ കൊട്ടാരത്തില്‍ വരണം. ആ മോതിരം കാണിച്ചാല്‍ നിനക്ക് അതിനകത്ത് പ്രവേശിക്കാം. എന്നെ കാണുകയും ചെയ്യാം."
ഇത്രയും പറഞ്ഞു കൊണ്ട് അക്ബര്‍ കുതിരയെ ഓടിച്ചു കൊണ്ട് സ്ഥലം വിട്ടു.പിന്നാലെ കുതിര സംഘവും. അപ്പോഴാണ്‌ കുട്ടി ഒരു കാര്യം ഓര്‍ത്തത്. തന്റെ പേര് അദ്ദേഹത്തോട് പറഞ്ഞില്ലല്ലോ എന്ന്. അവന്‍ പിറകേ ഓടി. "എന്റെ പേര് മഹേഷ്‌ ദാസ് എന്നാണ്‌ .......മഹേഷ്‌ ദാസ്!"
ആര് കേള്ക്കാനാണ്? കുതിരകളുടെ കുളമ്പടി ശബ്ദത്തില്‍ കുട്ടി വിളിച്ചു പറഞ്ഞത് ആരും കേട്ടില്ല.!
*********************
മഹേഷിനു പതിനാറു വയസ്സായപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തിയെ കാണാന്‍  ഡല്‍ഹിയില്‍    എത്തി. കൊട്ടാരവാതിലില്‍ നിന്ന കാവല്‍ക്കാരനെ അയാള്‍ സമീപിച്ചു. അക്ബര്‍ തന്റെ ഗ്രാമത്തില്‍ വന്ന കഥ അയാള്‍ കാവല്‍ക്കാരനെ പറഞ്ഞു കേള്‍പ്പിച്ചു. അക്ബര്‍ തനിക്ക് ഒരു മോതിരം തന്നിരുന്നുവെന്നും മഹേഷ്‌ പറഞ്ഞു. " ആ മോതിരം എവിടെ?" കാവല്‍ക്കാരന്‍ ചോദിച്ചു.
ഞാന്‍ പോരുമ്പോള്‍ അമ്മയുടെ പക്കല്‍ ഒന്നുമില്ലായിരുന്നു. എന്തെങ്കിലും കൊടുത്തിട്ട്  പോരണം   എന്ന് തോന്നി.  മോതിരം ഊരി അമ്മയ്ക്ക് കൊടുത്തു." മഹേഷ്‌ മറുപടി പറഞ്ഞു.   ആ സമയത്ത് രണ്ടു കുതിരസ്സവാരിക്കാര്‍ ആ വഴി വന്നു. അവര്‍ അക്ബറിന്റെ നായാട്ടു സംഘത്തില്‍ പെട്ടവരായിരുന്നു.കാവല്‍ക്കാരന്‍ അവരെ വിളിച്ചു വരുത്തി. അവര്‍ മഹേഷിനെ തിരിച്ചറിഞ്ഞു.അങ്ങനെ മഹേഷ്‌ കൊട്ടാരത്തില്‍ പ്രവേശിച്ചു.
കൊട്ടാരം മഹേഷിനു ഒരു അദ്ഭുത ദര്‍ശനം ആയിരുന്നു. വിശാലസുന്ദരമായ കൊട്ടാരത്തിലൂടെ നടന്നു നടന്നു അക്ബറിന്റെ സദസ്സില്‍ ചെന്നെത്തി. മഹേഷ്‌ അവിടെ ഒരു കസേരയില്‍ ഇരുന്നു.അക്ബര്‍  സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഒരു സിംഹാസനത്തില്‍ ഇരിക്കുന്നു. മുന്‍പില്‍ ഇരിക്കുന്ന സദസ്സിനോട് അക്ബര്‍ ഒരു ചോദ്യം: "ലോകത്തിലെ ഏറ്റവും സുന്ദരമായ പുഷ്പം ഏതാണ്‌?"
പലരും പല പേരുകള്‍ പറഞ്ഞു.: "പനിനീര്‍പ്പൂ"  , "ചെന്താമരപ്പൂ" ,ചെമ്പകപ്പൂ" ....."മുല്ലപ്പൂ  "
അവസാനം മഹേഷിനും പറയാനുള്ള അവസരം കിട്ടി. മഹേഷ്‌ പറഞ്ഞു. :
എന്റെ അഭിപ്രായത്തില്‍ വെളുത്ത പഞ്ഞിയാണ്(Cotton) ഏറ്റവും നല്ല പൂവ് "
"ഓ! വെളുത്ത പഞ്ഞി! സദസ്യര്‍ ഉച്ചത്തില്‍ ചിരിച്ചു കളിയാക്കി. "അത് കാണാന്‍ സൌന്ദര്യം ഉള്ളതല്ല. അതിനു മണവും ഇല്ല.! അവര്‍ ഏകസ്വരത്തില്‍ വിളിച്ചു പറഞ്ഞു.
ബഹളം അടങ്ങിയപ്പോള്‍ അക്ബര്‍ ചോദിച്ചു.:"പഞ്ഞി എന്ന് പറയാന്‍ കാരണമെന്താണ്?. വിശദീകരിക്കാമോ?"
മഹേഷ്‌ വീണ്ടും എഴുന്നേറ്റു പറഞ്ഞു. "പ്രഭോ! പഞ്ഞിയില്‍ നിന്നു അങ്ങയുടെ രാജ്യത്തെ സുപ്രസിദ്ധ തുണിത്തരങ്ങള്‍ നെയ്തെടുക്കുന്നു. മസ്ലിനും വോയിലും അത് നല്‍കുന്നു. അവ ഇളം കാറ്റിനെ പോലെ ലോലവും മഴവിലിനെ പോലെ സുന്ദരവും ആണ്. മറ്റേതൊരു പൂവിനെക്കാളും പഞ്ഞിക്ക് ഞാന്‍ മേന്മ നല്‍കുന്നു.
വിശദീകരണം അക്ബറിന് ഇഷ്ടപ്പെട്ടു. അക്ബര്‍ ചോദിച്ചു. "നിങ്ങളുടെ പേരെന്താണ്?  എവിടെ നിന്നു വരുന്നു?"
"എന്റെ പേര് മഹേഷ്‌ എന്നാണ് .ഏഴു കൊല്ലം മുന്‍പ്‌ നായാട്ടു സഞ്ചാരത്തിനിടയ്ക്ക് അങ്ങ് എന്റെ ഗ്രാമത്തില്‍ വന്നു. ദാഹിച്ചു വലഞ്ഞ അങ്ങയുടെ സംഘത്തിനു ഗ്രാമത്തിലെ കുളത്തില്‍ നിന്ന്‍ കുടിക്കാനുള്ള വെള്ളം ഞാന്‍ കോരിത്തന്നു. അങ്ങ് അന്ന് എനിക്കൊരു മോതിരം സമ്മാനമായി തന്നു. പ്രായമാകുമ്പോള്‍ ഞാന്‍ ഇവിടെ വരണം എന്ന് അങ്ങ് പറഞ്ഞിരുന്നു."
അക്ബര്‍ ചിരിച്ചു. "ഞാന്‍ ഓര്‍ക്കുന്നു" അന്നത്തെ ചുണക്കുട്ടനെ അക്ബര്‍ ഓര്‍ത്തു.
"നിങ്ങള്‍ വന്നതില്‍ എനിക്ക് സന്തോഷം ഉണ്ട്. ഇവിടെ നിങ്ങള്‍ക്ക് താമസിക്കാം. ഇന്ന് മുതല്‍ നിങ്ങളുടെ പേര് വീരബല്‍ എന്നായിരിക്കും. " അക്ബര്‍ പറഞ്ഞു.


അനുബന്ധം : ഇത്തവണ ഞാന്‍ കൂട്ടുകാര്‍ക്കായി കൊണ്ട് വന്നിരിക്കുന്നത് ഒരു പ്രസിദ്ധ ഇന്ത്യന്‍ കഥ ആണ്. കൊച്ചു കൂട്ടുകാര്‍ക്ക് ഇക്കഥ വായിച്ചു കൊടുക്കുമ്പോള്‍ അടിവരയിട്ട പദങ്ങളുടെ വിശദീകരണം കൂടെ അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ..!

Wednesday, July 27, 2011

കുപ്പയിൽ നിന്ന് ഒരു മാണിക്യം. സെൻ ബുദ്ധിസ്റ്റുകളുടെ കഥ.

ജപ്പാൻ ചക്രവർത്തിയുടെ ഗുരുവായിരുന്നു ഗുഡോ.കൊട്ടാരഗുരുവായിരുന്നെകിലും സാധാരണ ഭിക്ഷുക്കളെപ്പോലെ ഊരു ചുറ്റി നടക്കലും സദുപദേശങ്ങൾ കൊണ്ട് മറ്റുള്ളവരെ സഹായിക്കലിലുമായിരുന്നു അദ്ദേഹം ആനന്ദം കണ്ടെത്തിരുന്നത്.അക്കാലത്ത് ഒരു ദിവസം അദ്ദേഹം രാജ്യത്തെ ഒരു സാംസ്കാരിക നഗരമായ എഡൊയിലേക്ക് കാൽനടയായി യാത്ര പുറപ്പെട്ടു.വഴിമധ്യേയുള്ള ‘ടക്കാനക്ക“ ഗ്രാമത്തിൽ എത്തിയപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങിരുന്നു.അദ്ദേഹം അകെ നനഞ്ഞൊലിച്ചു.

കാലിലിട്ടിരുന്ന വൈക്കോൽ ചെരുപ്പ് നിശ്ശേഷം പിഞ്ഞിപ്പോവുകയും ചെയ്തു.വഴിയരികിൽ ഒരു കർഷകഭവനം കണ്ടു. അവിടെ നാലു ജോടി ചെരുപ്പുകൾ നിരത്തി വെച്ചിട്ടുണ്ട്. അതിലൊന്ന് വാങ്ങാനായി അദ്ദേഹം അവിടെ കയറിച്ചെന്നു.
നനഞ്ഞ വസ്ത്രങ്ങളുമായി കയറിച്ചെന്ന ആ ഭിക്ഷുവിനോട് പുണ്യവതിയായ ആ ഗൃഹനായികയ്ക്ക് അനുകമ്പ തോന്നി.അങ്ങ് ഇന്നിവിടെ വിശ്രമിച്ചിട്ട് പോവുക.”ഗൃഹനായിക പറഞ്ഞു.“
ഗുഡൊ ക്ഷണം സ്വീകരിച്ചു.അദ്ദേഹം പൂജാമുറിയിലേക്ക് കയറി. എല്ലാവരുടേയും നന്മയ്ക്ക് വേണ്ടി ബുദ്ധസൂക്തങ്ങൾ ഉരുവിട്ട് പ്രാർത്ഥിച്ചു.ഗൃഹനായിക തന്റെ അമ്മയെയും കുട്ടികളേയും ആ മുറിയിൽ കൊണ്ട് ചെന്ന് അദ്ദേഹത്തെ പരിചയപ്പെടുത്തി.
”നിങ്ങളുടെ എല്ലാവരുടെയും മുഖത്ത് വിഷാദം കാണുന്നത് എന്ത് കൊണ്ടാണ്‌? ഗുഡൊ തിരക്കി.
ഗൃഹനായിക-“എന്റെ ഭർത്താവ്‌ ഒരു കുടിയനും ചൂതാട്ടക്കാരനുമാണ്‌.ചൂതുകളിയിൽ ജയിച്ചാൽ കുടിയും വഴക്കും തന്നെയുമായിരിക്കും. തോറ്റാലും വാങ്ങിക്കുടിക്കും.പല ദിവസങ്ങളിലും ബോധമില്ലാതെ ഓടയിൽ വീഴും; അവിടെ കിടക്കും.ഞങ്ങൾ എന്ത് ചെയ്യാനാണ്‌?”
ഗുഡൊയ്ക്ക് സഹതാപം തോന്നി.കുറെ പണം ഗൃഹനായികയുടേ കയ്യിൽ ഏല്പ്പിച്ചിട്ട് അദ്ദേഹം പറഞ്ഞു: ’ഞാൻ ഒരു ശ്രമം നടത്തി നോക്കട്ടെ.ഒരാൾക്ക് കുടിക്കാൻ വേണ്ടത്ര നല്ല വീഞ്ഞും മൽസ്യവും ഇവിടെ വാങ്ങി വെച്ചിട്ട് നിങ്ങൾ കിടന്നുറങ്ങിക്കൊള്ളണം.ഞാൻ ഈ വാതിലിനടുത്ത് തന്നെ ധ്യാനത്തിലിരുന്ന് കൊള്ളാം.“
നേരം പാതിരാവായി. ഗൃഹനാഥൻ കുടിച്ച് വെളിവില്ലാതെ അവിടെ കയറി വന്നു. ”എടീ ,ഞാൻ വിശന്നു വലഞ്ഞു. തിന്നാനോ കുടിയ്ക്കാനോ വല്ലതുമുണ്ടോ?“
ഗുഡൊ വാതില്ക്കൽ നിന്നെണീറ്റ് അയാളുടെ അടുത്ത് ചെന്ന് സാവധാനത്തിൽ പറഞ്ഞു: ”സ്നേഹിതാ, മഴ നനഞ്ഞു മടുത്തപ്പോൾ ഞാൻ ഇവിടെ കയറി വന്നതാണ്‌.നിങ്ങളുടെ ഭാര്യയ്ക്ക് ദയവ് തോന്നി ഇന്നു രാത്രി ഇവിടെ താമസിയ്ക്കുവാൻ അനുവാദം തന്നു.അതിന്റെ പാരിതോഷികമായി ഞൻ ഇവിടെ കുറെ നല്ല വീഞ്ഞും മൽസ്യവും വരുത്തി വെച്ചിട്ടുണ്ട്.അത് വേണ്ടുവോളം കഴിയ്ക്കാം.“
വീട്ടുകാരൻ സന്തോഷം കൊണ്ട് മതി മറന്നു.അയാളുടെ മുഖത്ത് ചിരി വിടർന്നു.അയാൾ മദ്യവും മൽസ്യവും ഇഷ്ടം പോലെ കഴിച്ചു.അവസാനം ബോധം കെട്ട് ഇരുന്നിടത്ത് തന്നെ തറയിൽ വീണു.അവിടെ ധ്യാനത്തിലിരുന്ന ഗുഡോയുടെ ഒരു വശം ചേർന്നു തന്നെ കിടന്നുറക്കമായി.
രാവിലെ പിടഞ്ഞെഴുനേറ്റ് നോക്കുമ്പോൾ ഗുഡൊ തന്റെയടുത്ത് ധ്യാനത്തിലിരിയ്ക്കുന്നതാണ്‌ കണ്ടത്. രാത്രിയിൽ നടന്നതൊന്നും അയാൾക്ക് ഓർമ്മയില്ല.രാവിലെ സുബോധത്തിൽ ആയിരുന്നത് കൊണ്ട് ഗുഡൊയെ നമസ്കരിച്ചിട്ട് അദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങളന്വേഷിച്ചു.”ചക്രവർത്തി തിരുമേനിയുടെ ഗുരുവാണ്‌ തന്റെ അതിഥി! ആ മഹാഗുരുവിനോടാണ്‌ താൻ മൽസ്യവും വീഞ്ഞും വാങ്ങിപ്പിച്ചത്.‘
അയാൾക്ക് പരിഭ്രാന്തിയും വെപ്രാളവുമായി.പശ്ചാത്താപം കൊണ്ട് കണ്ണുകൾ നിറഞ്ഞു.ലജ്ജാവിവശനായി തല താഴ്ത്തി.“മഹാഗുരോ! ക്ഷമിക്കണം”.അയാൾ കേണു വീണപേക്ഷിച്ചു.ഗുഡോ ശാന്തഗംഭീരനായി മന്ദസ്മിതം തൂകി.“സ്നേഹിതാ,ദു:ഖിയ്ക്കണ്ട.ഈ ജീവിതം ക്ഷണഭംഗുരമാണ്‌.നമുക്ക് ജീവിക്കാൻ കിട്ടിയിരിക്കുന്ന ഏതാനും നാളുകൾ മദ്യപിച്ചും ചൂതാടിയും വെറുതേ കളയാനുള്ളതാണോ? അങ്ങനെ ചെയ്താൽ നാം ജീവിച്ചില്ലെന്നല്ലേ അതിന്റെ അർത്ഥം?നിങ്ങൾ സ്വന്തം ജീവിതത്തിന്‌ വേണ്ടി ഒന്നും ചെയ്തിട്ടില്ല.പരസ്നേഹത്തെപ്പറ്റി ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.നിങ്ങളുടെ കുടുംബാംഗങ്ങൾ എത്ര ദു:ഖത്തിലും നിരാശയിലുമാണ്‌ കഴിയുന്നത്!”
കെടുന്ന ദീപത്തിന്റെ തിരി വിരൽ കൊണ്ട് കയറ്റുമ്പോൾ കൂടുതൽ പ്രകാശമാനമായി ജ്വലിയ്ക്കുന്നത് പോലെ അവന്റെ വിവേകശക്തി പൊടുന്നനെ ഉണർന്നു!ഒരുറക്കത്തിൽ നിന്നുണരുന്നവനെപ്പോലെ അവനു സ്വയം തോന്നി.ഗുഡൊയെ താണു വണങ്ങിക്കൊണ്ട് അവൻ അപേക്ഷിച്ചു.:“അങ്ങ് എന്നെ ഒരു എളിയ ശിഷ്യനായി സ്വീകരിയ്ക്കണം.”
ഗുഡൊ കർഷകഭവനത്തിൽ നിന്ന് യാത്ര പറഞ്ഞ് പുറപ്പെട്ടു.വീട്ടുകാരൻ ഗുരുവിന്റെ ചെറിയ ഭാണ്ഡം എടുത്ത് കൊണ്ട് അനുയാത്ര ചെയ്തു.അല്പദൂരം നടന്നപ്പോൾ ഗുഡോ പറഞ്ഞു.“ഇനി നിങ്ങൾക്ക് മടങ്ങിപ്പോകാം.”
ഗൃഹനായകൻ :ഗുരോ! അങ്ങ് ഈ എളിയവന്‌ നല്കിയ ഉപദേശം വില തീരാത്തതാണ്‌തിനുള്ള നന്ദി സൂചകമായി ഞാൻ അഞ്ചു മൈൽ കൂടി കൂടെ നടന്നു കൊള്ളട്ടെ?“
ഗുഡൊ സമ്മതിച്ചു. ”അഞ്ചു മൈൽ നടന്നു കഴിഞ്ഞപ്പോൾ “പത്തു മൈൽ കൂടെ അങ്ങയെ അനുഗമിക്കുവാൻ സമ്മതിക്കണമെന്ന്” അയാൾ അഭ്യർത്ഥിച്ചു.പത്ത് മൈൽ കൂടി നടന്നു കഴിഞ്ഞപ്പോൾ ഗുരു പറഞ്ഞു.:‘ഇനി നിങ്ങൾ മടങ്ങിപ്പോയേ തീരൂ“ നിർബന്ധമാണ്‌”
വീട്ടുകാരന്റെ മറുപടി ഇതായിരുന്നു.:“ഗുരോ, ക്ഷമിയ്ക്കണം. ഞാൻ അങ്ങയുടേ ശിഷ്യനായത് മടങ്ങിപ്പോകാനല്ല.മടങ്ങിപ്പോവുകയില്ലെന്ന് മാത്രമല്ല.ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കുക പോലുമില്ല”
ഗുഡൊയുടെ ഈ ശിഷ്യനാണ്‌ ജപ്പാനിൽ “തിരിഞ്ഞു നോക്കാത്ത ഗുരു” എന്ന പേരിൽ പില്ക്കാലത്ത് പ്രശസ്തനായ ’മൂ-നാൻ‘.കടന്നു പോയ ’തിന്മ‘ കളിലേക്കൊന്നും അയാൾ തിരിഞ്ഞു നോക്കിയില്ല.മുന്നിൽ ചെയ്തു തീർക്കാൻ വേണ്ടത്ര നന്മ ബാക്കിയുണ്ടല്ലോ.

