Pages

കഥക്കാലം

Tuesday, November 22, 2011

അക്ബറും ഒരു ചുണക്കുട്ടനും - ഇന്ത്യന്‍ കഥ






            ഇന്ത്യ ഭരിച്ചിരുന്ന പ്രമുഖ മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഒരാള്‍ ആയിരുന്ന അക്ബര്‍, വേനല്‍ക്കാലത്ത് ഒരു ദിവസം നായാട്ടിനു പോയി.കൂടെ ഒരു സംഘം പരിചാരകരും ഉണ്ടായിരുന്നു. കാടു മുഴുവന്‍ തിരഞ്ഞിട്ടും ഒരൊറ്റ മൃഗത്തെ  പോലും കണ്ടില്ല. അനേകം മൈല്‍ കുതിരപ്പുറത്ത് യാത്ര ചെയ്തു. വല്ലാത്ത ക്ഷീണവും ദാഹവും കൊണ്ടു അക്ബറും സംഘവും തളര്‍ന്നു വാടി. അല്പം വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കില്‍! നാവു വറ്റി വരണ്ട അവര്‍ അവിടെയെല്ലാം വെള്ളത്തിനു വേണ്ടി തിരഞ്ഞു.
"ഏറ്റവും അടുത്ത ഗ്രാമത്തിലേക്ക് പോകാം." അവിടെ ഒരു കുളമെങ്കിലും കാണാതിരിക്കില്ല." അക്ബര്‍ പറഞ്ഞു. കുറെ ദൂരം പോയപ്പോള്‍ ഒരു ചുള്ളിക്കെട്ടും ചുമന്നു കൊണ്ടു നടന്നു വരുന്ന ഒരു ആണ്‍കുട്ടിയെ അവര്‍ കണ്ടു. അക്ബര്‍ കുട്ടിയോട് ചോദിച്ചു:
"ഞങ്ങള്‍ക്ക് കടുത്ത ദാഹം ഉണ്ട്;കുടിക്കാന്‍ കുറച്ചു വെള്ളം എവിടെ കിട്ടും? "
"എന്റെ വീടിനടുത്ത് ഒരു കുളം ഉണ്ട്. അങ്ങോട്ടുള്ള വഴി കാണിച്ചു തരാം." കുട്ടി മറുപടി പറഞ്ഞു.
കുതിരസ്സവാരിക്കാരുടെ വഴി കാട്ടിയാവാന്‍ ആ കുട്ടിക്ക്  വലിയ ഉത്സാഹം ആയിരുന്നു. ഒരാള്‍ ആ കുട്ടിയെ അയാളുടെ കുതിരപ്പുറത്ത് കയറ്റി. കുതിരകള്‍ കുളമ്പടി ശബ്ദം ഉയര്‍ത്തിക്കൊണ്ട് പാഞ്ഞു. അവര്‍ വേഗം കുളത്തിനരികില്‍ എത്തി.

കുളത്തില്‍ നിന്ന്‍ ആ കുട്ടി തന്നെ കുടിക്കുവാനുള്ള വെള്ളം കോരി ഏല്ലാവര്‍ക്കും കൊണ്ട് ചെന്ന്  കൊടുത്തു.
ഒരു പുഞ്ചിരിയോടെ അക്ബര്‍ക്ക് അവന്‍ വെള്ളം പകര്‍ന്നു കൊടുത്തപ്പോള്‍, കുട്ടിയോട് ചക്രവര്‍ത്തി ചോദിച്ചു:
"നിന്റെ പേരെന്താണ്?"
"നിങ്ങളുടെ പേരെന്താണ്?" -കുട്ടി തിരിച്ച് അങ്ങോട്ടൊരു ചോദ്യം.!
അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് അക്ബര്‍ ഞെട്ടിപ്പോയി.അദ്ദേഹത്തിന്റെ മനസ്സിലെ വികാരം മുഖത്തും പ്രതിഫലിച്ചു.
ചക്രവര്‍ത്തിയുടെ മുഖം കൂടുതല്‍ ഗൌരവം പൂണ്ടു.  "ഞാന്‍ ആരാണ് എന്ന്‍ അറിയാമോ?" കൂടുതല് ഉയര്‍ന്ന സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.
കുട്ടി ഒട്ടും കൂസല്‍ കൂടാതെ ചിരിച്ചു കൊണ്ടു മറ്റൊരു ചോദ്യം തൊടുത്തു വിട്ടു.   "ഈ ഗ്രാമത്തിലെ ബ്രാഹ്മണ പുരോഹിതനെ നിങ്ങള്‍ക്കറിയാമോ?"   "എനിക്ക് അറിയില്ല" അക്ബര്‍ പറഞ്ഞു.
"അതെ മറുപടിയാണ് എനിക്കും നിങ്ങളോട് പറയാനുള്ളത്." ആ കുട്ടി തന്റെടത്തോടെ മറുപടി പറഞ്ഞു.

     എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ പരിചാരകര്‍ ആകാംക്ഷയോടെ കാത്തുനിന്നു. പെട്ടെന്ന് കാര്‍മേഘം മാറിയ ആകാശം പോലെ അക്ബറുടെ മുഖം തെളിഞ്ഞു. അദ്ദേഹം ചിരിച്ചു; തന്റെ മോതിരം ഊരി കുട്ടിക്ക് കൊടുത്തു; എന്നിട്ട് പറഞ്ഞു: " ഞങ്ങള്‍ക്ക് വെള്ളം തന്നതിനും ചുണയായി സംസാരിച്ചതിനും ഇതിരിക്കട്ടെ. ഞാന്‍ ആരാണ് എന്ന്‍ ആ മോതിരം സംസാരിക്കും."
കുട്ടി മോതിരം തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ അക്ബറും സംഘവും കുതിരപ്പുറത്ത് കയറിക്കഴിഞ്ഞു. മിന്നിത്തിളങ്ങുന്ന ഒരു മാണിക്യക്കല്ല് പതിച്ച ആ മോതിരത്തില്‍ ഇങ്ങനെ എഴുതിയിരുന്നു."അക്ബര്‍" !  കുട്ടി അദ്ഭുതത്തോടെ അക്ബര്‍ ചക്രവര്‍ത്തിയെ നോക്കി പകച്ചു നിന്നു.  പ്രായമാകുമ്പോള്‍ നീ ദല്‍ഹിയിലെ എന്റെ കൊട്ടാരത്തില്‍ വരണം. ആ മോതിരം കാണിച്ചാല്‍ നിനക്ക് അതിനകത്ത് പ്രവേശിക്കാം. എന്നെ കാണുകയും ചെയ്യാം."
ഇത്രയും പറഞ്ഞു കൊണ്ട് അക്ബര്‍ കുതിരയെ ഓടിച്ചു കൊണ്ട് സ്ഥലം വിട്ടു.പിന്നാലെ കുതിര സംഘവും. അപ്പോഴാണ്‌ കുട്ടി ഒരു കാര്യം ഓര്‍ത്തത്. തന്റെ പേര് അദ്ദേഹത്തോട് പറഞ്ഞില്ലല്ലോ എന്ന്. അവന്‍ പിറകേ ഓടി. "എന്റെ പേര് മഹേഷ്‌ ദാസ് എന്നാണ്‌ .......മഹേഷ്‌ ദാസ്!"
ആര് കേള്ക്കാനാണ്? കുതിരകളുടെ കുളമ്പടി ശബ്ദത്തില്‍ കുട്ടി വിളിച്ചു പറഞ്ഞത് ആരും കേട്ടില്ല.!
*********************
മഹേഷിനു പതിനാറു വയസ്സായപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തിയെ കാണാന്‍  ഡല്‍ഹിയില്‍    എത്തി. കൊട്ടാരവാതിലില്‍ നിന്ന കാവല്‍ക്കാരനെ അയാള്‍ സമീപിച്ചു. അക്ബര്‍ തന്റെ ഗ്രാമത്തില്‍ വന്ന കഥ അയാള്‍ കാവല്‍ക്കാരനെ പറഞ്ഞു കേള്‍പ്പിച്ചു. അക്ബര്‍ തനിക്ക് ഒരു മോതിരം തന്നിരുന്നുവെന്നും മഹേഷ്‌ പറഞ്ഞു. " ആ മോതിരം എവിടെ?" കാവല്‍ക്കാരന്‍ ചോദിച്ചു.
ഞാന്‍ പോരുമ്പോള്‍ അമ്മയുടെ പക്കല്‍ ഒന്നുമില്ലായിരുന്നു. എന്തെങ്കിലും കൊടുത്തിട്ട്  പോരണം   എന്ന് തോന്നി.  മോതിരം ഊരി അമ്മയ്ക്ക് കൊടുത്തു." മഹേഷ്‌ മറുപടി പറഞ്ഞു.   ആ സമയത്ത് രണ്ടു കുതിരസ്സവാരിക്കാര്‍ ആ വഴി വന്നു. അവര്‍ അക്ബറിന്റെ നായാട്ടു സംഘത്തില്‍ പെട്ടവരായിരുന്നു.കാവല്‍ക്കാരന്‍ അവരെ വിളിച്ചു വരുത്തി. അവര്‍ മഹേഷിനെ തിരിച്ചറിഞ്ഞു.അങ്ങനെ മഹേഷ്‌ കൊട്ടാരത്തില്‍ പ്രവേശിച്ചു.