Friday, July 15, 2011

കാബൂളിവാല

എന്റെ മകൾ മിനി. അവൾ ഒരു കൊച്ചു വായാടിയായിരുന്നു.അഞ്ചു വയസ്സ് മാത്രം പ്രായമുള്ള അവൾ വാ പൂട്ടുന്ന നേരം ഇല്ലെന്ന് തന്നെ പറയാം. എപ്പോഴും ചിലപ്പ് തന്നെ, ചിലപ്പ്.
അവളുടെ അമ്മയ്ക്ക് ഇത് തീർത്തും അസഹനീയം ആയിരുന്നു.ആ കുരുന്ന് അല്പനേരം എങ്കിലും ഒന്ന്‌ മിണ്ടാതിരുന്നെങ്കിൽ എന്നവൾ ആശിച്ചു.
എന്നാൽ എന്റെ കാര്യം നേരെ മറിച്ചായിരുന്നു.മിനിയുടെ സംസാരം കേൾക്കാത്ത നിമിഷങ്ങളെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
അവളുടെ കൊഞ്ചലുകൾ ഞാനത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു.
അവളുമായി സംസാരിക്കുന്ന നിമിഷങ്ങൾ സ്വർഗ്ഗതുല്യങ്ങളുമായിരുന്നു.
ഒരു സുപ്രഭാതം! ഞാൻ എന്റെ പുതിയ പുസ്തകത്തിന്റെ പതിനേഴാം അദ്ധ്യായം എഴുതുകയാണ്‌. എന്റെ പുന്നാരമോൾ ഒച്ചയുണ്ടാക്കാതെ അവിടേക്ക് കടന്നു വന്നു.മെല്ലെ എന്റെ കയ്യിൽ പിടിച്ച് കൊണ്ടവൾ പറഞ്ഞു:
“കേൾക്കൂ,അച്ഛാ!നമ്മുടെ സഹായി രാംദയാലില്ലേ?അയാൾ കാക്ക എന്നതിന്‌ ‘ക്കാക്ക’ എന്നു പറയുന്നു. അയാൾക്കൊന്നും അറിഞ്ഞു കൂടാ. ഇല്ലേ അച്ഛാ.”
ലോകത്തിൽ വിവിധഭാഷകളെപറ്റിയുള്ള ഉച്ചാരണ വ്യത്യാസത്തെപറ്റി എനിക്കെന്തെങ്കിലും പറയാൻ പറ്റുന്നതിന്‌ മുൻപ് അവൾ വിഷയം മാറ്റിക്കളഞ്ഞു.
മേഘങ്ങളിൽ ഒരു ആനയുണ്ടെന്നാണ്‌ ഭോലാ പറയുന്നത്.അത്‌ വെള്ളം കൊണ്ട് ചീറ്റിക്കുന്നതാണത്രേ മഴ.നേരാണോ അച്ഛാ?“
അതിനും ഒരു ഒരുത്തരം കണ്ടെത്താൻ ഞാൻ ശ്രമിക്കവേ അവൾ പെട്ടെന്ന് പുതിയൊരു വിഷയത്തിലേക്ക് കടന്നു. ”അച്ഛാ,അമ്മയ്ക്ക് അച്ഛനോടുള്ള ബന്ധം എന്താ?“
”എന്റെ പൊന്നു മോളല്ലേ; പോയി ഭോലയുമൊത്ത് കളിക്കൂ.അച്ഛൻ അല്പ്പം തിരക്കിലാണ്‌“ എന്ന് അവസാനം എനിക്കവളോട് പറയേണ്ടി വന്നു.
എന്റെ മുറിയുടെ ജനാലവാതിൽ തുറന്നാൽ തുറന്നാൽ പെരുവഴി വ്യക്തമായികാണാം. ഞാൻ കൊണ്ട് പിടിച്ച എഴുത്ത് തന്നെ.പതിനേഴാം അദ്ധ്യായത്തിന്റെ സൃഷ്ടികർമ്മം.നായകൻ പ്രതാപസിങ്ങ് നായികയായ കാഞ്ചനലതയെ കൈകളിൽ കോരിയെടുക്കുന്നു.എന്നിട്ട് മാളികയുടെ ജനാല വഴി അവൻ അവളെയും കൊണ്ട് കടക്കാൻ ശ്രമിക്കുകയാണ്‌. ഉല്ക്കണ്ഠഭരിതമായ നിമിഷങ്ങൾ..
ഈ സമയമത്രയും എന്റെ കാലിൽ കയറിയിരുന്ന് ബാലലീലകളിൽ മുഴുകിയിരുന്ന മിനി പെട്ടെന്ന് ജനാലയ്ക്കരികിലേക്കൊരോട്ടം.
”അതാ ഒരു കാബൂളിവാല..കാബൂളിവാലാ..“അവൾ വിളിച്ച് കൂവി.
ഞാൻ ജാലകവാതിലിലൂടെ നിരത്തിലേക്ക് നോക്കി.നീണ്ട തലപ്പാവും വൃത്തികെട്ട വേഷവും ധരിച്ച ഒരു കാബൂളിവാല നടന്ന് വരുന്നു.പുറത്തൊരു സഞ്ചിയും കയ്യിൽ മുന്തിരിപ്പഴങ്ങൾ നിറച്ച കൂടകളും! അയാൾ ഇരു വശങ്ങളിലുമുള്ള വീടുകൾ നോക്കി മന്ദം മന്ദം നടന്നു നീങ്ങുന്നു.
ആ തെരുവ് വ്യാപാരിയുടെ രൂപം എന്ത് വികാരമാണ്‌ മിനിയുടെ കൊച്ചു ഹൃദയത്തിൽ ഉണ്ടാക്കിയതെന്നറിയില്ല!ശെടാ!.; അവൾ ഉറക്കെ വിളിച്ച് അയാളെ വിളിച്ച് കൊണ്ടിരുന്നു;കാബൂളിവാലാ..ഓ..കാബൂളിവാലാ..”
അത് കേട്ട് അയാൾ കയറി വരും. എന്റെ പതിനേഴാമത്തെ അദ്ധ്യായം തുലഞ്ഞത് തന്നെ.
അതാ, അയാൾ വിളി കേട്ട ഭാഗത്തേക്ക് തീരിയുന്നു.അയാൾ അവളെ സൂക്ഷിച്ച് നോക്കി. അയാളുടെ കണ്ണിൽ പെട്ടപ്പോൾ അവൾക്ക് ഭയമായി.
അയാൾ കുട്ടികളെ പിടിക്കുന്നവനാണെന്നും തന്നെപ്പോലെ രണ്ട് മൂന്നു കുട്ടികൾ അയാളുടെ നീളൻ സഞ്ചിയിൽ കാണുമെന്നുമാണവളുടെ വിശ്വാസം.
പേടിച്ചരണ്ട അവൾ അമ്മയുടെ അടുക്കലേക്കൊടി.അപ്പോഴേക്കും പഴക്കച്ചവടക്കാരനായ ആ കാബൂളിവാല ഗേറ്റിലെത്തിക്കഴിഞ്ഞിരുന്നു.
അയാൾ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അകത്തേക്ക് കടന്നു വന്നു.
മിനി വിളിച്ച് വരുത്തിയതായത് കൊണ്ട് അയാളോടെന്തെങ്കിലും വാങ്ങുവാൻ തന്നെ ഞാൻ തീരുമാനിച്ചു.കച്ചവടത്തിനിടയിൽ ഞങ്ങൾ പലതും സംസാരിച്ചു.
അപ്പോഴും അയാളുടെ കണ്ണുകൾ അവിടൊക്കെ പരതുകയയൈരുന്നു.
“മോളെവിടേ സാർ.”ഇടപാട് തീർത്ത് പോകുമ്പോൾ അയാൾ ചോദിച്ചു:
അയാളുടെ സഞ്ചിയെക്കുറിച്ചുള്ള അവളുടെ ഭയം മാറ്റേണ്ടത് ആവശ്യമാണെന്ന് തോന്നിയ ഞാൻ മിനിയെ വിളിച്ചു.
വിളി കേട്ട് വന്ന മിനി അയാളെ ഭയത്തോടെ നോക്കിക്കൊണ്ട് എന്നോട് ചേർന്നു നിന്നു.
അയാൾ അവൾക്ക് അണ്ടിപ്പരിപ്പും ഉണങ്ങിയ പഴങ്ങളും വച്ചു നീട്ടി.പക്ഷേ അതവൾ വാങ്ങിയതേയില്ല.മാത്രമല്ല അവൾ കൂടുതൽ ഭയന്ന് എന്നോട് അല്പം കൂടി പറ്റിച്ചേരുകയും ചെയ്തു.
ഇത് അവരുടെ ആദ്യ കൂടിക്കാഴ്ച ആയിരുന്നു.പുഞ്ചിരിക്കുന്ന മുഖമുള്ള കാബൂളിവാല, വാതോരാതെ സംസാരിക്കുന്ന മിനി.
പ്രഭാതങ്ങൾ പലതും വിരിഞ്ഞു കൊഴിഞ്ഞു.തെളിഞ്ഞ മുഖമുള്ള ഒരു പ്രഭാതം. ഞാൻ പുറത്തേക്ക് പോകാൻ ഒരുങ്ങിയിറങ്ങുകയായിരുന്നു.ആ കാഴ്ച എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു.വരാന്തയിൽ ഒരു ബെഞ്ചിൽ മിനി ഇരിക്കുന്നു അവളുടെ പാദങ്ങളുടെ അടുത്തായി കാബൂളിവാലയും അവൾ വാതോരാതെ സംസാരിക്കുകയും ചിരിക്കുകയും ചെയ്ത് കൊണ്ടിരിക്കുൻനു.

മിനിക്കുട്ടിയുടെ അമ്മ ഒരു ഭയങ്കര ഭീരുവാണ്‌.തെരുവിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ മതി. സർവത്ര പേടി.ഒന്നുകിൽ കള്ളന്മാർ , അലെല്ങ്കിൽ കുടിയന്മാർ അതുമല്ലെങ്കിൽ പിള്ളേരുപിടിത്തക്കാർ, പാമ്പുകൾ,കടുവാകൾ.
ഈ ഭയത്തെ അതിജീവിക്കാൻ ഇതു വരെ മിനിയുടെ അമ്മയ്ക്കു കഴിഞ്ഞിട്ടില്ല.അത് കൊണ്ട് തന്നെ കാബൂളിവാലയെയും അവർക്ക് സംശയമാണ്‌.കാബൂളിവാലയെ ശ്രദ്ധിക്കണേ എന്ന് പല തവണ എന്നോ ട് കേണപേക്ഷിചിട്ടുണ്ട്.

അവളുടെ ഭയപ്പാട് ചിരിച്ച് തള്ളാൻ ഞാൻ ശ്രമിക്കുമ്പോൾ അവൾ ഗൗരവഭാവം പൂണ്ട് ചോദിക്കും: “ഇന്നു വരെ ഒരു കുട്ടിയെയും ആരും വീടുകളിൽ നിന്ന് മോഷ്ടിച്ചിട്ടില്ലെന്നാണോ?കാബൂളിൽ അടിമ സമ്പ്രദായം ഉണ്ടെന്നുള്ളത് ശരിയല്ലെ? ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഈ പൊന്തൻ മനുഷ്യനു കഴിയില്ലെന്നുണ്ടോ?

അരുതാത്തതൊന്നും സംഭവിക്കില്ലെന്നു ഞാൻ പല തവണ പറഞ്ഞിട്ടും അവൾക്ക് വിശ്വാസം ആയില്ല.അതിനാൽ ആ ഭയം ഇപ്പോളും തുടരുകയാണ്‌.
എന്നാൽ വീട്ടിൽ വരുന്ന ഈ കബൂളിവാലയെ സംബന്ധിച്ചിടത്തോളം അത്തരമൊരു ഭയത്തിനു അടിസ്ഥാനം ഇല്ലെന്നാണ്‌ എന്റെ തികഞ്ഞ വിശ്വാസം. അതിനാൽ മിനിക്കുട്ടിയും കാബൂളിവാലയും തമ്മിലുള്ള സൗഹൃദം തുടർന്ന് കൊണ്ടേ ഇരുന്നു.
‘അബ്ദുറഹ്മാൻ’ എന്നു പേരുള്ള കാബൂളിവായ്ക്ക് ഒരു പതിവുണ്ട് .എല്ലാ കൊല്ലവും ജനുവരി മദ്ധ്യത്തിൽ അയാൾ ജന്മ നാടായ കബൂളിലേക്ക് പോകും.പോകാൻ സമയമടുത്താൽ അയാൾക്ക് തിരക്കാണ്‌.വീടായ വീടുകളിൽ എല്ലാം കയറിയിറങ്ങി കിട്ടാനുള്ള പണം പിരിയ്ക്കണം.
ഈ തിരക്കിനിടയിലും മിനിക്കുട്ടിയെ കാണാൻ അയാൾ സമയം കണ്ടെത്തിയിരുന്നു.
ഒന്നുകിൽ രാവിലെ അല്ലെങ്കിൽ വൈകുന്നേരം അയാൾ വീട്ടിൽ എത്തും. മിനിക്കുട്ടിക്ക് കൊടുക്കാനുള്ളത് കൊടുക്കും.ചിരികളി തമാശകളുമായി അവർ സമയം ചെലവഴിയ്ക്കും;അയാൾക്കത് ഒരു അനുഷ്ഠാനം പോലെ ആയിരിക്കുന്നു.
അക്കൊല്ലം റഹ്മാനു കാബൂളിൽ പോകേണ്ട സമയം അടുത്ത് വരികയായിരുന്നു.ഒരു ദിവസം കൂടി കടന്നു പോയി.തണുത്ത പ്രഭാതം.ജനാലയിലൂടെ ഉദയസൂര്യന്റെ നേർത്ത ചൂടൂള്ള ഇളം കിരണങ്ങൾ വായനാ നിരതനായിരുന്ന എന്റെ കാലുകളെ തഴുകുന്നുണ്ടായിരുന്നു.എട്ട് മണിയായിക്കാണും, നിരത്തിൽ ജനത്തിരക്കേറിക്കൊണ്ടിരുന്നു.പെട്ടെന്നൊരു ബഹളം കേട്ടു.ജനാലയിലൂടെ പുറത്ത് നോക്കിയ എനിക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.റഹ്മാനെ രണ്ട് പോലീസുകാർ ചേർന്ന് പിടിച്ച് കൊണ്ട് പോകുന്നുപിറകെ ഓലിയിട്ട് കൊണ്ട് ഒരു പറ്റം തെരുവു പിള്ളാരും.കബൂളിവാലയുടെ വസ്ത്രങ്ങളിൽ ചോര.ഒരു പോലീസുകാരന്റെ കയ്യിൽ ചോര പുരണ്ട കത്തിയും.
ഞാൻ സംഭവസ്ഥലത്ത് പാഞ്ഞെത്തി.പോലീസുകാരെ തടഞ്ഞുകൊണ്ട് കാരണമാരാഞ്ഞു.
അടുത്തൊരു വീട്ടുകാരൻ അയാൾക്കു കുറേ പണം കൊടുക്കാനുണ്ടായിരുന്നു.പക്ഷേ, അയാൾ സമ്മതിച്ചില്ല. കാബൂളിവാല വിട്ടുകൊടുത്തില്ല.തർക്കമായി വാക്കേറ്റമായി.അവസാനം കാബൂളിവാല കത്തിയൂരി കുത്തി അയാളെ നിലത്തിട്ടു. ഇതാണ്‌ സംഭവം.ഞാനെത്തുമ്പോഴും അയാൾ എതിരാളിയെ ചീത്ത വിളിച്ച് കൊണ്ടിരുന്നു.
അപ്പോഴേക്കും ”ഓ, കാബൂളിവാലാ..ഓ കാബൂളിവാല എന്ന് വിളിയുമായി മിനിക്കുട്ടിയും ഓടി വന്നു.അവളേ കണ്ടപ്പോഴേക്കും അയാളുടെ മുഖം ചുവന്നു തുടുത്തു.വികാരത്തിന്റെ വേലിയേറ്റം ആ മുഖത്തുണ്ടായി.അയാൾ ഒരു നിമിഷം മിനിക്കുട്ടിയെ തന്നെ നോക്കി നിന്നു.
“കാബൂളിവാല അമ്മായി അച്ഛന്റെ വീട്ടിലേക്ക് പോവുകയാണോ?”മിനിക്കുട്ടി അയാളുടെ നൊമ്പരം തുടിക്കുന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
അത്‌ കേട്ട് റഹ്മാൻ ഒന്നു ചിരിച്ചു.വേദന പുരണ്ട ചിരി.എന്നിട്ട് മെല്ലെ അവളോടായി പറഞ്ഞു.“അതിപ്പോൾ ശരിയായിത്തീർന്നിരിക്കുന്നു മോളേ..ഞാൻ അവിടെയ്ക്ക് തന്നെ പോകുന്നു.”
അത് കേട്ടിട്ട് മിനിക്കുട്ടി പതിവ്‌ പോലെ ചിരിച്ചില്ല.അത് കാബൂളിവാലയെ ഏറെ വേദനിപ്പിച്ചു.അവളുടെ മുഖത്തെ ഗൗരവഭാവം മാറ്റാനായി അയാൾ പറഞ്ഞു.“അമ്മായി അച്ഛനെ ഞാൻ ഇടിച്ച് ചമ്മന്തിയാക്കിയേനെ .പക്ഷേ ഇവർ എന്റെ കൈകൾ കെട്ടിക്കളഞ്ഞു.”അവൾ ചിരിച്ചോ എന്തോ!ഏറെ നേരം ആ കുരുന്ന്‌ മുഖത്തേക്ക് നോക്കി നില്ക്കാൻ അയാൾക്ക് കഴിഞ്ഞില്ല.നനവ്‌ പുരണ്ട മിഴികളെ അവളിൽ നിന്ന് അടർത്തിയെടുക്കുമ്പോളേക്കും പോലീസുകാർ അയാളെയും വലിച്ച് കൊണ്ട് നടന്ന് കഴിഞ്ഞു.തോളിൽ സഞ്ചിയില്ലാത്ത ,കൈയിൽ പഴം നിറച്ച കൂടകളില്ലാത്ത ബന്ധനനസ്ഥനായ കാബൂളിവാലയുടെ പോക്കും നോക്കും ,ഞാനും മിനിയും ഒട്ടു നേരം അവിടെ നോക്കി നിന്നു.മിനിക്കുട്ടിയുടെ മുഖം വാടിക്കരിഞ്ഞിരുന്നു.
റഹ്മാനെ വളരെ വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.അയാൾ ജയിലിൽ അടയ്ക്കപ്പെട്ടു.
നിമിഷങ്ങളുടെ ചിറകിൽ തൂങ്ങി ദിവസങ്ങളും, ദിവസങ്ങളെ ഉള്ളിലൊതുക്കി മാസങ്ങളും , മാസങ്ങളെ ചുമലിലേറ്റി വർഷങ്ങളും കഴിഞ്ഞു പോയി. കാലത്തിന്റെ കുത്തൊഴുക്കിൽ പലതും കട പുഴകി വീണു. പഴമകളുടെ സ്ഥാനത്ത് പുതുമകൾ വിരിഞ്ഞു നിന്നു.
മിനിക്കുട്ടി പോലും കാബൂളിവാലയെ മറന്നു.കാബൂളിവാല പിന്മാറിയ ശൂന്യതയിലേക്ക് പുതിയ കൂട്ടുകാർ കടന്നു വന്നു. റഹ്മാൻ വിസ്മൃതിയുടെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് തള്ളപ്പെട്ടുപോയി.
മിനിക്കുട്ടി വളർന്നു.അവളിപ്പോൾ മിക്കപ്പോഴും കൂട്ടുകാരികളുമൊത്തയിരിയ്ക്കും കഴിച്ചു കൂട്ടൂക.എന്റെ മുറിയിപ്പോലും അധികം വരാതായി.എനിക്ക് പോലും അവളോട് സംസാരിയ്ക്കാനുള്ള അവസരങ്ങൾ വളരെ ദുർലഭമായി.വളർച്ചയുടെ ഭാവ രൂപ വ്യത്യാസങ്ങൾ. പൂജാ അവധികാലത്ത് മിനിയുടെ കല്യാണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഏർപ്പാടുകളൊക്കെ പൂർത്തിയാക്കിക്കഴിഞ്ഞു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അവൾ ഈ വീട് വിട്ട് ഭർതൃഗൃഹത്തിലേക്ക് പോകും. അത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.അവളില്ലാത്ത ആ വീട് ദു:ഖത്തിന്റെ നിഴലിൽ ഇരുണ്ട് പോകുന്നതായി തോന്നി.
അവസാനം ആ ദിവസവും സമാഗതമായി. അന്ന് രാത്രിയാണ്‌ മിനിയുടെ വിവാഹം. എന്റെ മനസ്സിൽ വേദനയുടെ കാർമേഘം മൂടിക്കെട്ടിയിരുന്നെങ്കിലും പ്രഭാതം തെളിച്ചമുള്ളതായിരുന്നു. തങ്കം ഉരുക്കിയൊഴിച്ചത് പോലെയുള്ള ഉദയ രശ്മികൾ.കല്ക്കട്ടയിലെ വൃത്തികെട്ട മതിലുകളെപ്പോലും ആ കനക രശ്മികൾ സ്വർണ്ണം പൂശി ചേതോഹരങ്ങളാക്കി.
വൃക്ഷത്തലപ്പുകൾക്ക് തങ്ക ക്കശവ്‌ ചാർത്തിയ ആ പ്രഭാതത്തിലും എന്റെ ഹൃദയം മൂടിക്കെട്ടിയിരുന്നു.മിനിയെ വേർപെടുന്നതിലുള്ള ദു:ഖം.ഇന്നു രാത്രി അവൾ അന്യന്റേതാകും.ആ ഓർമ്മ തന്നെ കണ്ണൂകളിൽ ജലബിന്ദുക്കൾ നിറച്ചു.
വീട്ടിലാകെ ബഹളം തന്നെ കല്യാണത്തിരക്ക്.എങ്ങും തിക്കും തിരക്കും. ഉച്ചത്തിലുള്ള സംസാരം.ഉറ്റവരും ഉടയവരുമെല്ലാം കല്യാണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്‌!
ഞാൻ മാത്രം എന്റെ മുറിയിൽ ഏകനായിരുന്നു.ദു:ഖചിന്തകളകറ്റാൻ വേണ്ടി ഞാൻ കണക്കുകൾ പരിശോധിക്കുകയായിരുന്നു.
ഒരാൾ മുന്നിലെത്തി താണു നമസ്കരിച്ചിട്ട് ഭവ്യതയോടെ ഒതുങ്ങി നിന്നു. മുഖമുയർത്തി നോക്കിയപ്പോൾ പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞില്ല.അത് റഹ്മാൻ എന്ന കാബൂളിവാല ആയിരുന്നു.അയാളുടെ കയ്യിൽ വലിയ സഞ്ചിയോ അയാലൂടെ നീളൻ മുടിയോ ഒന്നുമില്ലായിരുന്നു.ആളെ മനസ്സിലായപ്പോൾ ഞൻ ചോദിച്ചു.“റഹ്മാൻ, നിങ്ങൾ എപ്പോൾ വന്നു?” “കഴിഞ്ഞ രാത്രിയാണ്‌ ഞാൻ ജയിൽ മോചിതനായത് സർ” ആ മറുപടി എന്നിൽ ഒരു നീരസം ഉണ്ടാക്കി. കാരണം ഒരു അക്രമിയോട്‌ ജയില്പ്പുള്ളിയോട് സംസാരിക്കാൻ ഞാനൊരിയ്ക്കലും ഇഷ്ടപ്പെടിരുന്നില്ല.ഈ മംഗള ദിവസത്തിലുള്ള അയാളുടെ വരവ്‌ തികച്ചും അശുഭസൂചകമായി ഞാൻ കരുതി.
“അകത്ത് മംഗള കർമ്മങ്ങൾ നടക്കുകയാണ്‌ എനിക്ക് വല്ലാത്ത തിരക്കുമുണ്ട്. നിങ്ങൾ ഒത്തെങ്കിൽ ഇനി ഒരു ദിവസം വരിക”. അയാളേ എങ്ങെനെയെങ്കിലും പറഞ്ഞു വിടുക എന്നതായിരുന്നു എന്റെ ലക്ഷ്യം.അത് കേൾക്കാതത താമസം കാബൂളിവാല തിരിച്ച് നടന്നു.ഞാനതു നോക്കി താടിയ്ക്ക് കയ്യും കൊടുത്തിരുന്നു. പടിയ്ക്കൽ എത്തിയ അയാൾ പിടിച്ച് നിർത്തിയ പോലെ നിന്നു.എന്നിട്ട് തിരിഞ്ഞ് എന്നെ നോക്കി.അയാളുടെ മുഖത്ത് ഒരു വിളറിയ ചിരി. ആശങ്കകളോറ്റെയെങ്കിലും അയാൽ എന്നോടു ചോദിച്ചു.“മിനിക്കുട്ടിയെ ഒരു നോക്കു ഒന്നു കണ്ടു കൊള്ളട്ടെ സർ?”
ആത്മാർഥത നിറഞ്ഞ ആ ചോദ്യംകേട്ടപ്പോൽ അയാളുടെ മനോവ്യാപാരത്തെക്കുറിച്ചായി എന്റെ ചിന്ത.മിനിക്കുട്ടി ഇപ്പോഴും പഴയ മിനിക്കുട്ടി തന്നെ ആണെന്നായിരിക്കും അയാളുടെ ഓർമ്മ...“ ഓ...കാബൂളിവാല” എന്ന് വിളിച്ച് എന്നു വിളിച്ച് കൂവി അവൾ ഓടിയെത്തുമെന്നും പതിവ് പോലെ കഥകൾ പറഞ്ഞ് പൊട്ടിച്ചിരിയ്ക്കുമെന്നും അയാൾ കരുതിയിരിക്കണം.
ഏതായലും പഴയ ഓർമ്മകളുടെ അടിസ്ഥാനത്തിൽ ഇല്ലാത്ത കാശുണ്ടാക്കി അല്പം അണ്ടിപ്പരിപ്പും മുന്തിരിയുമൊക്കെപൊതിഞ്ഞു കൊണ്ട് വന്നിട്ടുണ്ട്.ഞാൻ വീണ്ടും അയാളോടായി പറഞ്ഞു. “ഇന്ന് നിങ്ങൾക്ക് ആരെയും കാണാൻ സാധിക്കില്ല”.തിരിഞ്ഞു നടന്ന് എന്റെ അരികിലെത്തിയ റഹ്മാൻ ആ പൊതിക്കെട്ട് എന്റെ നേർക്ക് നീട്ടി.
“സർ, ഞാൻ മിനിക്കുട്ടിക്ക് ഒരു എളിയ സമ്മാനം കൊണ്ട് വന്നിട്ടുണ്ട്.ഇത് മോൾക്കൊന്ന് കൊടുക്കണേ..”
അയാളുടെ യാചനാസ്വരം എന്റെ മനസ്സിന്റെ കോണുകളിൽ പോറലുകൾ സൃഷ്ടിച്ചു. ആ പൊതിക്കെട്ടു വാങ്ങിച്ച് കൊണ്ട് സ്നേഹസമ്പന്നനായ ആ പാവത്തിന്‌ പണം കൊടുക്കാനയി ഞാൻ എന്റെ പോക്കറ്റിൽ കൈയിട്ടു.എന്റെ കൈയിൽ കടന്നു പിടിച്ചിട്ട് അയാൾ പറഞ്ഞു.“ വേണ്ട സർ, എനിക്ക് പണം തരല്ലേ..ഇത് കച്ചവടം അല്ല സർ..എന്റെ മനശ്ശാന്തിക്ക് വേണ്ടിയുള്ള ഒരു സമ്മാനം മാത്രമാണ്‌.”
ഗദ്ഗദം പൂണ്ട ആ വാക്കുകൾ കണ്ണീരിൽ ഈറൻ അണിഞ്ഞിരുന്നു. ഒരു നിമിഷം നിശ്ചലനായി നിന്നിട്ട് അയാൾ തുടർന്നു.:“മിനിക്കുട്ടിയെപ്പോലെ ഒരു കൊച്ചു മകൾ എനിയ്ക്കുമുണ്ട് സർ.മിനിക്കുട്ടി എന്നിൽ എന്റെ മകളെക്കുറിച്ചുള്ള ഓർമ്മകളുണർത്തുന്നു.എന്റെ മകൾക്ക് കൊടുക്കുന്നത് പോലെയാണ്‌ സർ ഞാൻ ഈ സമ്മാനം മിനിക്കുട്ടിക്ക് നല്കുന്നത്.
വിറയാർന്ന ശബ്ദം; നനവാർന്ന കണ്ണുകൾ.എന്നിൽ ആത്മ വേദന ഇരച്ച് കയറി.മിനിയോട് അയാൾ ഇഴുകിച്ചേർന്നതിന്റെ രഹസ്യം എനിക്ക് അപ്പോഴെ മനസ്സിലായുള്ളൂ..
സംസാരം നിർത്തിയിട്ട് അയാൾ അയഞ്ഞ കുപ്പായതിന്റെ നീണ്ട കീശയിൽ കൈയിട്ട് മുഷിഞ്ഞ ഒരു കടലാസു തുണ്ട് പുറത്തെടുത്തു.ശ്രദ്ധയോടെ അതു നിവർത്തി എന്റെ മേശപ്പുറത്ത് വെച്ചു.
ഞാൻ അതിലേക്ക് സൂക്ഷിച്ച് നോക്കി.അതിൽ ഒരു കുഞ്ഞു കൈപ്പത്തി പതിഞ്ഞിരിക്കുന്നു.കൈപ്പത്തിയുടെ ഫോട്ടോ അല്ല.കൈപ്പത്തി വരച്ചതുമല്ല. വെറും മഷിയിൽ കൈ മുക്കി ആ കടലാസ്സു തുണ്ടിൽ പതിച്ചിരിക്കുന്നു.
വർഷങ്ങളായി അയാൾ അത് നെഞ്ചോട് ചേർന്നുള്ള പോക്കറ്റിൽ സൂക്ഷിച്ച് കൊണ്ട് നടക്കുന്നു.വർഷം തോറും കാബൂളിൽ നിന്ന് സാധനങ്ങൾ വിറ്റഴിയ്ക്കാൻ കല്ക്കട്ട തെരുവിലെത്തുന്ന അയാൾ ആ കൈപ്പത്തിയുടെ പതിപ്പും കൂടെ കൊണ്ട് വരുന്നു.
പകലത്തെ പണിയെല്ലാം കഴിയുമ്പോൾ എവിടെയെങ്കിലും ചടഞ്ഞു കൂടുന്ന അയാൾ സ്വന്തം നെഞ്ചിന്റെ ചൂടു നല്കി സൂക്ഷിച്ചിരുന്ന ആ കടലാസു കഷണം പുറത്തെടുക്കുന്നു.അതിലെ കുരുന്ന് കൈപ്പത്തിയിലേക്ക് നോക്കിക്കിടക്കുമ്പോൾ മൈലുകൾക്കപ്പുറം അച്ഛന്റെ തിരിചു വരവിനെ കാത്തിരിക്കുന്ന പൊന്നോമനപ്പുത്രിയെ അയാൾ കാണുന്നു.
ആ കൈപ്പത്തിയിലൂടെ സ്വപുത്രിയെക്കണ്ട് സായൂജ്യമടയുന്ന ആ തെരുവു കച്ചവടകാരനെ നോക്കിയിരുന്നപ്പോൾ എന്റെ മിഴികൾ നിറഞ്ഞു പോയി.എന്റെ മുൻപിൽ അപ്പോൽ തെരുവ് കച്ചവടക്കരനെയല്ല, വാൽസല്യ നിധിയായ ഒരു പിതാവിനെയാണ്‌ ഞാൻ കണ്ടത്.
ഹിമാലയ സാനുക്കളിൽ പിതൃ സ്നേഹത്തിനും പരിലാളനയ്ക്കും വേണ്ടി കാത്തു കാത്തിരിക്കുന്ന പെൺകുട്ടിയുടെ അവ്യക്ത ചിത്രം മിഴി നീരിന്റെ മൂടലിൽ തെളിഞ്ഞു.ആ ചിത്രത്തിലൂടെ ഞാൻ എന്റെ മിനിക്കുട്ടിയുടെ മുഖം കാണുകയായിരുന്നു.
കാബൂളിവാലയിൽ നിന്നുതിർന്ന ചൂടുള്ള നെടുവീർപ്പിന്റെ ദു;ഖ രാഗമാണ്‌ എന്നെ ചിന്തയിൽ നിന്നുണർത്തിയത്.ദാഹിക്കുന്ന മിഴികളുമായി നില്ക്കുന്ന ആ മനുഷ്യനെ ഒരിക്കൽ കൂടി നോക്കിയിട്ട് ഞാൻ മിനിയെ വിളിച്ചു. അവളെ ആ സമയം ചമയ മുറിക്ക് പുറത്തിറക്കുന്നതിൽ വലിയ എതിർപ്പുയർന്നു;എന്തോ ഞാനതൊന്നും കൂട്ടാക്കിയില്ല.
അവസാനം മിനിക്കുട്ടി വന്നു.ചുവനൻ സില്കിൽ നെയ്തെടുത്ത വിലയേറിയ കല്യാണ സാരിയിൽ സമലംകൃതയായ കൊച്ചു സുന്ദരി! അവൾ എന്റെ അരികിൽ വന്ന് നിശ്ശബ്ദയായി നിന്നു.
കണ്ണിമയ്കാതെ മിനിയെ നോക്കി നിന്ന കാബൂളിവായുടേ മുഖത്ത് അദ്ഭുതങ്ങൾ വിരിയുന്നതും കൊഴിയുന്നതും കാണാമായിരുന്നു.
അവളും ആ പഴയ മനുഷ്യനെ ഉറ്റു നോക്കുകയായിരുന്നു.അയാളുടെ ചുണ്ടിൽ വിരിഞ്ഞ കരയിപ്പിക്കുന്ന ചിരി അവളെ വർഷങ്ങൾക്കപ്പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.അയാളൊട് അണ്ടിപ്പരിപ്പും പഴം നുറുക്കും വാങ്ങിത്തിന്നു കൊണ്ട് ,തമാശ പറഞ്ഞു ചിരിക്കുന്ന കുസൃതിക്കുടുക്കയായ മിനി ഇന്നെവിടെ?
മണിയറയിലേക്ക് കാലുകുത്താൻ അണിഞ്ഞൊരുങ്ങി നില്ക്കുന്ന ലജ്ജാവിവശയായ മിനി എവിടെ?

പഴയ ഓജസ്സും പ്രസരിപ്പും നഷ്ടപ്പെട്ട ആ പഴയ മനുഷയന്റെ മുമ്പിൽ അപോൾ രണ്ട് ചിത്രങ്ങളായിരുന്നു.വർഷങ്ങൾക്കു മുൻപ് തന്റെ മുമ്പിൽ കൂസലില്ലതെ വന്നിരുന്നു വാതോറാതെ സംസാരിക്കുന്ന കുട്ടിയുടുപ്പുകാരി മിനിക്കുട്ടിയുടെയും തന്നെയും നോക്കി ഹിമാലയസാനുവിലെ ഒരു കുടിലിൽ തപസ്സിരിക്കുന്ന തന്റെ ഓമനപ്പുത്രിയുടെയും ചിത്രങ്ങൾ.!
അയാൾ അവളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.:“മിനിക്കുട്ടി, അമ്മായി അച്ഛന്റെ വീട്ടീൽ പോവുകയാണ്‌ അല്ലേ?”
പണ്ട് ആ ചോദ്യം കേട്ടു പൊരുളറിയാതെ പൊട്ടിച്ചിരിച്ചിരിച്ചിരുന്ന മിനിക്കുട്ടിക്ക് ഇന്നതിന്റെ അർഥം മുഴുവനും മനസ്സിലായിരിക്കുന്നു.!
പക്ഷേ പഴയത് പോലെ മറുപടി പറയാൻ അവൾക്കാവുന്നില്ല.ഒരു നിമിഷം കുനിഞ്ഞ മുഖവുമായി നിന്നിട്ട് മെല്ലെ അവൾ അകത്തേക്ക് കയറിപ്പോയി.അപ്പോൾ കല്യാണത്തിനുള്ള വെള്ളത്തൂവാല കൊണ്ട് കണ്ണുകളൊപ്പുന്നത് ആരും കണ്ടില്ല.
അടി വെച്ചടിവെച്ചടിവെച്ച് നടന്നു നീങ്ങുന്ന അവളെയും നോക്കി നിന്ന്ന കാബൂളിവാലയുടെ നനഞ്ഞ കണ്ണുകൾക്ക് മുൻപിൽ വളർച്ചയെത്തിയ സ്വന്തം മകലുടെ ചിത്രം തെളിഞ്ഞു.
അപ്പുറത്ത് മംഗല്യമേളം ഉയരാൻ തുടങ്ങി. റഹ്മാൻ എന്നകാബൂളിവാല അപ്പോഴും അങ്ങകലെ മലയടിവാരത്തിൽ തന്റെ യൌവനയുക്തയായ പുത്രിയെത്തേടി അലയുകയായിരുന്നു.;ഒരു പക്ഷേ മറ്റൊരു കല്യാണമേളം അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞിരിയ്ക്കാം.സ്വന്തം പുത്രി കല്യാണച്ചെറുക്കനോട്‌ ചേർന്നിരിയ്ക്കുന്ന രംഗവും അയാൾ മനസ്സിൽ കണ്ടിരിക്കാം. പരിസരം മറന്നുള്ള അ നില്പ് എന്നിലെ പിതാവിനെ വിളിച്ചുണർത്തി.എന്റെ ഹൃദയം പിടഞ്ഞു.
ഞന​‍ൂരു നൂറു രൂപാ നോട്ടെടുത്തു.
“ഹേ,കാബൂളിവാല” മെല്ലെ അയാളെ കുലുക്കി വിളിച്ചു.സ്വപ്ന ലോകത്തിൽ നിന്ന് ഞെട്ടി ഉണർന്ന അയാൾക്ക് ആ പണം നല്കിക്കൊണ്ട് ഞാൻ പറഞ്ഞു.:
നിങ്ങൾ നിങ്ങളുടെ രാജ്യത്തേക്ക് പോവുക.അവിടെ നിങ്ങളെ കാത്തിരിക്കുന്ന നിങ്ങളുടെ മകളെ ആശ്വസിപ്പിക്കുക.സ്വന്തം പിതാവിനെ കാണുമ്പ്പോൾ അവൾക്കുണ്ടാകുന്ന ആനന്ദം മിനിക്കുട്ടിക്ക് നന്മ വരുത്തും.“
”വിറയാർന്ന കൈകളിൽ ആ നോട്ടും വാങ്ങി ആടിയാടി നടന്നു പോകുന്ന ആ പിതാവിനെ നോക്കി നിന്നപ്പോൾ എന്റെ കണ്ണുകൾ ഒരിക്കല്കൂടെ നിറഞ്ഞു പോയി.
മിനിയുടെ കല്യാണച്ചിലവ് കുറെയൊക്കെ ഞാൻ വെട്ടിക്കുറച്ചു.ദീപാലംങ്കരവും സംഗീതവും ഒന്നും വേണ്ടെന്ന് വെച്ചു.പെണ്ണുങ്ങൾക്കതിൽ വലിയ പരാതിയുണ്ടായിരുന്നു.
പക്ഷേ ലളിതമായ ആ ചടങ്ങുകൾ എന്നെ സംബന്ധിച്ചിടത്തോളം നിർവൃതിദായകമായിരുന്നു.അങ്ങകലെ മലയടിവാരത്തിൽ ദീർഘനാളുകളായി വേർപെട്ടിരുന്ന ഒരു അച്ഛനും മകളും വീണ്ടും ഒന്നിക്കും;മകളെ ആലിംഗനം ചെയ്ത് ആ പിതാവു വാൽസല്യപൂർവം നിറുകയിൽ തുരുതുരെ ചുംബിക്കും
ഹൃദയാവർജകമായ ആ രംഗം എന്റെ മുമ്പിൽ തെളിഞ്ഞപ്പോൾ മിനിക്കുട്ടിയുടെ ലളിതമായ കല്യാണച്ചടങ്ങും സദ്യയും കൂടുതൽ കൂടുതൽ ഹൃദ്യമായി തോന്നുകയും ചെയ്തു.

Thursday, June 23, 2011

അമൂല്യ സമ്പത്ത്‌.