കൊട്ടാരം മഹേഷിനു ഒരു അദ്ഭുത ദര്‍ശനം ആയിരുന്നു. വിശാലസുന്ദരമായ കൊട്ടാരത്തിലൂടെ നടന്നു നടന്നു അക്ബറിന്റെ സദസ്സില്‍ ചെന്നെത്തി. മഹേഷ്‌ അവിടെ ഒരു കസേരയില്‍ ഇരുന്നു.അക്ബര്‍  സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഒരു സിംഹാസനത്തില്‍ ഇരിക്കുന്നു. മുന്‍പില്‍ ഇരിക്കുന്ന സദസ്സിനോട് അക്ബര്‍ ഒരു ചോദ്യം: "ലോകത്തിലെ ഏറ്റവും സുന്ദരമായ പുഷ്പം ഏതാണ്‌?"
പലരും പല പേരുകള്‍ പറഞ്ഞു.: "പനിനീര്‍പ്പൂ"  , "ചെന്താമരപ്പൂ" ,ചെമ്പകപ്പൂ" ....."മുല്ലപ്പൂ  "
അവസാനം മഹേഷിനും പറയാനുള്ള അവസരം കിട്ടി. മഹേഷ്‌ പറഞ്ഞു. :
എന്റെ അഭിപ്രായത്തില്‍ വെളുത്ത പഞ്ഞിയാണ്(Cotton) ഏറ്റവും നല്ല പൂവ് "
"ഓ! വെളുത്ത പഞ്ഞി! സദസ്യര്‍ ഉച്ചത്തില്‍ ചിരിച്ചു കളിയാക്കി. "അത് കാണാന്‍ സൌന്ദര്യം ഉള്ളതല്ല. അതിനു മണവും ഇല്ല.! അവര്‍ ഏകസ്വരത്തില്‍ വിളിച്ചു പറഞ്ഞു.
ബഹളം അടങ്ങിയപ്പോള്‍ അക്ബര്‍ ചോദിച്ചു.:"പഞ്ഞി എന്ന് പറയാന്‍ കാരണമെന്താണ്?. വിശദീകരിക്കാമോ?"
മഹേഷ്‌ വീണ്ടും എഴുന്നേറ്റു പറഞ്ഞു. "പ്രഭോ! പഞ്ഞിയില്‍ നിന്നു അങ്ങയുടെ രാജ്യത്തെ സുപ്രസിദ്ധ തുണിത്തരങ്ങള്‍ നെയ്തെടുക്കുന്നു. മസ്ലിനും വോയിലും അത് നല്‍കുന്നു. അവ ഇളം കാറ്റിനെ പോലെ ലോലവും മഴവിലിനെ പോലെ സുന്ദരവും ആണ്. മറ്റേതൊരു പൂവിനെക്കാളും പഞ്ഞിക്ക് ഞാന്‍ മേന്മ നല്‍കുന്നു.
വിശദീകരണം അക്ബറിന് ഇഷ്ടപ്പെട്ടു. അക്ബര്‍ ചോദിച്ചു. "നിങ്ങളുടെ പേരെന്താണ്?  എവിടെ നിന്നു വരുന്നു?"
"എന്റെ പേര് മഹേഷ്‌ എന്നാണ് .ഏഴു കൊല്ലം മുന്‍പ്‌ നായാട്ടു സഞ്ചാരത്തിനിടയ്ക്ക് അങ്ങ് എന്റെ ഗ്രാമത്തില്‍ വന്നു. ദാഹിച്ചു വലഞ്ഞ അങ്ങയുടെ സംഘത്തിനു ഗ്രാമത്തിലെ കുളത്തില്‍ നിന്ന്‍ കുടിക്കാനുള്ള വെള്ളം ഞാന്‍ കോരിത്തന്നു. അങ്ങ് അന്ന് എനിക്കൊരു മോതിരം സമ്മാനമായി തന്നു. പ്രായമാകുമ്പോള്‍ ഞാന്‍ ഇവിടെ വരണം എന്ന് അങ്ങ് പറഞ്ഞിരുന്നു."
അക്ബര്‍ ചിരിച്ചു. "ഞാന്‍ ഓര്‍ക്കുന്നു" അന്നത്തെ ചുണക്കുട്ടനെ അക്ബര്‍ ഓര്‍ത്തു.
"നിങ്ങള്‍ വന്നതില്‍ എനിക്ക് സന്തോഷം ഉണ്ട്. ഇവിടെ നിങ്ങള്‍ക്ക് താമസിക്കാം. ഇന്ന് മുതല്‍ നിങ്ങളുടെ പേര് വീരബല്‍ എന്നായിരിക്കും. " അക്ബര്‍ പറഞ്ഞു.


അനുബന്ധം : ഇത്തവണ ഞാന്‍ കൂട്ടുകാര്‍ക്കായി കൊണ്ട് വന്നിരിക്കുന്നത് ഒരു പ്രസിദ്ധ ഇന്ത്യന്‍ കഥ ആണ്. കൊച്ചു കൂട്ടുകാര്‍ക്ക് ഇക്കഥ വായിച്ചു കൊടുക്കുമ്പോള്‍ അടിവരയിട്ട പദങ്ങളുടെ വിശദീകരണം കൂടെ അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുമല്ലോ..!