മുഹമ്മദ്‌ നബി ഒരിയ്ക്കല്‍ ശിഷ്യന്മാരോട്‌ പറഞ്ഞു:
"ദൈവം ആദിയില്‍ ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത്‌ സമനിലയില്ലാതെ ഇളകിക്കൊണ്ടിരുന്നു.ഭൂമിയുടെ ചലനം നിര്‍ത്തുവാനായി ദൈവം അവിടവിടെയായി പര്‍വതങ്ങള്‍ സൃഷ്ടിച്ചു.ഈ അചലങ്ങളെ കണ്ട ദൈവദൂതന്മാര്‍ ദൈവത്തോട്‌ ചോദിച്ചു:
"ഈ അചലങ്ങളെക്കാളും ഇളകാത്തതും ശക്തിയുള്ളതായും അങ്ങയുടെ സൃഷ്ടിയില്‍ വല്ലതും ഉണ്ടോ?"
"ഇരുമ്പിന്‌ പര്‍വതങ്ങളെക്കാള്‍ ശക്തിയുണ്ട്‌.അതിന്‌ പര്‍വതങ്ങളെ ഇടിച്ച്‌ താഴ്ത്താന്‍ സാധിക്കും."
"ഇരുമ്പിനെക്കാള്‍ ശക്തിയുള്ളതെന്താണ്‌?"
"അഗ്നി;അതു ഇരുമ്പിനെ ഉരുക്കി ദ്രവമാക്കുന്നു."
"അഗ്നിയെക്കാള്‍ ശക്തിയുള്ളതോ?"
"വെള്ളം;വെള്ളമൊഴിച്ചാല്‍ അഗ്നി കെട്ടു പോകുന്നു"
"അപ്പോള്‍ വെള്ളത്തിനായിരിക്കും ഏറ്റവും കൂടുതല്‍ ശക്തി ഉള്ളത്‌ അല്ലേ?"
"അല്ല.വായു വെള്ളത്തില്‍ വലിയ ചലനങ്ങള്‍ ഉളവാക്കുന്നു."
"സദാഗതിയായ വായുവിനേക്കാള്‍ ശക്തിയുള്ളത്‌ എന്തെങ്കിലും ഉണ്ടോ?".
"ഉണ്ട്‌.ദാനം ചെയ്യുന്ന നല്ല മനുഷ്യന്‍.അവന്റെ വലതു കൈ കൊണ്ട്‌ ചെയ്യുന്ന ദാനം ഇടത്‌ കൈ അറിയുന്നില്ലെങ്കില്‍ അവന്‌ സര്‍വ്വത്തെയും ജയിക്കാന്‍ കഴിയും"
"എന്തൊക്കെയാണ്‌ ദാനങ്ങള്‍"? എല്ലാ സല്‍ക്കര്‍മ്മങ്ങളും അവ എത്ര തന്നെ ചെറുതായാലും ദാനങ്ങളാണ്‌.നിന്റെ സഹോദരനെ കണ്ടാല്‍ മന്ദഹസിക്കുന്നതും വഴി പോകുന്നവന്‌ നേര്‍വഴി പറഞ്ഞ്‌ കൊടുക്കുന്നതും ദാഹിച്ചവന്‌ വെള്ളം കൊടുക്കുന്നതും എല്ലാം ദാനങ്ങളാണ്‌."
"ഒരു മനുഷ്യനു പരലോകത്തുള്ള ധനം ഈ ലോകത്തില്‍ അവന്‍ മറ്റുള്ളവര്‍ക്ക്‌ വേണ്ടി ചെയ്ത സല്‍ക്കര്‍മ്മങ്ങളാണ്‌.അവന്‍ എന്തു മാത്രം ധനമാണ്‌ ഇവിടെ സമ്പാദിച്ച്‌ വച്ചിട്ട്‌ പോയത്‌?" എന്നാണ്‌ ഒരു മനുഷ്യന്റെ മരണശേഷം മറ്റുള്ളവര്‍ ചോദിക്കുക.
"അവന്‍ എന്ത്‌ മാത്രം സല്‍ക്കര്‍മ്മങ്ങള്‍ ആണ്‌ കൂടെ കൊണ്ട്‌ വന്നിട്ടുള്ളത്‌ ?"എന്നായിരിക്കും ദൈവദൂതന്മാര്‍ ചോദിക്കുക.

Monday, May 30, 2011

ചക്രവർത്തിയുടെ പുത്തൻ കുപ്പായം

വേഷഭ്രമിയായ ഒരു ചക്രവർത്തി പണ്ടൊരിടത്ത് ജീവിച്ചിരുന്നു. വിലപിടിപ്പുള്ള പുത്തൻ വസ്ത്രങ്ങൾക്ക് വേണ്ടി ഖജനാവിലെ പണത്തിലേറിയ പങ്കും അദ്ദേഹം ചിലവഴിച്ച് പോന്നു.മണിക്കൂറുതോറും വേഷം മാറി മാറി ധരിച്ചിരുന്ന അദ്ദേഹത്തിന്‌ ഭരണകാര്യത്തിൽ ശ്രദ്ധിക്കുവാൻ ഒട്ടും സമയം കിട്ടിയിരുന്നില്ല.
“ചമയമുറിയിലെ ചക്രവർത്തി” എന്നാണ്‌ പ്രജകൾ അദ്ദേഹത്തെ പ്രകീർത്തിച്ചത്.
ഒരു ദിവസം വിദഗ്ദരായ നെയ്തുകാരെന്ന നാട്യത്തിൽ രണ്ട് തട്ടിപ്പുകാർ രാജകൊട്ടാരത്തിൽ എത്തി.
“ഞങ്ങൾ നെയ്യുന്ന വസ്ത്രങ്ങൾക്ക് മറ്റുള്ളവർ നെയ്യുന്ന വസ്ത്രങ്ങളെ അപേക്ഷിച്ച് ചില പ്രത്യേകതകളുണ്ട്.”അവർ അവകാശപ്പെട്ടു.
“ഈ വസ്ത്രങ്ങൾ ഹൃദയശുദ്ധിയില്ലാത്ത ദുഷ്ടന്മാർക്ക് കാണാൻ സാദ്ധ്യമല്ല!”
“ഓഹോ! തീർച്ചയായും അതൊരു അദ്ഭുത വസ്ത്രം തന്നെ.അതു വാങ്ങി ധരിച്ചാൽ കൊട്ടാരത്തിലുള്ള ദുഷ്ടന്മാരെയും ശിഷ്ടന്മാരെയും വേർതിരിച്ച് കണ്ടുപിടിക്കുവാൻ എളുപ്പമായിരിക്കും.ഇന്നു തന്നെ എനിക്ക് വേണ്ടി ഒരെണ്ണം നെയ്യാനുള്ള ഏർപ്പാട് ചെയ്യുക.”
ചക്രവർത്തി ഉത്തരവിട്ടു.പ്രാരംഭചെലവിനായി ഒരു ലക്ഷം പവനും അവരെ ഏല്പ്പിച്ചു.

നെയ്ത്തുകാർ അവരുടെ നെയ്തു തറികൾ സ്ഥാപിച്ചത് കൊട്ടാര വളപ്പിൽ തന്നെ ഉള്ള ഒരു കെട്ടിടത്തിലായിരുന്നു.രാത്രിയും പകലും വിശ്രമമില്ലാതെ അവർ തറികളിൽ ജോലി ചെയ്തു തുടങ്ങി.പക്ഷേ കാഴ്ചക്കാരന്‌ അവർ ഇരുന്നു കയ്യും കാലുകളും ചലിപ്പിക്കുന്നതല്ലാതെ മറ്റൊന്നും കാണുവാൻ കഴിഞ്ഞിരുന്നില്ല!

മേൽത്തരം സില്ക്കു നൂലും,സ്വർണ്ണനൂലും അവർ കൂടെക്കൂടെ ആവശ്യപ്പെട്ടു കൊണ്ടിരുന്നു.രാജസേവകന്മാർ ഉടനടി അവ എത്തിച്ച് കൊടുത്ത് കൊണ്ടുമിരുന്നു.പക്ഷേ അതെല്ലാം ആരുമറിയാതെ അവർ പുറത്തേക്ക് കടത്തുകയായിരുന്നു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നെയ്ത്തിന്റെ പുരോഗതി നേരിട്ടറിയുവാൻ ചക്രവർത്തിക്ക് ആഗ്രഹമുണ്ടായി.അപ്പോഴാണ്‌ മറ്റൊരു ചിന്ത അദ്ദേഹത്തിന്റെ ഹൃദയത്തിലേക്ക് ഇഴഞ്ഞ് കയറിയത്.
“ദുഷ്ടന്മാർക്ക് ആ വസ്ത്രം കാണുവാൻ സാധിക്കയില്ലെന്നാണ്‌ ആ നെയ്ത്തുകാർ പറഞ്ഞത്;പക്ഷേ എനിക്കും അത് കാണാൻ കഴിഞ്ഞില്ലെങ്കിലോ..? ”
തന്നെക്കുറിച്ച് അങ്ങനെയൊരു സന്ദേഹത്തിന്‌ വകയില്ല;എന്നിരുന്നാലും പരീക്ഷണാർത്ഥം മറ്റൊരാളെ തന്നെ വിട്ടു നോക്കാം.രാജാവു തീരുമാനിച്ചു.
പ്രധാനമന്ത്രി നെയ്തു ശാലയിലേക്ക് പോയി.സത്യസന്ധനും വിശ്വസ്തനുമായ ആ രാജഭക്തൻ തികഞ്ഞ കലാമർമ്മ്ജ്ഞൻ കൂടി ആയിരുന്നു.അത് കൊണ്ട് അദ്ദേഹത്തിന്‌ നെയ്ത്തിലുള്ള പാകപ്പിഴകൾ കണ്ട് പിടിക്കുന്നതിനും പുതിയ നിർദ്ദേശങ്ങൾ നെയ്തുകാർക്കു നല്കുന്നതിനും കഴിയുമെന്ന് ചക്രവർത്തി വിശ്വസിച്ചു.
മന്ത്രി നെയ്തുശാലയിൽ കയറിയിട്ടും നെയ്തുകാർ അത് ശ്രദ്ധിക്കാതെ തിരക്ക് പിടിച്ച് ജോലി തുടർന്നുകൊണ്ടിരുന്നു.
“എന്ത്! തറിയിൽ ഞാനൊന്നും കാണുന്നില്ലല്ലോ”ഉള്ളിലോർത്തുകൊണ്ട് അദ്ദേഹം തറിയിലേക്ക് കൂടൂതൽ ശ്രദ്ധയോടെ നോക്കി.പക്ഷെ!ഫലം പഴയത് തന്നെ! തറി ശൂന്യം!
“എങ്ങനെയിരിക്കുന്നു യജമാനനേ! ഈ വസ്ത്രത്തിലെ പൂവിലെ ചിത്രം?”ജോലിത്തിരക്കിനിടയിൽ അപ്രതീക്ഷിതമായി മന്ത്രിയെ കണ്ട മട്ടിൽ ചാടിയെഴുന്നേറ്റ്‌ കൊണ്ട്, തറിയിലേക്ക് ചൂണ്ടി നെയ്ത്തുകാർ ചോദിച്ചു.
മന്ത്രി വീണ്ടും ശൂന്യമായ തറിയിലേക്ക് സൂക്ഷിച്ച് നോക്കിയിട്ട് ദൃഷ്റ്റികൾ പിൻ വലിച്ചു.“എനിക്കൊന്നും കാണാൻ കഴിയുന്നില്ലല്ലോ!” അദ്ദേഹം വിചാരിച്ചു.
“എന്താ അങ്ങൊന്നും പറയാത്തത്? ഞങ്ങളുടെ ജോലി മോശമാണെന്നുണ്ടോ?”
കൌശലപൂർവ്വം ഒരു നെയ്തുകാരൻ ചോദിച്ചു.
അപ്പോൾ ഭീതി നിറഞ്ഞ മറ്റൊരു ചിന്ത മന്ത്രിയുടെ ശുദ്ധഹൃദയത്തിലേക്ക് കടന്നു വന്നു.
ദുഷ്ടന്മാർക്കും ഹൃദയശുദ്ധിയില്ലാത്തവർക്കും ഈ വസ്ത്രം കാണാൻ കഴിയില്ലെന്നല്ലേ ഇവർ പറഞ്ഞത്.ഒരു പക്ഷേ ഞാനും അക്കൂട്ടത്തിൽ പെടുമോ?
“നിങ്ങളുടെ കരവിരുത് ഒന്നാന്തരമായിരിക്കുന്നു.വളരെ മനോഹരമാണ്‌ ആ പൂവിന്റെ ചിത്രം.”
ആ തട്ടിപ്പുകാർ വീണ്ടും തറിയിലേക്ക് തിരിഞ്ഞു.
ചക്രവർത്തിയുടെ സന്നിധിയിലെത്തിയ മന്ത്രി പൊടിപ്പും തൊങ്ങലും വെച്ചാണ്‌ നെയ്തു കൊണ്ടിരിക്കുന്ന അങ്കിയുടെ മനോഹാരിത വർണ്ണിച്ചത്.
ചക്രവർത്തിക്ക് തൃപ്തിയായി.സൽസ്വഭാവിയും സത്യസന്ധനുമായ മന്ത്രിയുടെ വാക്കുകൾ അദ്ദേഹം അപ്പാടെ വിശ്വസിച്ചു;കൂടുതൽ സില്ക്ക് നൂലും സ്വർണ്ണ നൂലും നെയ്ത്തുകാർക്കെത്തിച്ചു കൊടുക്കാൻ ചക്രവർത്തി ഉത്തരവും നല്കി.
നെയ്ത്തുകാർ സില്ക്കു നൂലും സ്വർണ്ണ നൂലും മുഴുവനായി പുറത്ത് കടത്തി.ഒന്നല്ല രണ്ടല്ല,നൂറു പ്രാവശ്യം.
അപ്പോഴേക്കും മാസങ്ങൾ പലത് കഴിഞ്ഞിരുന്നു.ഇതിനകം വസ്ത്രത്തിന്റെ പണി തീർന്നിരിക്കുമെന്ന് ചക്രവർത്തി കരുതി.തന്റെ ഉപദേശക സമിതിയുടെ തലവനെ തന്നെ അദ്ദേഹം നെയ്തുവേല നോക്കി വരാൻ അയച്ചു.
തലവന്റെ കാല്പ്പെരുമാറ്റം കേട്ടപ്പോൾ തന്നെ നെയ്തുകാർ ചാടി എഴുന്നേറ്റ് തൊഴുതു നിന്നു.
അദ്ദേഹവും തറിയിലേക്ക് സൂക്ഷിച്ച് നോക്കി.പക്ഷേ അതിലൊന്നും കാണുവാനുണ്ടായിരുന്നില്ല.അദ്ദേഹം കണ്ൺ തിരുമ്മിക്കൊണ്ട് വീണ്ടും വീണ്ടും നോക്കി.ഫലം പഴയതു തന്നെ.
“ഞാൻ ദുഷ്ടനും ഹൃദയശുദ്ധിയില്ലാത്തവനും ആണോ?മനസ്സിൽ പിറുപിറുത്ത് കൊണ്ട് അദ്ദേഹം നെയ്ത്തുകാരെ നോക്കി;അവർ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ നോക്കി നില്ക്കുകയായിരുന്നു.
”എങ്ങനെയുണ്ട് യജമാനനെ ഞങ്ങളുടെ കൈവേല?“
”കെങ്കേമമായിരിക്കുന്നു! ഞാൻ ഇന്നു വരെ ഇതു പോലെ അദ്ഭുതകരമായ നെയ്തുവേല കണ്ടിട്ടേയില്ല.“ തലവൻ തലകുലുക്കി സമ്മതിച്ചു.
ആത്മസംതൃപ്തിയടഞ്ഞ മട്ടിൽ നെയ്ത്തുകാർ വീണ്ടും തറിയിലേക്കു തിരിഞ്ഞു.
ഉപദേശക സമിതിയുടെ തലവൻ ചക്രവർത്തിയോടും അതേ പൊള്ളവാക്കുകൾ തന്നെയാണ്‌ പറഞ്ഞത്.അദ്ദേഹത്തിന്റെ പ്രശംസകൾ കേട്ടപ്പോൾ, എത്രയും പെട്ടെന്ന് അതൊന്ന് കണ്ടാൽ മതിയെന്നായി ചക്രവർത്തിക്ക്.
പ്രധാനമന്ത്രിയോടും ഉപദേശക സമിതിയുടെ തലവനോടും മറ്റു പരിവാരങ്ങളുമൊത്ത് ചക്രവർത്തി നെയ്ത്ത്ശാലയിലേക്ക് എഴുന്നേള്ളി.തിരുമനസ്സിനെ കണ്ട നെയ്ത്തുകാർ ഭക്ത്യാദരപൂർവ്വം തറിയുടെ സമീപത്ത് നിന്നെണീറ്റ് അകന്നുമാറി,ഒച്ചാനിച്ചു നിന്നു.ചക്രവർത്തി തറിയിലേക്ക് നോക്കി.പക്ഷേ ഒന്നും കാണാനില്ല.
വീണ്ടും നോക്കി.ഫലം അതു തന്നെ.
അദ്ദേഹത്തിന്റെ നിർമ്മലഹൃദയം അസ്വസ്ഥമായി.
”ഒരുപക്ഷേ, ഞാൻ ദുഷ്ടനും ഹൃദയവിശുദ്ധിയില്ലാത്തവനും ആയിരിക്കും.അതു കൊണ്ടായീർക്കാം എനെ കണ്ണുകൾക്ക് ആ അദ്ഭുതവസ്ത്രം കാണാൻ കഴിയാത്തത്.എങ്കിലും പ്രധാന മന്ത്രിയും ഉപദേശക സമിതിയുടെ മുഖ്യനും ഇതു കണ്ടിട്ടുണ്ടല്ലോ.അവർ തീർച്ചയായും നല്ലവരും ഹൃദയവിശുദ്ധിയുള്ളവരുമാണെന്ന് ഇതിൽ നിന്നും തെളിയുന്നു.“-ചക്രവർത്തി മനസ്സിൽ വിചാരിച്ചു.
”ഹോ!“ അദ്ഭുതകരം!ലോകത്തിലുള്ള മറ്റ് എന്തിനേക്കാളും മനോഹരം!”പ്രധാനമന്ത്രിയും, ഉപദേശകസമിതിയുടെ തലവനും തറിയിലേക്കും ചക്രവർത്തിയുടെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് ഉച്ചത്തിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ ഹൃദയം കൂടുതൽ അസ്വസ്ഥം ആയി.
“വാസ്തവമോ?”എങ്കിൽ എന്ത് കൊണ്ട് ഞാൻ കാണുന്നില്ല.ഒരു പക്ഷേ എനിക്ക് ഹൃദയവിശുദ്ധി ഇല്ലാഞ്ഞിട്ടാവാം.“
:നിരാശ നിറഞ്ഞ ചിന്ത അദ്ദേഹത്തെ വീർപ്പുമുട്ടിച്ചു.
”നോക്കൂ“ തിരുമേനീ.അതിലെ പൂക്കൾ! എത്ര വർണ്ണോജ്ജ്വലം.എന്ത് മനോഹരം!”
ശൂന്യമായ തറിയിലേക്ക് ചക്രവർത്തിയുടെ ശ്രദ്ധയെ ക്ഷണിച്ച് കൊണ്ട് മന്ത്രി തട്ടി വിട്ടു.
“വാസ്തവമാണ്‌. അത് വളരെ മനോഹരമാണ്‌!”.എല്ലാവരും ആ വാക്കുകൾ ഏറ്റു പാറഞ്ഞു.
അതു വരെ ഓച്ഛാനിച്ച് നിന്ന തട്ടിപ്പുകാരുടെ മുഖങ്ങൾ വികസിച്ചു.അവർ ചക്രവർത്തിയുടെ മുഖത്തേക്ക് നോക്കി വിനയപൂർവ്വം ചിരിച്ചു.
“ഇന്നു മുതൽ ഞാൻ നിങ്ങൾക്ക് ”കൊട്ടാരം നെയ്ത്തുകാർ“ എന്ന ബഹുമതി നല്കുന്നു.ചക്രവർത്തി മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു.തട്ടിപ്പുകാർ കൂടുതൽ ഭയവും ഭക്തിയും പ്രകടിപ്പിച്ചു.
പിറ്റേ ദിവസം തന്നെ ആ അദ്ഭുത വസ്ത്രം കൊണ്ട് തുന്നിയ കുപ്പായവും അണിഞ്ഞ് രാജ വീഥിയിലൊരു എഴുന്നള്ളത്ത് നടത്തുവാൻ ചക്രവർത്തി തീരുമാനിച്ചു.ആ തീരുമാനം അദ്ദേഹം പ്രധാനമന്ത്രിയെ ഉടനെ അറിയിക്കുകയും ചെയ്തു.പ്രധാനമന്ത്രി ഈ വിവരം തെരുവിൽ ചെണ്ടയടിച്ച് പ്രസിദ്ധം ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തു.

അന്നു രാത്രി തട്ടിപ്പുകാർ, ആ” ഇല്ലാത്ത തുണി“ കൊണ്ടുള്ള കുപ്പായം തുന്നുന്ന തിരക്കിലായിരുന്നു.പന്ത്രണ്ട് വിളക്കുകൾ അവരുടെ മുറിയിൽ പ്രകാശം വിതറി. അവരെ കഥകളും ഫലിതങ്ങളും പറഞ്ഞ് സന്തോഷിപ്പിക്കുവാൻ കൊട്ടാരം വിദൂഷകരും
കൂടിയിരുന്നു.
അവർ ആ ഇല്ലാത്ത തുണി ഇല്ലാത്ത കത്രിക കൊണ്ട് മുറിക്കുന്നതായി ആംഗ്യങ്ങൾ കാണിച്ചു.ഇല്ലാത്ത സൂചിയും ഇല്ലാത്ത നൂലുമുപയോഗിച്ച് നേരം പുലർന്നപ്പോഴേക്ക് അവർ അത് തുന്നിക്കഴിഞ്ഞിരുന്നു!
പുതിയ അദ്ഭുത വസ്ത്രവും ധരിച്ച് കൊണ്ടുള്ള എഴുന്നള്ളത്തിന്‌ സമയമായി.ചക്രവർത്തി പരിവാരസമേതം നെയ്ത്ത് ശാലയിലേക്ക് ചെന്നു.
തട്ടിപ്പുകാർ തങ്ങൾ തുന്നിയ ഇല്ലാത്ത കുപ്പായം ചക്രവർത്തിയെ നിവർത്തിക്കാണിക്കുന്നതായി ആംഗ്യങ്ങൾ കാണിച്ചു.
യാതൊന്നും കാണാനില്ലയിരുന്നുവെങ്കിലും ചക്രവർത്തി ”മനോഹരം! അദ്ഭുതകരം!“ എന്നൊക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.
”മനോഹരം! അദ്ഭുതകരം!“ പരിവാരങ്ങളും അതേറ്റ് പാടി.
ചക്രവർത്തിക്കും നെയ്ത്തുകാർക്കും തൃപ്തിയായി.
”തിരുമേനീ! പുതിയ കുപ്പായം ധരിക്കുവാൻ വേണ്ടി അങ്ങ് ഇപ്പോൾ അണിഞ്ഞിട്ടുള്ള വസ്റ്റ്ഹ്രങ്ങളെല്ലാം അഴിച്ച് മാറ്റിയാലും“. നെയ്തുകാർ ചക്രവർത്തിയോട് അഭ്യർഥിച്ചു.
ചക്രവർത്തി അപ്രകാരം ചെയ്തു.തട്ടിപ്പുകാർ ആ ഇല്ലാത്ത കുപ്പായം അദ്ദേഹത്തെ അണിയിക്കുന്നതായി ആംഗ്യങ്ങൾ കാട്ടി.അവർ ചാഞ്ഞും ചരിഞ്ഞും നോക്കി. അദ്ദേഹത്തെ പലപ്രാവശ്യം തിരിച്ചും മറിച്ചും നിർത്തി.ഒടുവിൽ എല്ലാം വേണ്ട വണ്ണം അണിയിച്ചു കഴിഞ്ഞു എന്ന ഭാവത്തിൽ അവർ അദ്ദേഹത്തെ നിലക്കണ്ണാടിയുടെ മുന്നിലേക്കാനയിച്ചു.
കണ്ണാടിയിൽ തന്റെ നഗ്നമായ പ്രതിരൂപം കണ്ടപ്പോൾ ചക്രവർത്തിക്ക് വല്ലാത്ത ലജ്ജ തോന്നി.എങ്കിലും ആഭാവം കാണീക്കാതെ താൻ വിലയേറിയ മേലങ്കി അണിഞ്ഞിട്ടുണ്ടെന്ന മട്ടിൽ അദ്ദേഹം സഗൌരവം നിന്നു.
”ഹൊ!“ എത്ര ഭംഗിയായി അങ്ങേക്ക് ഈ വേഷം യോജിക്കുന്നു-എത്ര മനോഹരമാണ്‌ അതിലെ പൂക്കൾ!” പ്രധാനമന്ത്രി അഭിനന്ദിച്ചു“അതിന്റെ തുന്നലാണ്‌ ശ്രേഷ്ഠം!നിറപ്പകിട്ടും അദ്ഭുതകരം തന്നെ”ഉപദേശകസമിതിയുടെ തലവൻ അഭിപ്രായപ്പെട്ടു.
“വാസ്തവം! വാസ്തവം!”പരിവാരങ്ങൾ പരസ്പരം പറഞ്ഞു.പക്ഷേ എല്ലാവരും ചക്രവർത്തിയെ നഗ്നനായിതന്നെയാണ്‌ കണ്ടതെന്ന് അവരവർക്ക് മാത്രമറിയാം.
“തിരുമേനീ”! എഴുന്നള്ളത്തിനുള്ള രഥം തയ്യാറായി നില്ക്കുന്നു“പെട്ടെന്ന് സൈനികമേധാവി അങ്ങോട്ട് കടന്നു വന്ന് അറിയിച്ചു.
”ശരി! നാം തയ്യാറായിക്കഴിഞ്ഞു.“
ഗൗരവപൂർവ്വം ശിരസ്സുയർത്തിപ്പിടിച്ച് കൊണ്ട് ചക്രവർത്തി മുമ്പോട്ട് നീങ്ങി.പരിവാരങ്ങൾ പിറകെയും.രാജസേവകന്മാർ ചക്രവർത്തി ധരിച്ചിട്ടുള്ള ആ ഇല്ലാത്ത കുപ്പായത്തിന്റെ ഇല്ലാത്ത തൊങ്ങൽ ,നിലത്ത് മുട്ടാതെ ഉയർത്തിപ്പിടിചിട്ടുതായി ആംഗ്യം കാണിച്ച് കൊണ്ട് അദ്ദേഹത്തിന്റെ തൊട്ട് പുറകെ നടന്നു.
അദ്ദേഹം നടന്ന് മേല്ക്കൂരയില്ലാത്ത രഥത്തിൽ കയറി നിന്നു.വെള്ളക്കുതിരകളെ പൂട്ടിയ ആ രാജരഥം മെല്ലെ തെരുവിലൂടെ ഇഴഞ്ഞു നീങ്ങി.രഥത്തിനു മുന്നിൽ കാലാൾപ്പടയും നാവികരും.രഥത്തിനു പിറകിൽ മന്ത്രിമാരും പ്രഭുക്കന്മാരും ഉയർന്ന ഉദ്യൊഗസ്ഥന്മാരും സഞ്ചരിച്ചിരുന്ന രഥങ്ങൾ;അതിനു പിന്നിൽ കുതിരപ്പട്ടാളം.
തെരു വീഥികളിലും ഉയർന്ന കെട്ടിടങ്ങളുടെ ഉച്ചിയിലും വൃക്ഷക്കൊമ്പുകളിലുംകാഴ്ചക്കാർ കൊക്കിനെപ്പോലെ കഴുത്ത് നീട്ടീ നിന്നിരുന്നു.
എല്ലാവരും ചക്രവർത്തിയുടെ ഇല്ലാത്ത കുപ്പായത്തെ പുകഴ്ത്തിപ്പറഞ്ഞു.
എല്ലാവരും ചക്രവർത്തിയുടെ ആ ഇല്ലാത്ത കുപ്പായത്തെ പുകഴ്ത്തിപ്പറഞ്ഞു:”ഹോ! തിരുമനസ്സിന്റെ കുപ്പായം എത്ര മനോഹരം!“
”അതിന്റെ തൊങ്ങൽ കണ്ടോ?“
ഇത്ര സുന്ദരമായ പൂക്കൾ ഞാൻ ഇതു വരെ കണ്ടിട്ടില്ല.ജനങ്ങൾ പരസ്പരം പറഞ്ഞു.എല്ലാവരും അറിയാതെ ആത്മവഞ്ചന നടത്തിക്കൊണ്ടിരുന്നു.
പെട്ടെന്നാണ്‌ സകലരുടെയും ശ്രദ്ധ ഒരു കോണിലേക്ക് തിരിഞ്ഞത്.അവിടെ നിന്ന് ഒരു കുട്ടി വിളിച്ചു പറഞ്ഞു:
”അയ്യേ!ചക്രവർത്തി തുണി ഉടുത്തിട്ടില്ലേ!“
”നിഷ്കളങ്കനായ ആ കുട്ടി പറഞ്ഞതാണൂ ശരി.“ മുതിർന്നവർ പരസ്പരം പിറുപിറുത്തു. ഒടുവിൽ അവരും വിളിച്ചു പറഞ്ഞു.ചക്രവർത്തി നഗ്നനാണേ!”
തെരുവിലുടനീളം ജനം അതേറ്റു പാടി.അപ്പോഴാണ്‌ തനിക്ക് അമളി പിണഞ്ഞ കാര്യം ചക്രവർത്തിക്ക് ബോദ്ധ്യപ്പെട്ടത്.മുഖ്യമന്ത്രിയും ഉപദേശകസമിതി തലവനും തലതാഴ്ത്തി നിന്നു.തട്ടിപ്പുകാർ എവിടെയൊളിച്ചെന്നു കണ്ടില്ല.
ഇത്രയൊക്കെയായിട്ടും എഴുന്നള്ളത്ത് മതിയാക്കുവാൻ ചക്രവർത്തി കൂട്ടാക്കിയില്ല.ഉദ്ദിഷ്ട സ്ഥാനം വരെ ചെന്ന ശേഷമേ അദ്ദേഹം കൊട്ടാരത്തിലേക്ക് മടങ്ങിയുള്ളൂ.

 - ആൻഡേഴ്സൺ

Hans Christian Anderson(April 2, 1805 – August 4, 1875) : This Danish writer was a product of two towns,
The two towns which had such a decisive influence on him were his native town of Odense, and Copenhagen, where he lived and worked for the greater part of his adult life.



 

Saturday, October 16, 2010

എക്കോയും നാര്‍സ്സിസ്സസും

സുന്ദരിയായ ഒരു ദേവതയായിരുന്നു, എക്കോ അവള്‍ തന്റെ സ്വന്തം ശബ്ദം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അത്‌ കൊണ്ട്‌ അവള്‍ ഒരിക്കലും സംസാരം നിര്‍ത്തിയിരുന്നില്ല.ഒരിക്കല്‍ ജൂണോ ദേവത എക്കോയെ ഉപദേശിച്ചു. "നീ ഈ വായടിത്തം നിര്‍ത്തണം. ഇത്‌ നല്ലതല്ല" എക്കോ അനുസരിച്ചില്ല.. ജൂണൊയെ പരിഹസിക്കുകയും ചെയ്തു." ജൂണൊയ്ക്കു കലശലായ കോപം വന്നു.

"നിന്റെ ശബ്ദം നിനക്ക്‌ നഷ്ടപ്പെടും.ജൂണൊ എക്കോയെ ശപിച്ചു.-"മറ്റുള്ളവരുടെ അവസാനത്തെ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ വേണ്ടിയല്ലാതെ ഇനി മേല്‍ നിന്റെ ശബ്ദം പുറത്ത്‌ വരില്ല.കുന്നുകള്‍ക്കിടയില്‍ എവിടെയെങ്കിലും പോയി ഒളിച്ച്‌ കൊള്ളൂ..ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം പുറത്ത്‌ വന്നാല്‍ മതി."

എക്കോ ദുഖിതയായി അടുത്തുള്ള കുന്നിലേക്ക്‌ ഓടിപ്പോയി.

സംസാരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവള്‍ക്ക്‌ മനസ്സിലായി. മറ്റുള്ളവരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രമേ അവള്‍ക്ക്‌ വായ്‌ തുറക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതും അവരുടെ അവസാനത്തെ വാക്ക്‌ ആവര്‍ത്തിക്കാന്‍ വേണ്ടി മാത്രം.

ഒരു ദിവസം ആ കുന്നിന്‍ ചെരിവുകളില്‍ നാര്‍സിസസ്‌ എന്ന ഒരു യുവാവ്‌ എത്തി.വടിവൊത്ത്‌ നീണ്ട്‌ മനോഹരമായ ശരീരം; ഒരു ദേവതയുടേത്‌ പോലുള്ള മുഖകാന്തി! അവന്റെ കറുത്ത ചുരുള്‍ അളകങ്ങള്‍ വീതിയുള്ള നെറ്റിമേല്‍ വീണു കിടന്നു. അവന്റെ കണ്ണുകള്‍ നക്ഷത്രങ്ങളേപ്പോല്‍ തെളിഞ്ഞ്‌ മിന്നി.

എക്കോ ഒരു മരത്തിന്റെ മറവില്‍ നിന്ന് നാര്‍സിസസിനെ കണ്ടു.

എത്ര സുന്ദരനായ യുവാവ്‌! അവള്‍ അദ്ഭുതപ്പെട്ടു. നാര്‍സിസസിന്റെ രൂപം എക്കോയുടെ ഹൃദയത്തില്‍ പതിഞ്ഞു.അവള്‍ക്ക്‌ അവനൊട്‌ അഗാധമായ സ്നേഹം തോന്നി. അവനു തന്നോട്‌ പ്രേമം തോന്നിയെങ്കില്‍..അവള്‍ കൊതിച്ചു...

പക്ഷേ തനിക്ക്‌ ഒളിവില്‍ നിന്ന് പുറത്ത്‌ വരാന്‍ കഴിവില്ല.ജൂണോ നിരോധിച്ചിരിക്കുകയാണ്‌.പിന്നെയെങ്ങനെ നാര്‍സിസ്സസ്‌ തന്നെ കണ്ടെത്തും-എക്കോ ദുഖിതയായി.

അവള്‍ ആ യുവാവിനെ പിന്തുടര്‍ന്നു! തന്റെ പിറകില്‍ ഒരു മര്‍മ്മര ശബ്ദം.! അവന്‍ തിരിഞ്ഞ്‌ നോക്കി ആരെയും കണ്ടില്ല. വീണ്ടും നടന്നു.പിന്നെയും ശബ്ദം കേട്ടു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് തീര്‍ച്ചയായപ്പോള്‍ നര്‍സിസ്സസ്‌ അവിടെ നിന്നു.

"ആരാണവിടെ?" അവന്‍ ചോദിച്ചു.
"അവിടെ"-എക്കൊ അവന്റെ അവസാന വാക്ക്‌ ആവര്‍ത്തിച്ചു..
"നീ ആരാണ്‌?"
"ആരാണ്‌"..എക്കോ മറുചോദ്യം കൊണ്ട്‌ ഉത്തരം പറഞ്ഞു.
"എന്നെ കളിയക്കുകയാണോ?,-നാര്‍സിസ്സസ്‌ ദേഷ്യത്തോടെ വിളിച്ച്‌ ചോദിച്ചു.
"ആണോ" പാവം എക്കോ ആവര്‍ത്തിച്ചു.
"നീ ഒളിച്ചിരിക്കാതെ പുറത്ത്‌ വരൂ" നാര്‍സിസ്സസ്‌ ആജ്ഞാപിച്ചു.
എക്കോ സന്തോഷത്തോടെ തന്റെ മുഴുവന്‍ സൗന്ദര്യത്തോടും കൂടി പ്രത്യക്ഷപ്പെട്ടു.

നാര്‍സ്സിസ്സസ്‌ ക്രുദ്ധനായി.എക്കോ തന്നെ കളിയാക്കുകയായിരുന്നുവെന്നാണ്‌ അയാള്‍ കരുതിയത്‌.അവളുടെ സൗന്ദര്യം അയാള്‍ ശ്രദ്ധിച്ചതേയില്ല. ഒരു പ്രേമഭിക്ഷുകിയായി എക്കോ നാര്‍സ്സിസ്സസിന്റെ സവിധത്തിലേക്ക്‌ ഓടിയണഞ്ഞു. പക്ഷേ, അയാള്‍ അവളെ തള്ളി മാറ്റുകയാണുണ്ടായത്‌.

നീ എന്നെ കളിയാക്കുന്നത്‌ ഞാന്‍ കേട്ടു.അയാള്‍ ദേഷ്യത്തോടെ പറഞ്ഞു-"നീ സ്നേഹിക്കുന്നു എന്ന് നടിക്കുന്നതും എന്നെ പരിഹസിക്കാന്‍ വേണ്ടിയാണ്‌. നിന്റെ കൂട്ടൂകാര്‍ മരങ്ങളുടെ മറവില്‍ നിന്ന് ഇപ്പോള്‍ ചിരിക്കുന്നുണ്ടാവും"

എക്കോ ഒന്നും ശബ്ദിക്കാതെ കാതരമിഴികളോടെ നിന്നു.

"എന്റെ അടുത്ത്‌ നിന്ന്‌ പോകൂ" നാര്‍സിസസ്‌ ശബ്ദമുയര്‍ത്തി പറഞ്ഞു.
എക്കോ ദുഖത്തോടെ അനുസരിച്ചു. "പോകൂ" മരങ്ങള്‍ക്കിടയിലൂടെ നീങ്ങിമറയുമ്പോള്‍ അവള്‍ മന്ത്രിച്ചു. ആ അഹങ്കാരിയായ യുവാവ്‌ നിഷ്ഫലമായി പ്രേമിച്ച്‌ പ്രേമത്തിന്റെ വില മനസ്സിലാക്കട്ടെയെന്ന് ഹൃദയം നൊന്ത്‌ ശപിച്ചു.

നാര്‍സിസസ്സ്‌ മലമുകളിലേക്ക്‌ നടന്നു.കുറച്ച്‌ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ വല്ലാത്ത ദാഹം തോന്നി. അധികം തമസിയാതെ അയാള്‍ ഒരു കുളക്കരയില്‍ എത്തി. നല്ല തെളിഞ്ഞ ശുദ്ധജലം! അയാളുടെ ദാഹം ഇരട്ടിച്ചു.

വെള്ളം കുടിക്കാനായി അവന്‍ കുളക്കരയില്‍ കമഴ്‌ന്നു കിടന്നു. പെട്ടെന്ന് വെള്ളത്തില്‍ തന്റെ മുഖത്തിന്റെ പ്രതിഛായ അവന്‍ കണ്ടു.ഒരു ദേവത വെള്ളത്തില്‍ നിന്ന് തന്നെ നോക്കുകയാണെന്ന് അവന്‍ വിചാരിച്ചു. എത്ര സുന്ദരമായ രൂപം! വെള്ളത്തില്‍ കണ്ട ദേവതയെ നാര്‍സ്സിസ്സസ്‌ ആരാധിച്ച്‌ തുടങ്ങി. സ്വന്തം പ്രതിഛായയില്‍ ആണ്‌ താന്‍ പ്രേമം അര്‍പ്പിച്ചിരിക്കുന്നതെന്ന് നാര്‍സ്സിസ്സ്‌ അറിഞ്ഞേ ഇല്ല.

"സുന്ദരിയായ ദേവതേ..ഈ കുളത്തില്‍ നിന്ന് പുറത്ത്‌ വരില്ലേ?"-അവന്‍ യാചിച്ചു.

അവന്‍ എത്ര താണപേക്ഷിച്ചിട്ടും ആ ദേവത വെള്ളത്തില്‍ നിന്ന് പുറത്ത്‌ വന്നേ ഇല്ല..

നാര്‍സിസ്സസ്‌ വെള്ളത്തിലുള്ള ആരോടൊ സംസാരിക്കുന്നത്‌ കണ്ട്‌ എക്കോ അവന്റെ പുറകില്‍ വന്ന് എത്തി നോക്കി.സ്വന്തം രൂപത്തെ തന്നെയാണ്‌ അവന്‍ പ്രേമിക്കുന്നതെന്ന് അവള്‍ മനസ്സിലാക്കി.അത്‌ അവനോട്‌ പറയാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.പക്ഷേ അവന്റെ അവസാന വാക്കുകള്‍ മാത്രം പറയാന്‍ വിധിക്കപ്പെട്ട അവള്‍ക്ക്‌ അത്‌ സാധിച്ചില്ല.

നാര്‍സിസ്സസ്സിന്റെ പ്രേമം പാഴായിപ്പോവുകയാണ്‌.അവന്റെ പ്രതിഛായക്ക്‌ ഒരിക്കലും സ്നേഹം മടക്കിക്കൊടുക്കാന്‍ ആവില്ല.

നാര്‍സിസ്സസ്‌ ആ കുളക്കര വിട്ട്‌ പോയതെ ഇല്ല.ആ ജലദേവതയോട്‌ പുറത്തേക്ക്‌ വരാന്‍ അവന്‍ ആവശ്യപ്പെട്ടത്‌ വെറുതെയായി.അവളെനോക്കി ചിരിച്ചതും അവളുടെ നേരെ കൈ നീട്ടിയതും വെറുതെയായി.രാവും പകലും അവന്‍ ആ കുളക്കരയില്‍ കിടന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞ്‌ വീണു.നാര്‍സ്സിസസ്‌ ഭക്ഷണം പോലും ഉപേക്ഷിച്ചു.തനിക്ക്‌ ജലദേവതയോടുള്ള സ്നേഹം ഒഴിച്ച്‌ മറ്റ്‌ എല്ലാം അവന്‍ മറന്നിരുന്നു. ദു:ഖാര്‍ത്തനായ ആ കാമുകന്റെ കണ്ണു നീര്‍ ജലത്തിലേക്ക്‌ വീണു.

അവന്‍ വളരെ ക്ഷീണിതനായി.വെള്ളത്തിലുള്ള ദേവതയും.നാര്‍സ്സിസ്സസിനു സങ്കടം വര്‍ദ്ധിച്ചു. എക്കോ വിഷമിച്ചു.അവന്‍ ഏറെ താമസിയാതെ മരിച്ച്‌ പോകുമെന്ന് അവള്‍ക്ക്‌ തോന്നി.പക്ഷേ അവനെ താക്കീത്‌ ചെയ്യാന്‍ പോലും അവള്‍ക്ക്‌ നിവര്‍തിയില്ലായിരുന്നു.

ഒരു ദിവസം പ്രഭാതത്തില്‍ സൂര്യന്‍ കിഴക്കുദിച്ചപ്പോള്‍ സുന്ദരനായ ആ യുവാവ്‌ കുളക്കരയില്‍ മരിച്ച്‌ കിടന്നിരുന്നു.അവന്റെ സുന്ദരമായ മൃതദേഹം കണ്ട ദേവതമാര്‍ പോലും ആ നിഷ്ഫലമായ പ്രേമത്തെയോര്‍ത്ത്‌ കരഞ്ഞു.അവനോടുള്ള സഹതാപം കൊണ്ട്‌ അവര്‍ അവനെ വെളുത്ത മനോഹരമായ പുഷ്പം ആക്കി മാറ്റി.അവയാണ്‌ ഇന്നും കുളക്കരകളീല്‍ വിടരുന്ന കൊച്ച്‌ നാര്‍സ്സിസസ്‌ പുഷ്പങ്ങള്‍.!

പണ്ട്‌ തന്റെ സ്വന്തം മുഖം കാണാന്‍ നാര്‍സ്സിസ്സസ്‌ വെള്ളത്തിലേക്ക്‌ ഉറ്റ്‌ നോക്കിയിരുന്നത്‌ പോലെ ഇന്ന് ആ പൂക്കളും വളഞ്ഞ്‌ വെള്ളത്തിലേക്ക്‌ തന്നെ ഉറ്റു നോക്കുന്നു.

പാവം എക്കോ! അവള്‍ ദു:ഖം സഹിച്ച്‌ സഹിച്ച്‌ പരവശയായി. എല്ലാ സൗന്ദര്യവും നശിച്ച്‌ അവള്‍ വെറും ശബ്ദം മാത്രം ആയിത്തീര്‍ന്നു. ഇന്നും കുന്നുകള്‍ക്കിടയില്‍ നിന്ന് അവള്‍ നമ്മുടെ അവസാന വാക്കുകള്‍ ആവര്‍ത്തിക്കുന്നു.പക്ഷേ ഇനിയൊരിക്കലും ആരും അവളെ കണ്ടെത്തുകയില്ല.

Tuesday, October 5, 2010

ശിക്ഷ

                                       ശംഖമഹര്‍ഷിയും ലിഖിതമഹര്‍ഷിയും ജ്യേഷ്ഠാനുജന്മാരാണ്‌. അല്‍പ്പം അകലെയായി രണ്ടാശ്രമങ്ങളില്‍ അവര്‍ താമസിച്ചിരുന്നു.ഒരു ദിവസം രാവിലെ ലിഖിതന്‍ ജ്യേഷ്ഠനെ കാണുവാനായി ആശ്രമത്തില്‍ ചെന്നു. ശംഖന്‍ അപ്പോള്‍ വെളിയിലെവിടെയോ പോയിരുന്നു. കുറേ നേരം ലിഖിതന്‍ കാത്തിരുന്നു. ലിഖിതന്‍ പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. നന്നായി വിശക്കുവാന്‍ തുടങ്ങി.
വളരെ നേരം കഴിഞ്ഞിട്ടും ശംഖന്‍ വരുന്ന മട്ട്‌ കണ്ടില്ല.വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ആയി,കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹം ആശ്രമത്തിന്റെ ഉള്ളില്‍ കയറി,ശംഖന്‍ വച്ചിരുന്ന ആഹാരം എടുത്ത്‌ കഴിച്ചു.വീണ്ടും കാത്തിരുന്നു.വളരെ കഴിഞ്ഞപ്പോള്‍ ശംഖന്‍ വന്നു.
  അനുജനെ കണ്ടപ്പോള്‍ ശംഖന്‌ സന്തോഷമായി.രണ്ട്‌ പേരും കൂടി ആശ്രമത്തില്‍ കടന്നിരുന്നു.പക്ഷേ ശംഖന്‍ ആഹാരം കഴിക്കാന്‍ നോക്കിയപ്പോള്‍ താന്‍ വച്ചിരുന്ന ആഹാരപദാര്‍ഥങ്ങള്‍ കണ്ടില്ല.
      "വിശപ്പ്‌ ദുസ്സഹമായപ്പോള്‍ ഞാന്‍ ഭക്ഷിച്ചു." അല്‍പ്പം ലജ്ജയോടെ ലിഖിതന്‍ പറഞ്ഞു. ശംഖന്റെ നെറ്റി ചുളിഞ്ഞു. "ഒരാള്‍ വീട്ടില്‍ ഇല്ലാതിരിക്കുമ്പോള്‍ അവിടെ നിന്ന് എന്തെങ്കിലും എടുക്കുന്നത്‌ മോഷണമാണ്‌.അതനുസരിച്ച്‌ നീ ഇപ്പോള്‍ മോഷ്ടാവ്‌ ആണ്‌."
       കുറ്റബോധത്തോടെ ലിഖിതന്‍ ജ്യേഷ്ഠനോട്‌ ചോദിച്ചു."മഹാത്മന്‍, ഞാനിനി എന്ത്‌ ചെയ്യണം?"
ശംഖന്‍ പറഞ്ഞു."ഉടന്‍ തന്നെ രാജാവിന്റെ അടുക്കല്‍ ചെന്ന് മോഷ്ടാവിനുള്ള ശിക്ഷയും വാങ്ങി വരണം.എന്നിട്ട്‌ മതി ബാക്കി കാര്യം"
       ലിഖിതന്‍ ജ്യേഷ്ഠനെ വണങ്ങി പുറപ്പെട്ടു.ലിഖിതമഹര്‍ഷി കൊട്ടാരത്തിലേക്ക്‌ വരുന്ന വിവരം രാജാവ്‌ അറിഞ്ഞു.രാജാവ്‌ പരിവാരസമേതം എഴുന്നള്ളി ആ തപോധനന്റെ കാല്‍ക്കല്‍ വീണു.
ലിഖിതന്‍ പറഞ്ഞു."ഇന്ന് ഞാന്‍ യാതൊരു സ്വീകരണവും അര്‍ഹിക്കുന്നില്ല.ഞാനൊരു മോഷ്ടാവായിട്ടാണ്‌ വന്നിരിക്കുന്നത്‌.അത്‌ കൊണ്ട്‌ കൈയാമം വച്ച്‌ വേണം എന്നെ കൊണ്ട്‌ പോകാന്‍"
രാജാവ്‌ അമ്പരന്നു. ഋഷിശ്രേഷ്ഠാ,അങ്ങെന്നെ പരീക്ഷിക്കുകയാണോ? അങ്ങയെപ്പോലെയുള്ള ധന്യാത്മാക്കള്‍ ആണല്ലോ ധര്‍മ്മം നിലനിര്‍ത്തുന്നത്‌.അടിയനെ അവിടുന്ന് പരീക്ഷിക്കരുത്‌"
പക്ഷേ, തന്നെ കൈയാമം വെച്ച്‌ തന്നെ കൊണ്ട്‌ പോകണമെന്ന് നിര്‍ബന്ധിച്ചു ആ യതിവര്യന്‍.ദു:ഖഭാരത്തോടെ രാജാവ്‌ അതിന്‌ സമ്മതിച്ചു. ഉണ്ടായ സംഭവം എല്ലാം ലിഖിതന്‍ വിവരിച്ചു.
        "അങ്ങ്‌ ഏറ്റവും വലിയ മോഷ്ടാവിന്‌ എന്ത്‌ ശിക്ഷയാണ്‌ നല്‍കുക?"മഹര്‍ഷി ദൃഢസ്വരത്തില്‍ ചോദിച്ചു."മോഷ്ടാവിന്റെ കൈപ്പത്തികള്‍ വെട്ടിക്കളയും." രാജാവ്‌ അറിയിച്ചു. "ശരി, എന്നാല്‍ ആ ശിക്ഷ ഞാന്‍ ദക്ഷിണയായി ആവശ്യപ്പെടുന്നു.
താമസമുണ്ടായില്ല.രാജകല്‍പന അനുസരിച്ച്‌ ലിഖിതമഹര്‍ഷിയുടെ രണ്ട്‌ കൈപ്പത്തികളും കിങ്കരന്മാര്‍ വെട്ടി താഴെയിട്ടു.
       രക്തമൊലിക്കുന്ന കൈകളൂമായി മഹര്‍ഷി ഇറങ്ങി നടന്നു.ശംഖമഹര്‍ഷിയുടെ അടുത്തെത്തി.അദ്ദേഹം സന്തോഷത്തോടെ ലിഖിതനോട്‌ ആചമനം കഴിച്ച്‌ വരുവാനാജ്ഞാപിച്ചു.
കല്‍പനയനുസരിച്ച്‌ ലിഖിതന്‍ വിധിപ്രകാരം ആചമനത്തിന്‌ വേണ്ടി കൈകള്‍ പൊയ്കയില്‍ മുക്കി.കൈകള്‍ വെള്ളത്തില്‍ നിന്നുയര്‍ത്തിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി!താമരപ്പൂ പോലുള്ള കൈകള്‍ പൂര്‍വാധികം മനോഹരമായി നീണ്ട്‌ വന്നിരിക്കുന്നു.!
ആചമനത്തിന്‌ ശേഷം രണ്ട്‌ പേരും ഒന്നിച്ച്‌ ആഹാരം കഴിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ ലിഖിതന്‍ ജ്യേഷ്ഠനോട്‌ ചോദിച്ചു."അങ്ങയുടെ ആശ്രമത്തില്‍ കയറി മോഷണം നടത്തിയ എന്നെ എന്ത്‌ കൊണ്ടാണ്‌ അങ്ങ്‌ ശിക്ഷിക്കാതിരുന്നത്‌?"
       ശംഖന്‍ പറഞ്ഞു."ഞാന്‍ നിന്റെ ദണ്ഡകന്‍ അല്ല.ഇന്ദ്രിയനിയന്ത്രണം സാധിച്ച യതിയായ എനിക്ക്‌ നിന്നോട്‌ ക്രോധവും പാടില്ല.ധര്‍മം നടക്കണം അതാണ്‌ വലുത്‌.ശിക്ഷിക്കേണ്ടത്‌ രാജാവിന്റെ ജോലിയാണ്‌."
ലിഖിതന്റെ മുഖത്ത്‌ ഒരു പ്രകാശം പരന്നു.

Sunday, September 26, 2010

സന്തോഷവാനായ രാജകുമാരന്‍. -ഓസ്കാര്‍ വൈല്‍ഡ്‌.

 യൂറോപ്പിലെ ഒരു നഗരത്തിന്റെ മധ്യത്തില്‍ മനോഹരമായ ഒരു ഉദ്യാനത്തിലാണ്‌ ആ പ്രതിമ നിന്നത്‌.കെട്ടിയുയര്‍ത്തിയ ഒരു കല്‍മണ്ഡപത്തില്‍ ഭീമാകാരവും സുന്ദരവുമായ ആ പ്രതിമ നഗരത്തിലെ കാവല്‍ക്കാരനെപ്പോലെ നിന്നു.

സന്തോഷവാനായ രാജകുമാരന്റെ പ്രതിമ ആയിരുന്നു അത്‌;പ്രതിമ ആസകലം സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. കണ്ണുകളുടെ സ്ഥാനത്ത്‌ രണ്ട്‌ വിലയേറിയ ഇന്ദ്രനീലക്കല്ലുകളും, വാളിന്റെ പിടിയിന്മേല്‍ ഒരു വലിയ പത്മ രാഗക്കല്ലും പതിച്ചിരുന്നു.

നഗരത്തിലെ ഏറ്റവും നല്ല കാഴ്ചയായിരുന്നു ആ പ്രതിമ.എല്ലാവരും അത്‌ കണ്ട്‌ അഭിനന്ദിച്ചു. അനാഥാലയത്തിലെ കുട്ടികള്‍ അതിനു ചുറ്റും ഓടി നടന്ന് ആര്‍ത്ത്‌ വിളിച്ചു.

അവര്‍ ചുവന്ന നിക്കറും വെള്ളയുടുപ്പും കൊണ്ടുള്ള യൂണിഫോറം ധരിച്ചിരുന്നു.; അധ്യാപകരോടൊത്ത്‌ ഉദ്യാനത്തില്‍ വന്നതാണ്‌."നോക്കൂ. സന്തോഷവാനയ രാജകുമാരന്‍ ഒരു മാലാഖയെപ്പോലെ നില്‍ക്കുന്നു!"- അവര്‍ വിളിച്ചു പറഞ്ഞു.

"അതെങ്ങനെ അറിയാം.നിങ്ങള്‍ മാലാഖയെ കണ്ടിട്ടുണ്ടോ?"- അധ്യാപകര്‍ ചോദിച്ചു.

"ഉണ്ട്‌.സ്വപ്നത്തില്‍ ഞങ്ങള്‍ മാലാഖയെ കണ്ടിട്ടുണ്ട്‌"- ആ അനാഥക്കുട്ടികള്‍ പ്രതിമയുടെ ചുവട്ടില്‍ കളിച്ച്‌ തിമിര്‍ത്ത്‌ തുള്ളിച്ചാടി..

ഒരു രാത്രിയില്‍ ഒരു മീവല്‍പ്പക്ഷി ആ നഗരമധ്യത്തിലൂടെ പറന്നു വന്നു. തണുപ്പ്‌ കാലത്ത്‌ അത്തരം പക്ഷികള്‍ അവിടെ അപൂര്‍വ്വം ആണ്‌.

തണുപ്പ്‌ തുടങ്ങുന്നതിന്‌ ഒരു മാസം മുന്‍പേ അതിന്റെ കൂട്ടുകാരെല്ലാം പറ്റം പറ്റമായി ഈജിപ്റ്റിലേക്ക്‌ പോയിക്കഴിഞ്ഞിരുന്നു.

ഈ മീവല്‍പ്പക്ഷി മാത്രം അവിടെ തങ്ങി.അതിനു മറ്റൊരു പക്ഷിയോടുണ്ടായിരുന്ന അളവറ്റ സ്ണേഹം ആയിരുന്നു അതിനു കാരണം. തണുപ്പ്‌ കാലം തുടങ്ങിയപ്പോള്‍ മീവല്‍പ്പക്ഷിക്ക്‌ പോകാതെ വയ്യെന്നായി.അത്‌ തന്റെ ഇണയെ ഈജിപ്റ്റിലെക്ക്‌ ക്ഷണിച്ചു. പക്ഷേ ജന്മനാട്‌ വിട്ട്‌ പോക്കാന്‍ ഇണ കൂട്ടാക്കിയില്ല.വേദനയോടെ മീവല്‍പക്ഷി യാത്ര പറഞ്ഞു. ഈജിപ്റ്റിലേക്ക്‌ മടങ്ങുമ്പോളാണ്‌ അത്‌ നഗരമധ്യത്തില്‍ എത്തിയത്‌.

നേരം ഇരുട്ടി.നിലാവുദിച്ചിട്ടില്ല.രാത്രി കഴിഞ്ഞു കൂടാന്‍ ഒരു താവളം വേണം.നഗരമധ്യത്തില്‍ അത്‌ വട്ടമിട്ട്‌ പറന്നു.അപ്പൊഴാണു മീവല്‍ ആ സ്വര്‍ണ്ണപ്രതിമ കണ്ടത്‌. ഇതു തന്നെ പറ്റിയ താവളം. പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ അതിരുന്നു.കാലുകളൊതുക്കി,ചുണ്ട്‌ ചിറകുകള്‍ക്കിടയില്‍ തിരുകി. കണ്ണുകളടച്ചു.മീവല്‍ പക്ഷി ഉറക്കം ആരംഭിച്ചു.

മയക്കം ആരംഭിക്കുമ്പോളാണ്‌ തന്റെ ശരീരത്തില്‍ ഒരു തുള്ളി വെള്ളം വന്ന് വീണത്‌.
മീവല്‍ പക്ഷി ഞെട്ടിയുണര്‍ന്നു.

മഴയോ മഴക്കാറോ ഇല്ല. പിന്നെ ഈ ജലം എവിടെ നിന്ന്?അപ്പൊഴിതാ വീണ്ടും ഒരു തുള്ളി കൂടി വീണു. പറന്ന് പൊയ്ക്കളയാമെന്ന് കരുതി ചിറക്‌ വിരിച്ചപ്പോള്‍ വീണ്ടും ഒരു തുള്ളി കൂടി!.മീവല്‍പക്ഷി നോക്കി.പ്രതിമയുടെ കണ്ണുകളില്‍ നിന്നാണ്‌ കണ്ണുനീര്‍ത്തുള്ളികള്‍ അടര്‍ന്നടര്‍ന്ന് വീഴുന്നത്‌.

സന്തോഷവാനായ രാജകുമാരന്‍ കരയുന്നു!പക്ഷിയുടെ ഹൃദയം അലിഞ്ഞു.

"അങ്ങ്‌ ആരാണ്‌?" പക്ഷി ചോദിച്ചു."

"സന്തോഷവാനായ രാജകുമാരന്‍" പ്രതിമ മറുപടി പറഞ്ഞു.

"അങ്ങ്‌ എന്തിനാണ്‌ കരയുന്നത്‌? എന്റെ ദേഹം മുഴുവന്‍ അങ്ങയുടെ കണ്ണുനീരിനാല്‍ കുതിര്‍ന്നു കഴിഞ്ഞല്ലോ!"

"ജീവിച്ചിരുന്നപ്പോള്‍ കണ്ണീരെന്തെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല.ഞാന്‍ ജീവിച്ചിരുന്ന കൊട്ടാരത്തിലേക്ക്‌ സങ്കടം കടന്നു വരുവാന്‍ അനുവദിച്ചിരുന്നില്ല. ജനങ്ങള്‍ എന്നെ "സന്തോഷവാനായ രാജകുമാരന്‍" എന്ന് വിളിച്ചു. ഞാന്‍ മരിച്ചപ്പോള്‍ അവര്‍ എന്നെ ഇവിടെ പ്രതിഷ്ഠിച്ചു.

"ഇപ്പോള്‍ ഈ നഗരം എനിക്ക്‌ കാണാന്‍ കഴിയും. ജനങ്ങളുടെ ദുഖങ്ങളും ദുരിതങ്ങളും ഞാന്‍ കാണുന്നു.എനിക്ക്‌ അത്‌ സഹിക്കാനാവുന്നില്ല."

"നോക്കൂ, ദൂരെ ജീര്‍ണ്ണിച്ച ആ ചെറിയ കുടിലില്‍ ഒരു പാവപ്പെട്ട സ്ത്രീ ഉറക്കമിളച്ചിരുന്നു തുന്നുന്നത്‌ കണ്ടോ?പട്ടിണി കൊണ്ട്‌ വലഞ്ഞ അവളുടെ കൈവിരലുകളില്‍ സൂചിപ്പാടുകള്‍ വീണിട്ടുണ്ട്‌.അവളുടെ കൊച്ചുമകന്‍ പനി പിടിച്ച്‌ തളര്‍ന്ന് കിടക്കുന്നു.അവനു കോരിക്കൊടുക്കാന്‍ പച്ചവെള്ളമല്ലാതെ അവള്‍ക്കൊന്നുമില്ല.

രാജ്ഞിയുടെ നൃത്തസദസ്സില്‍ ചെറുപ്പക്കാരിയായ നര്‍ത്തകിക്ക്‌ ധരിക്കുവാനുള്ള പട്ടുടുപ്പിന്‌ അവള്‍ പൂക്കള്‍ തുന്നിച്ചേര്‍ക്കുന്നു.പനിച്ച്‌ കിടക്കുന്ന അവളുടെ ഓമനമകന്‍ മധുരനാരങ്ങ സ്വപ്നം കണ്ട്‌ മയങ്ങുന്നു...

"എന്റെ മീവല്‍പ്പക്ഷീ,എന്റെ വാളിന്റെ പിടിയിന്മേല്‍ പതിച്ചിട്ടുള്ള ഈ ചുവന്ന രത്നക്കല്ല് നീ കൊത്തിയെടുത്ത്‌ അവള്‍ക്ക്‌ കൊണ്ട്‌ പോയി കൊടുക്കൂ. അവര്‍ എന്നെ ഇവിടെ ഉറപ്പിച്ച്‌ നിര്‍ത്തിയിരിക്കുകയാണ്‌. എനിക്കനങ്ങാന്‍ കഴിവില്ല."

"എനിക്ക്‌ ഈജിപ്റ്റില്‍ എത്തണം."- മീവല്‍പ്പക്ഷി പറഞ്ഞു. "എന്റെ കൂട്ടൂകാര്‍ അവിടെ എത്തിക്കഴിഞ്ഞു. നാളെ അവര്‍ നൈല്‍നദിയുടെ മുകളിലൂടെ ഉയര്‍ന്നു പറക്കും;പിന്നീട്‌ അവ താണിറങ്ങി അവിടെയുള്ള താമരപ്പൂക്കളീല്‍ വിശ്രമിക്കുകയും ചെയ്യും.രാത്രിയില്‍ അവിടത്തെ രാജാക്കന്മാരുടെ കല്ലാറകളില്‍ കയറി സുഖമായി ഉറങ്ങും. ഞാന്‍ പോകട്ടെ..."

"എന്റെ കൊച്ചുപക്ഷിയല്ലേ, എന്നെയൊന്ന് സഹായിക്കൂ...അതാ ആ കുട്ടി മധുരനാരങ്ങയ്ക്ക്‌ വേണ്ടി കരയുന്നു...."

പക്ഷിയുടെ മനസ്സലിഞ്ഞു. അത്‌ വാളിന്റെ പിടിയില്‍ നിന്ന് വിലയേറിയ ആ രത്നം കൊത്തിയെടുത്ത്‌ കൊണ്ട്‌ കുടിലിലേക്ക്‌ പറന്നു.

രാജകൊട്ടാരത്തിന്റെ മുകളിലൂടെ പറക്കുമ്പോള്‍ ഒരു യുവാവും യുവതിയും മട്ടുപ്പാവിലിരുന്നു സല്ലപിക്കുന്നത്‌ കണ്ടു.

അയാള്‍ പറയുന്നു " ഈ നക്ഷത്രങ്ങള്‍ എത്ര മനോഹരം.! നിന്റെ പ്രേമം പോലെ!"

അവള്‍ പറയുന്നു.."എനിക്ക്‌ നാളെ നൃത്തം ഉണ്ട്‌.നൃത്തതിനു ധരിക്കാനുള്ള ഉടുപ്പില്‍ പൂക്കള്‍ തുന്നുന്നതിന്‌ ആ തയ്യല്‍ക്കാരിയെ ഏല്‍പ്പിച്ചിരിക്കുന്നു.നശിച്ചവള്‍ അത്‌ തീര്‍ത്തു തരുമോ ആവോ..?"

താന്‍ അന്വേഷിച്ച്‌ പോകുന്ന തയ്യല്‍ക്കാരിയെപ്പറ്റിയാണ്‌ അവള്‍ ഈര്‍ഷ്യയോടെ സംസാരിക്കുന്നതെന്ന് പക്ഷി മനസ്സിലാക്കി.

പക്ഷി ആ കുടിലില്‍ എത്തി. തയ്യല്‍ക്കാരി തന്റെ തളര്‍ന്ന കൈകളീല്‍ തല താങ്ങിയിരുന്ന് മയങ്ങുകയായിരുന്നു.അവളുടെ മകന്‍ പനിയുടെ ശക്തി കൊണ്ട്‌ കിടന്നു പിടയുന്നു.

പക്ഷി രത്നം അവളുടെ കൈകളില്‍ വെച്ചു. മകന്റെ ചുറ്റും ചിറകുകള്‍ വീശി ഒന്നു വട്ടമിട്ടു പറന്നു. എന്നിട്ട്‌ അത്‌ പറന്നുയര്‍ന്നു പോയി.

തിരിച്ചെത്തിയ ശേഷം സംഭവങ്ങളെല്ലാം പക്ഷി പ്രതിമയോടു പറഞ്ഞു. തനിക്ക്‌ തണുപ്പ്‌ തീരെ തോന്നുന്നില്ലെന്നും അത്‌ പറഞ്ഞു.

"ഒരു നല്ല പ്രവൃത്തി ചെയ്തതിന്റെ ഫലമായിട്ടാണ്‌ നിനക്ക്‌ തണുപ്പ്പ്പ്‌ തോന്നാത്തത്‌"പ്രതിമ പറഞ്ഞു. പ്രതിമയുടെ പാദങ്ങള്‍ക്കിടയില്‍ ഒതുങ്ങിയിരുന്ന് പക്ഷി സുഖമായി ഉറങ്ങി.

പിറ്റേന്ന് പകല്‍ നഗരം മുഴുവന്‍ ചുറ്റി പരരന്നു കണ്ടു. പള്ളിമണിയുടെ സമീപത്തിരുന്നു അത്‌ പകല്‍ക്കിനാവു നെയ്തു. അന്ന് ഈജിപ്റ്റിലേക്കു പോകാമെന്ന ചിന്ത അതിനെ സന്തോഷിപ്പിച്ചു.

നേരം ഇരുണ്ട്‌ തുടങ്ങി. ഇരുളറിയാത്ത വണ്ണം ചന്ദ്രന്‍ പ്രകാശിച്ചു. പൂനിലാവില്‍ കഠിനമായ തണുപ്പില്‍, വിറച്ച്‌ കൊണ്ട്‌ അത്‌ പ്രതിമയുടെ സമീപം പറന്നെത്തി യാത്ര ചോദിച്ചു.

സങ്കടം കലര്‍ന്ന ശബ്ദത്തില്‍ പ്രതിമ പറഞ്ഞു." എന്റെ കുഞ്ഞു പക്ഷിയല്ലേ..ഒരു രാത്രി കൂടെ എന്നോടൊത്ത്‌ കഴിയൂ".
"എന്റെ കൂട്ടൂകാര്‍ ഞാന്‍ ചെല്ലുന്നതും കാത്ത്‌ അവിടെ കഴിയുന്നു. അവര്‍ നൈല്‍ നദിയുടെ തീരങ്ങളില്‍ പറന്നു കളിക്കുകയും , വെള്ളച്ചാട്ടങ്ങളൂം പൂവണിഞ്ഞ കാടുകലൂം കണ്ട്‌ രോമാഞ്ചം അണിയുകയുമാവാം.രാത്രിയില്‍ അവര്‍ അവിടെ ക്ഷേത്രഗോപുരങ്ങളില്‍ തണുപ്പറിയാതെ ഉറങ്ങുകയും ചെയ്യും. ദയവായി എന്നെ പോകാനനുവദിക്കൂ.." മീവല്‍ പക്ഷി കേണു.

"മീവല്‍പ്പക്ഷീ.., അതാ നഗരത്തിലെ ഒരൊഴിഞ്ഞ കോണില്‍ വായു സഞ്ചാരം കുറഞ്ഞ ഇരുണ്ട കൊച്ച്‌ മുറിയില്‍ ഒരു യുവാവ്‌ ഏകനായ്‌ ഇരിക്കുന്നു.പാറിപ്പറക്കുന്ന തലമുടിയും സ്വപ്നം കാണുന്ന വലിയ കണ്ണൂകളും ഉള്ള ആ ചെറുപ്പക്കരന്‍ ഒരു നാടകം എഴുത്തുകാരന്‍ ആണ്‌. അയാള്‍ ആഹാരം കഴിച്ചിട്ട്‌ രണ്ട്‌ ദിവസം ആയി.വിശപ്പും കൊടും തണുപ്പും നിമിത്തം അവനു ഒന്നും എഴുതാന്‍ കഴിയുന്നില്ല.എന്റെ ഒരു കണ്ണിലെ ഇന്ദ്രനീലക്കല്ല് കൊത്തിയെടുത്ത്‌ കൊണ്ട്‌ പോയി നീ അവനു കൊടുക്കൂ"

"കണ്ണ്‍ കൊത്തിയെടുക്കുകയോ? എനിക്കതാവില്ല" പക്ഷി കരയുന്ന ശബ്ദത്തില്‍ പറഞ്ഞു.

പ്രതിമ യാചിച്ചു." എന്റെ ഓമനപ്പക്ഷിയല്ലേ, അങ്ങനെ ചെയ്യൂ"

മനസില്ലാ മനസ്സോടെ മീവല്‍പ്പക്ഷി പ്രതിമയുടെ കണ്ണ്‍ കൊത്തിയെടുത്തു. അതും ചുണ്ടില്‍ പിടിച്ച്‌ കൊണ്ട്‌ പറന്ന് ചെറുപ്പക്കാരന്റെ മേശയില്‍ ചെന്നിരുന്നു;അതവിടെ വെച്ചിട്ട്‌ പക്ഷി തല്‍ക്ഷണം തിരിച്ച്‌ പോയി.

തന്റ്‌ ആരാധകരാരോ തനിക്ക്‌ തന്ന സമ്മാനം ആണതെന്ന് നാടക കൃത്ത്‌ കരുതി.തന്റെ കഴിവില്‍ അയാള്‍ക്കഭിമാനം തോന്നുകയും ചെയ്തു.

മീവല്‍ പക്ഷി പ്രതിമയുടെ പാദങ്ങളില്‍ ഇരുന്നു അന്നും സുഖമായി ഉറങ്ങി.പിറ്റേന്നും പക്ഷി പല സ്ഥലങ്ങളിലും പറന്നലഞ്ഞു.അന്നു നിലാവുദിച്ചപ്പ്പ്പോള്‍ രാജകുമാരന്റെ തോളില്‍ ചെന്നിരുന്ന് യാത്ര ചോദിച്ചു..

"നീ ഒരു രാത്രി കൂടി എന്നോടൊത്ത്‌ താമസിക്കില്ലേ?" രാജകുമാരന്‍ വീണ്ടും കേണപേക്ഷിച്ചു..ഇവിടെ ഇപ്പോള്‍ തണുപ്പ്‌ കൂടിക്കൂടി വരുന്നു. ഈജിപ്റ്റില്‍ ഇപ്പോള്‍ നല്ല കാലവസ്ഥയാണ്‌.എന്റെ കൂട്ടുകാര്‍ അവിടെ ബാല്‍ബെക്കിന്റെ കുടീരഗോപുരത്തില്‍ കൂടുകെട്ടുകയാവും, എന്റെ പ്രഭോ എനിക്ക്‌ വിട തരൂ"- മീവല്‍പ്പക്ഷി യാചിച്ചു.

"നോക്കൂ,ആ തെരുവില്‍ ഒരു പെണ്‍കുട്ടി കൊടും തണൂപ്പില്‍ ആലില പോലെ വിറയ്ക്കുന്നു. അവള്‍ തീപ്പെട്ടീ വില്‍പനക്കരിയാണ്‌.അവളുടെ തീപ്പെട്ടികള്‍ മുഴുവന്‍ ഓടയില്‍ വീണു പോയി.വെറും കയ്യോടെ അവള്‍ മടങ്ങിയെത്തുമ്പോള്‍ അച്ഛന്‍ ക്രൂരമായി അവളെ അടിക്കും. അവള്‍ ഭയന്നു നിലവിളിക്കുന്നു.എന്റെ മറ്റേ കണ്ണ്‍ കൂടി കൊത്തിയെടുത്ത്‌ ആ പെണ്‍കുട്ടിക്ക്‌ കൊടുക്കൂ..

മീവല്‍ പക്ഷി പൊട്ടിക്കരഞ്ഞു.

"ഈ രാത്രി കൂടി ഞാന്‍ അങ്ങയോടൊത്ത്‌ താമസിക്കാം.പക്ഷേ അങ്ങയുടെ ആ കണ്ണ്‍ കൂടെ കൊത്തിയെടുത്ത്‌ അങ്ങയെ അന്ധനാക്കന്‍ എനിക്കാവില്ല.എനിക്കതിനു കഴിവില്ല: പക്ഷിയുടെ കണ്ണു നീര്‍ അണ പൊട്ടിയൊഴുകി.പ്രതിമ വഴങ്ങിയില്ല." സാരമില്ല നീയിത്‌ കൂടി ചെയ്യണം." രാജകുമാരന്റെ നിര്‍ബന്ധം നിരസിക്കാന്‍ പക്ഷിക്ക്‌ കഴിഞ്ഞില്ല.അവശേഷിച്ച കണ്ണും കൂടി കൊത്തിക്കൊണ്ട്‌ പക്ഷി ആ പെണ്‍കുട്ടിയുടെ അടുത്തേക്ക്‌ പറന്നു.അത്‌ അവള്‍ക്ക്‌ കൊടുത്തു. അവള്‍ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി.

വളരെ മൂകനായി മീവല്‍പക്ഷി തിരിച്ച്‌ വന്നു.അതു രാജകുമാരന്റെ തോളില്‍ ഇരുന്നു സൗമ്യനായി പറഞ്ഞു: അങ്ങ്‌ അന്ധനായിതീര്‍നിരിക്കുന്നു.ഇനി ഞാന്‍ അങ്ങയെ വിട്ട്‌ പിരിയില്ല അങ്ങയോടൊത്ത്‌ ഇവിടെ തന്നെ താമസിക്കും."

"എന്റെ കൊച്ചുപക്ഷീ. നീ ഈജിപ്റ്റിലേക്ക്‌ പറന്ന് പോകൂ..ഇവിടുത്തെ തണുപ്പ്‌ നിനക്ക്‌ സഹിക്കാനാവില്ല."

മീവല്‍പക്ഷി പോയില്ല! അത്‌ പ്രതിമയുടെ കാല്‍ക്കീഴില്‍ കിടന്നുറങ്ങി.

പിറ്റേന്ന് പകല്‍ പക്ഷി രാജകുമാരന്റെ തോളില്‍ ഇരുന്നു.താന്‍ നഗരത്തില്‍ കണ്ട ദുരിതങ്ങളുടെ കഥ കുമാരനെ പറഞ്ഞു കേള്‍പ്പിച്ചു.വിശപ്പും തണുപ്പും കൊണ്ട്‌ വലയുന്ന കുട്ടികളെ ചില ക്രൂരന്മാര്‍ ആട്ടിയോടിച്ച കഥയും പക്ഷി പറഞ്ഞു.

"എന്റെ ദേഹത്ത്‌ പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്പാളികളെല്ലാം ഓരോന്നയി കൊത്തിക്കൊണ്ട്‌ പോയി അവര്‍ക്കെല്ലാം കൊടുക്കൂ.അവര്‍ സന്തോഷിക്കട്ടെ." പ്രതിമ ആവശ്യപ്പെട്ടു. മീവല്‍പ്പക്ഷി അതു പോലെ ചെയ്തു.

രാത്രി ഇഴഞ്ഞു നീങ്ങി. മഞ്ഞ്‌ ശക്തമായി വീഴാന്‍ തുടങ്ങി.പക്ഷിക്ക്‌ തണുപ്പ്‌ സഹിക്കന്‍ വയ്യാതായി.ഭക്ഷണം പോലും ലഭിചില്ല..ഈ തണുപ്പില്‍ താന്‍ രക്ഷപ്പെടുകയില്ലെന്ന് അതിന്‌ ബോധ്യമായി. വിറച്ച്‌ വിറച്ച്‌ അത്‌ രാജകുമാരന്റെ തോളില്‍ പറന്നു കയറി.വിറയാര്‍ന്ന ശബ്ദത്തില്‍ അതപേക്ഷിച്ചു."പ്രഭോ..അങ്ങയുടെ കൈകളീല്‍ ചുംബിക്കാന്‍ എന്നെ അനുവദിച്ചാലും.."
"നീ എന്റെ കൈകളില്‍ ചുംബിക്കൂ..എന്നിട്ട്‌ ഈജിപ്റ്റിലേക്ക്‌ പറന്ന് പോകൂ.." പ്രതിമ നേരിയ ശബ്ദത്തില്‍ പറഞ്ഞു.

ഞാന്‍ ഈജിപ്റ്റിലേക്കല്ല തണുപ്പും ദാരിദ്ര്യവും നന്ദികേടും ഇല്ലാത്ത ഒരിടത്തേക്ക്‌ പോകാനുള്ള ഒരുക്കമാണ്‌.

അത്‌ മെല്ലെ രാജാവിന്റെ കൈകളില്‍ ചുംബിച്ചു.അതിന്റെ ചിറകുകള്‍ കുഴഞ്ഞു. ചുണ്ടുകള്‍ ഒരു വശത്തേക്ക്‌ കോടി. പ്രതിമയുടെ പാദങ്ങളിലെക്ക്‌ ഊര്‍ന്നു വീണു.പിന്നീടത്‌ അനങ്ങിയില്ല.

പ്രതിമയുടെ ഉള്ളില്‍ എന്തോ ശക്തമായി പൊട്ടിത്തെറിച്ചു.ഹൃദയം രണ്ടായി പിളര്‍ന്നു പോയതിന്റ ശബ്ദമായിരുന്നു അത്‌ നഗരത്തിലെ ഭരണാധികാരി അതിലേ കടന്നു പോയപ്പോള്‍ ഹൃദയം പൊട്ടിയ ആ പ്രതിമ കണ്ടു..

"ഈ പ്രതിമയ്ക്കെന്തു പറ്റി? നമുക്ക്‌ സന്തോഷവാനായ രാജകുമാരന്റെ പ്രതിമയുടെ സ്ഥാനത്ത്‌ മറ്റൊരു നല്ല പ്രതിമ വെയ്ക്കണം."ഭരണാധികാരി അഭിപ്രായപ്പെട്ടു. മറ്റുദ്യൂഗസ്ഥരും അതംഗീകരിച്ചു. ആരുടെ പ്രതിമ വെയ്ക്കണമെന്നായി ആലോചന. ഓരോരുത്തരും അവരവരുടെ പ്രതിമ വെയ്ക്കാണമെന്ന് വാദിച്ചു.അവര്‍ ബഹളം തുടങ്ങി.

സന്തോഷവാനായ രാജകുമാരന്റെ പ്രതിമ ഉരുക്കാന്‍ ചുമതലപ്പെട്ട്വര്‍ എത്ര ശ്രമിച്ചിട്ടും അതിന്റെ ഹൃദയം ഉരുകിയില്ല.അവര്‍ അതെടുത്ത്‌ ദൂരെയെറിഞ്ഞു. രാജകുമാരന്റെ ഹൃദയം ചെന്നു വീണത്‌ നേരത്തെ അവര്‍ എടുത്ത്‌ കളഞ്ഞ മീവല്‍ പക്ഷിയുടെ ജഡത്തിനു സമീപം ആയിരുന്നു. ചപ്പു ചവറുകലുടെ കൂട്ടത്തില്‍ അവ രണ്ടും അവിടെ കിടന്നു.

അടുത്ത ദിവസം ആ നഗരത്തിലെ ഏറ്റവും വിലപ്പെട്ട സാധങ്ങള്‍ എടുത്ത്‌ കൊണ്ട്‌ വരാന്‍ സ്വര്‍ഗത്തിരുന്ന് ദൈവം ദൂതന്മാരോട്‌ കല്‍പിച്ചു.ദൂതന്മാരില്‍ ഒരാള്‍ മാടപ്രാവിനെ പോലെ വെള്ളച്ചിറകും വിരിച്ച്‌ ഭൂമിയിലെത്തി.ആ ദൂതന്‍ എടുത്ത്‌ കൊണ്ട്‌ പോയത്‌ പ്രതിമയുടെ പൊട്ടിയ ഹൃദയവും മീവല്‍ പക്ഷിയുടെ ജഡവും ആയിരുന്നു.

"നീ തെരഞ്ഞെടുത്തത്‌ ഉചിതമായി" ദൈവം അരുളിച്ചെയ്തു. "ഈ മീവല്‍ പക്ഷി സ്വര്‍ഗീയ ഉദ്യാനതില്‍ ഇരുന്ന് എന്നെന്നും മധുര ഗാനം പൊഴിക്കും. സ്വര്‍ഗത്തിലെ സുവര്‍ണ്ണ നഗരത്തില്‍ ഇരുന്ന് സന്തോഷവാനായ രാജകുമാരന്‍ എന്റെ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും ചെയ്യും"

Tuesday, September 21, 2010

ഇക്കാറസ്സിന്റെ ചിറകുകള്‍

ദിദാലസ്‌ അതി സമര്‍ഥനായ ഒരു കലാകാരന്‍ ആയിരുന്നു. അതിലുപരി ഒരു നല്ല കല്ലാശാരിയും.ക്രീറ്റിലെ രാജാവായ മിനോസ്‌ അയാളോട്‌ ഒരു വലിയ കോട്ട നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു."കോട്ടയ്ക്കകത്തെ വഴികള്‍ വളഞ്ഞു തിരിഞ്ഞതും ഒന്നിനെ മറ്റൊന്ന് പലയിടത്തും മുറിച്ച്‌ കടക്കുന്നതും ചുറ്റിത്തിരിഞ്ഞ്‌ പോവുന്നതും ആയിരിക്കണം." രാജാവ്‌ ആജ്ഞാപിച്ചു." അതിനകത്ത്‌ പെടുന്ന ഒരാള്‍ക്ക്‌ ഒരിക്കലും പുറത്ത്‌ കടക്കാന്‍ കഴിയരുത്‌".

ദിദാലസ്‌ കുഴഞ്ഞ്‌ മറിഞ്ഞ കുരുക്ക്‌ വഴികളുള്ള ഒരു ദുര്‍ഗ്ഗം നിര്‍മ്മിച്ചു. രാജാവ്‌ അത്‌ കണ്ടപ്പോള്‍ തികച്ചും സംതൃപ്തനായി. പക്ഷേ വളരെ നാള്‍ ചെല്ലുന്നതിന്‌ മുന്‍പ്‌ അവര്‍ തമ്മില്‍ എന്തിനോ പിണങ്ങി. മിനോസ്‌ രാജവ്‌ ദിദാലസിനെ ആ കോട്ടയ്ക്കുളില്‍ അടച്ചു. അയാളുടെ കൂടെ ബാലനായ മകന്‍ ഇക്കാറസുമുണ്ടായിരുന്നു.

തുറുങ്കില്‍ നിന്ന് രക്ഷപ്പെടുവാന്‍ ദിദാലസ്‌ വളരെക്കാലം ശ്രമിച്ച്‌ കൊണ്ടിരുന്നു.അദ്ദേഹം അവസാനം തുരുങ്കില്‍ നിന്ന് പുറത്ത്‌ ചാടി.;പക്ഷേ ക്രീറ്റ്‌ ഒരു ദ്വീപായത്‌ കൊണ്ട്‌ തടവുകാര്‍ക്ക്‌ കടല്‍ കടന്നാലേ പൂര്‍ണ്ണരക്ഷ ലഭിക്കുകയുള്ളൂ.

രാജാവ്‌ കടല്‍ത്തീരത്തിന്‌ ചുറ്റും കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. "തുറമുഖത്ത്‌ നിന്ന് പുറപ്പെടുന്ന ഓരോ കപ്പലും യാത്ര തിരിക്കുന്നതിന്‌ മുന്‍പ്‌ കര്‍ശനമായി പരിശോധിക്കണം."രാജകല്‍പന ഇടിനാദം പോലെ മുഴങ്ങി.ദിദാലസ്‌ ഇത്‌ കേട്ട്‌ നിരാശനായി.എങ്ങനെ ആ ദ്വീപില്‍ നിന്ന് രക്ഷപ്പെടുമെന്ന് അദ്ദേഹം ചുഴിഞ്ഞാലോച്ചിച്ചു.അവസാനം ആകാശത്തിലേക്ക്‌ അദ്ദേഹം തലയുയര്‍ത്തി നോക്കി.

"കരയുടെയും കടലിന്റെയും രാജാവായിരിക്കാം മിനോസ്‌.-ദിദാലസ്‌ ഓര്‍ത്തു. പക്ഷേ അയാള്‍ കടലിന്റെ രാജാവല്ലല്ലോ..ഞാന്‍ വായുവിലൂടെ ചിറകിന്മേല്‍ രക്ഷപ്പെടും."

ദിദാലസ്‌ വെളുത്ത്‌ കനം കുറഞ്ഞ തൂവലുകള്‍ ശേഖരിച്ച്‌ ഒരു കൂമ്പാരം ഉണ്ടാക്കി.അവ ചെറുതും വലുതുമായി തരം തിരിച്ചു.പിന്നീട്‌ ഏറ്റവും ചെറുതില്‍ തുടങ്ങി,അവ ഓരോന്നായി മെഴുക്‌ കൊണ്ട്‌ ബലമായി ഉറപ്പിച്ചു. വലിയ തൂവലുകള്‍ വന്നപ്പ്പ്പോള്‍ ചെരുതിന്റെ ഇടയിലൂടെ അവ തുന്നുപ്പിടിപ്പിച്ചു സുന്ദരമായ ഒരു ജോടി ചിറകുകള്‍ ഉണ്ടാക്കി.

പണി തീര്‍ന്നപ്പോള്‍ ദിദാലസ്‌ തന്റെ ചുമലുകളില്‍ ആ ചിറക്‌ വെച്ച്‌ കെട്ടി പൊക്കമുള്ള ഒരു സ്ഥലത്ത്‌ നിന്ന് താഴോട്ട്‌ ചാടി.തനിക്ക്‌ പറക്കാന്‍ കഴിയുമെന്ന് ബോദ്ധ്യമായപ്പോള്‍ ആഹ്ലാദം കൊണ്ട്‌ അദ്ദേഹം മതി മറന്നു.അദ്ഭുദ സ്തബ്ധനായി നില്‍ക്കുന്ന മകന്‍ ഇക്കാറസിന്റെ അടുത്തേക്ക്‌ ആ പിതാവ്‌ പറന്നിറങ്ങി.

"എനിക്കും ചിറകുകളുണ്ടാക്കിത്തരൂ:-അങ്ങയെ ഞാനും സഹായിക്കാം ഇക്കാറസ്‌ അപേക്ഷിച്ചു.

ഇക്കാറസ്‌ തന്റെ അച്ഛന്‍ കൊണ്ട്‌ വന്ന തൂവലുകള്‍ തരം തിരിക്കാന്‍ തുടങ്ങി. ദിദാലസ്‌ അവ മെഴുക്‌ കൊണ്ട്‌ ഒട്ടിച്ച്‌ മുന്‍പത്തെപ്പ്പ്പോലെ രണ്ട്‌ ചിറകുകള്‍ കൂടി ഉണ്ടാക്കി.വിറക്കുന്ന കൈകള്‍ കൊണ്ട്‌ അദ്ദേഹം അത്‌ മകന്റെ ചുമലില്‍ ബന്ധിച്ചു.

ഇക്കാറസ്‌ തന്റെ വലിയ തൂവല്‍ച്ചിറകുകള്‍ നിയന്ത്രിക്കാന്‍ വളരെ വേഗം പഠിച്ചു.ഒരു വലിയ പക്ഷിയെപ്പോലെ മകന്‍ അവിടെയും ഇവിടെയും പറന്ന് കളിക്കുന്നത്‌ ദിദാലസ്‌ സന്തോഷത്തോടെ നോക്കി നിന്നു.

മകനും കൂടി സമര്‍ഥമായി ചിറകുകള്‍ കൈകാര്യം ചെയ്യാമെന്നായപ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ദിദാലസ്‌ തയ്യാറാക്കി.

"സൂര്യനുദിക്കുമ്പോള്‍ നമുക്ക്‌ പുറപ്പെടണം".ദിദാലസ്‌ മകനോട്‌ പറഞ്ഞു. "കടല്‍ താണ്ടി മറുകരയില്‍ പറന്നെത്താന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടിയിരിക്കുന്നു.ഇക്കാറസ്‌ നീ സുഖമായുറങ്ങി നാളെ നേരത്തേ എഴുനേല്‍ക്കൂ."

സൂര്യനുദിച്ചപ്പോള്‍ ദിദാലസ്‌ ചിറകുകള്‍ സ്വയം വരിഞ്ഞ്‌ കെട്ടി;എന്നിട്ട്‌ മകന്റേത്‌ കെട്ടിക്കൊടുകുക്കയും ചെയ്തു.

"എന്നെ അനുഗമിച്ചാല്‍ മതി.വളരെ താണ്‌ പറക്കരുത്‌.കടല്‍ത്തിരകളില്‍ നിന്ന് തെറിക്കുന്ന ജലകണങ്ങള്‍ വീണ്‌ ചിറകുകള്‍ നനഞ്ഞ്‌ പോകും.തൂവലുകള്‍ കട്ട പിടിക്കാന്‍ അത്‌ കാരണമാകും..വളരെ ഉയരത്തിലും പറക്കരുത്‌. കാരണം സൂര്യന്റെ ചൂടെല്‍ക്കുമ്പോള്‍ ചിറകിലെ മെഴുകുരുകി താഴെ വീഴാനിടയാകും.മധ്യ മാര്‍ഗ്ഗത്തിലൂടെ പറക്കുന്നതാണ്‌ സുരക്ഷിതം."

ഈ ഉപദേശം നല്‍കിയ ശേഷം ദിദാലസ്‌ പറന്നുയര്‍ന്നു.ആവേശഭരിതനായി പുത്രനും അദ്ദേഹത്തെ പിന്തുടര്‍ന്നു. വയലുകള്‍ക്കും മലകള്‍ക്കും മേലെ അവരങ്ങനെ പറന്നുയര്‍ന്നു.ആട്ടിടയന്മാരും ഉഴവുകാരും അദ്ഭുദകരമായ ആ കാഴ്ച അമ്പരപ്പോടെ നോക്കി നിന്നു.

"അതാ രണ്ട്‌ ദേവന്മാര്‍ പറന്ന് പോകുന്നു." കാഴ്ചക്കാര്‍ വിളിച്ച്‌ പറന്നു.ഭക്തിപൂര്‍വ്വം ജനങ്ങള്‍ മുട്ട്‌ കുത്തി.

ദിദാലസും ഇക്കാറസും ആ ദ്വീപ്‌ പിന്നിട്ടു.കടലിന്‌ മീതേ പറക്കാന്‍ തുടങ്ങി.ഇക്കാറസ്‌ സന്തോശവും ആവേശവും കൊണ്ട്‌ മതി മറന്നു. തന്റെ വലിയ ചിറകുകള്‍ തികച്ചും സുരക്ഷിതമാണെന്ന ബോധത്തോടെ ആ യുവാവ്‌ കൂടുതല്‍ ഉയരത്തിലേക്ക്‌ പൊങ്ങി. തണുത്ത്‌ വിറച്ചിരുന്ന അവന്‌ സൂര്യന്റെ ചൂട്‌ വളരെ സൗഖ്യം നല്‍കി; അതോടെ അവന്റെ ആവേശം നിയന്ത്രണാതീറ്റം ആയി. കൂടുതല്‍ ഉയരത്തിലേക്ക്‌ പറക്കാന്‍ അവന്‍ വെമ്പല്‍ കൊണ്ടു.

ഇക്കാറസ്‌ നില വിട്ട്‌ ആകാശത്തിലുയര്‍ന്നു.ചൂട്‌ കൂടിക്കൂടി വന്നു.ചിറകുകള്‍ കൂട്ടിയൊട്ടിച്ചിരുന്ന മെഴുക്‌ സൂര്യന്റെ ചൂടില്‍ ഉരുകിയൊലിച്ചു.;തൂവലുകളുടെ ബന്ധം അയഞ്ഞു. അവ ഓരോന്നായി താഴോട്ട്‌ പൊഴിഞ്ഞ്‌ വീണ്‌ തുടങ്ങി.ഇക്കാറസ്‌ ഭയത്തോടെ മേല്‍പ്പോട്ടും കീഴ്പ്പോട്ടും കയ്യിട്ട്‌ തല്ലി.പക്ഷേ അവനെ താങ്ങാന്‍ ആ ചിറകുകള്‍ക്ക്‌ കഴിയാതെ ആയി.ഇക്കാറസ്‌ നിയന്ത്രണം വിട്ട്‌ താഴോട്ട്‌ പോരുകയാണ്‌ .താഴോട്ട്‌;..വീണ്ടും താഴോട്ട്‌.....അവസാനം ആര്‍ത്തനാദത്തോടെ അയാള്‍ സമുദ്രത്തില്‍ പതിച്ചു.;തിരമാലകള്‍ അവനെ വിഴുങ്ങി.

തന്റെ പുത്രന്‍ പിറകില്‍ തന്നെ ഇല്ലേ എന്നറിയാന്‍ ദിദാലസ്‌ തിരിഞ്ഞ്‌ നോക്കി.മകനെ അവിടെയെങ്ങും കാണാനില്ല.ഭയന്ന് വിറച്ച്‌ ദിദാലസ്‌ നിലവിളിച്ചു. "ഇക്കാറസ്‌,ഇക്കാറസ്‌, എന്റെ പൊന്നുമകനേ നീയെവിടെ?"

ഒരു മറുപട്ടിയും ഇല്ല.! നിരാശയോടെ ദിദാലസ്‌ താഴോട്ട്‌ കുതിച്ചു.ജലനിരപ്പിന്‌ മീതേ വട്ടമിട്ടു പറന്ന് അവിടെയെല്ലാം തിരഞ്ഞു. അങ്ങു ദൂരെ തിരമാലകളില്‍ തന്റെ പുത്രന്റെ ചിറകുകളിലെ തൂവലുകള്‍ ഒഴുകി നടക്കുന്നത്‌ ആ പിതാവ്‌ നിറഞ്ഞ കണ്ണുകളൊടെ കണ്ടു.

പുത്രന്‍ മുങ്ങി മരിച്ചുവെന്ന് ദിദാലസിനു മനസ്സിലായി. ആ വേര്‍പാട്‌ അസഹ്യമായിരുന്നു.പുത്രന്റെ മൃതദേഹം കണ്ട്‌ പിടിച്ച്‌ ദിദാലസ്‌ കരയെക്കെത്തിച്ചു.മകന്റെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍ വേണ്ടി ആ കടലിന്‌ ഇക്കാറിയന്‍ കടല്‍ എന്ന് അദ്ദേഹം പേരിട്ടു. ആ പേര്‌ ഇന്നും നില നില്‍ക്കുന്നു.

"കഥക്കാലത്തിലേക്ക്‌" സ്വാഗതം

കഥകള്‍ കുട്ടിക്കാലത്തിന്റെ കവാടങ്ങള്‍ ആണ്‌. എന്റെ കഥക്കൂട്‌ എന്റെ പിതാവായിരുന്നു. കാസിം മാസ്റ്റര്‍ എന്ന അദ്ധ്യാപകനായ എന്റെ പിതാവ്‌.ഭൗതിക ശാസ്ത്രവും രസതന്ത്രവും ആയിരുന്നു അദ്ദേഹത്തിന്റെ വിഷയങ്ങളെങ്കിലും ഹോം റ്റ്യൂഷനില്‍ ഇംഗ്ലീഷും ഒരു വിഷയം ആയിരുന്നു. മുടപ്പല്ലൂര്‍ എന്ന ഞങ്ങളൂടെ ചെറുഗ്രാമത്തിലെ കുട്ടികളുടെ ഹബ്‌ ആയിരുന്നു ഞങ്ങളുടെ വീട്‌.ഇംഗ്ലീഷ്‌ ക്ലാസ്സുകളില്‍ കഥ കേള്‍ക്കാന്‍ മാത്രമായിട്ട്‌ ഏട്ടന്മാരുടെയും ചേച്ചിമാരുടെയും ഒപ്പം ഞാനും കൂടുമായിരുന്നു.

ഒലിവര്‍ ട്വിസ്റ്റിന്റെ അനാഥത്വത്തിന്റെ വേദനകളില്‍ കണ്ണ്‍ നിറച്ചും ടോം സോയറിന്റെ കുസൃതിത്തരങ്ങളില്‍ കുലുങ്ങിച്ചിരിച്ചും കൃസ്തുമസ്‌ സമ്മാനത്തിലെ ജിമ്മിന്റെയും ഡെല്ലായുടെയും ത്യാഗപൂര്‍ണ്ണമായ സ്നേഹത്തില്‍ അതിശയിച്ചുമൊക്കെ കഥക്കാലത്തിലേക്ക്‌ പതുക്കെ ഞാന്‍ നടന്ന് കയറുകയായിരുന്നു.

ബാലരമയും പൂമ്പാറ്റയും മലര്‍വാടിക്കും യുറീക്ക യ്ക്കും ഒക്കെ ഒപ്പം കുട്ടികളുടെ പ്രിയദര്‍ശിനിയും ചാച്ചാനെഹ്രുവും മുഹമ്മദ്‌ നബി(സ.അ) യും പുരാണകഥകളൂം തന്ന് കാഴ്ച്ചപ്പാട്‌ വിശാലമാക്കുന്നതിന്റെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു തന്നു.

എന്റെ മൂന്നാം ക്ലാസ്‌ വേനലവധിക്കാലത്താണ്‌ '101 ബാലകഥകള്‍' എനിക്കും ചേച്ചിക്കുമായി അച്ഛന്‍ തന്നത്‌. അതുകൊണ്ട്‌ തന്നെ എന്റെ കഥക്കാലത്തിന്‌ വേനലിന്റെ സമ്മിശ്ര സന്ധമാണ്‌ കിളിമൂക്കന്‍ മാവിന്റെ താണ കൊമ്പത്തിരുന്ന് ആയതില്‍ കുലുങ്ങി വായനയെ സ്നേഹിച്ച്‌ തുടങ്ങിയ ആ കാലത്തിന്‌ പഴുത്ത മാങ്ങയുടെ, ചേരിന്‍ പഴത്തിന്റെ വേലിപ്പടര്‍പ്പില്‍ വിരിഞ്ഞ്‌ കൊഴിഞ്ഞ്‌ നില്‍ക്കുന്ന മുല്ലപ്പ്പൂവിന്റെ ഇഷ്ടികച്ചൂളയില്‍ നിന്ന് വരുന്ന ചൂട്‌ കാറ്റിന്റെ -പിന്നെ ആകാശം പൊട്ടിപ്പ്പ്പിളര്‍ന്ന് പെയ്യുന്ന പുതു മഴയുടെ ഒക്കെ മണമാണ്‌

കാലങ്ങളായി ഞാന്‍ കാത്ത്‌ വെച്ച ആ പുസ്ത്കം പൊടിഞ്ഞ്‌ പോകുന്നതിന്‌ മുന്‍പ്‌ കഥക്കാലത്തിലൂടെ നന്മന്‍സ്സുകള്‍ക്ക്‌ ആ ലോകം തുറന്നിടുകയാണ്‌..ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എന്റെ സ്നേഹസമ്പന്നനായ പിതാവിന്‌ ആയിരങ്ങളുടെ പ്രിയ ഗുരുനാഥന്‌ ഞാനീ ശ്രമം സമര്‍പ്പിക്കുന്നു.. എന്റെ ദക്ഷിണയായി..

...........
തസ്മൈ ശ്രീ ഗുരവേ നമ: "...


ബ്ലോഗ്‌ ന്റെ അലങ്കാരപ്പണികള്‍ ചെയ്ത്‌ ഭംഗിയാക്കിത്തന്ന ഫൈസലിനുള്ള നന്ദി ഞാന്‍ കടമായി വയ്ക്കുന്നു...

Monday, September 20, 2010

പെയ്തൊഴിയാത്ത ഒരു കഥക്കാലം..!

ഇത്‌ ഒരു തീര്‍ത്ഥാടനമാണ്‌, കഥകളുടെ കാലത്തിലേക്ക്.
പുസ്തകങ്ങളുടെ ലോകത്തേക്ക്‌ എന്നെ തുറന്നുവിട്ട ആദ്യ ഗുരുനാഥന്‍ ,
എന്റെ പിതാവിനുള്ള സ്നേഹസമര്‍പ്പണവും.

പിതാവില്‍ നിന്ന് എനിക്ക്‌ കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ്‌ "101 ബാലകഥകള്‍" എന്ന പുസ്തകം. എനിക്കൊപ്പം വളര്‍ന്ന അതിന്റെ താളുകള്‍ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. അവയെ കാലത്തിനുകൊടുക്കാതെ കാത്തുവക്കാനാണീ "കഥക്കാലം".

കഥ കേട്ട്‌ വളരാന്‍ ആഗ്രഹിക്കുന്ന എല്ലാകുട്ടികള്‍ക്കും..
പിന്നെ കഥയില്ലാതെ വളര്‍ന്ന് പോയ "വലിയ" കുട്ടികള്‍ക്കും..
പെയ്തൊഴിയാത്ത ഒരു കഥക്കാലം..!